കൊവിഡിന്റെ മൂന്നാം തരംഗം നേരിടുന്നതിൽ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് വലിയ പരാജയമെന്ന് തുറന്നടിച്ച് കൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. ആരോഗ്യവകുപ്പ് നിശ്ചലമാണ് എന്നും അദ്ദേഹം പറഞ്ഞു . അതിനോടൊപ്പം തന്നെ രണ്ടു മാസം മുൻപ് കിട്ടിയ മുന്നറിയിപ്പ് പോലും സംസ്ഥാന സർക്കാർ കണക്കിലെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. കൊവിഡ് അതിവേഗം പടരുകയും ജന ജീവിതം ദുസ്സഹമായിക്കൊണ്ടും ഇരിക്കുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നിഷ്ക്രിയമായി നോക്കിനിൽക്കുകയാണ് ചെയ്യുന്നതെന്ന് വി ഡി സതീശൻ വിമർശിച്ചു.
സർക്കാരിന്റെ പക്കൽ ആക്ഷൻ പ്ലാനൊന്നുമില്ല എന്നും ആശുപത്രികളിൽ പോലും അടിസ്ഥാന സൗകര്യങ്ങളില്ല എന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആശുപത്രികളിലെ സൗകര്യ കുറവുമൂലം മൂന്നാം തരംഗത്തിൽ സ്വകാര്യ ആശുപത്രികളാണ് ജനത്തിന് ആശ്രയമാകുന്നത്. എന്നാൽ പാവപ്പെട്ടവർക്ക് ഒരു സൗകര്യവുമില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. സംസ്ഥാന സർക്കാർ എന്ത് സൗകര്യമാണ് ഏർപ്പെടുത്തിയതെന്ന ചോദ്യവും അദ്ദേഹം സർക്കാരിന് നേരെ ഉയർത്തി. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് ജാഗ്രതയെന്ന് മാത്രം ആവർത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നതല്ലാതെ ആരോഗ്യവകുപ്പിന് ഒരു റോളുമില്ലാത്ത സ്ഥിതിയാണ് നിലവിൽ കണ്ടു വരുന്നത് . സംസ്ഥാന സർക്കാരിന്റെ പക്കൽ ഒരു വിവരവുമില്ല. വകുപ്പ് നിശ്ചലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാസർകോട്ടെ സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംസ്ഥാന സർക്കാരിനെ വിമർശിച്ചു . ഹൈക്കോടതി വിധി വന്നിട്ടും കാസർഗോട്ടെ കേസ് മാത്രമാണെന്ന് വ്യാഖ്യാനിച്ച് തൃശ്ശൂരിൽ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് ഇന്നും സമ്മേളനം നടത്തിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സി പി എം കോടതിയെയും ജനങ്ങളെയും വെല്ലുവിളിക്കുകയാണെന്നും കുറ്റപ്പെടുത്തി. തൃശൂരിലെ സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ വ്യാഖ്യാനം നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണെന്ന് വിഡി സതീശൻ വിമർശിച്ചു. ഈ അവസ്ഥയിൽ പാർട്ടി സമ്മേളനങ്ങൾ മാറ്റിവെക്കുകയാണ് സിപിഎം ചെയ്യേണ്ടതെന്നും അത് ഭരണഘടനാ ബാധ്യതയൊന്നുമല്ല എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്ത് പരിപാടികൾ എല്ലാം പ്രതിപക്ഷം മാറ്റിവെച്ചുവെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് സർക്കാരാണ് മാതൃകയാകേണ്ടതെന്നും ഗൗരവം കണക്കിലെടുത്ത് പെരുമാറണമെന്നും പറഞ്ഞു.