ജനങ്ങളുടെ സമ്മതമില്ലാതെ ജനങ്ങളിലേക്ക് കെ റെയിൽ അടിച്ച് ഏൽപ്പിക്കാം എന്ന് കരുതിയ പിണറായി സർക്കാരിന് വലിയ തിരിച്ചടി. കെ റെയിലില്‍ വിഷയത്തിൽ സർക്കാരിനെ വീണ്ടും ഹൈക്കോടതി വിമർശിച്ചു. എല്ലാ നിയമവും പാലിച്ചു മാത്രമേ കെ റെയില്‍ പോലെയൊരു പദ്ധതി നടപ്പാക്കാന്‍ കഴിയുകയുള്ളുവെന്ന് ഹൈക്കോടതി സര്‍ക്കാരിനെ ഓർമ്മിപ്പിച്ചു. അതിനോടൊപ്പംതന്നെ ചില നിര്‍ണ്ണായക ചോദ്യങ്ങളും ഹൈക്കോടതി ചോദിച്ചു. സര്‍വ്വേ നടത്തും മുൻപ് എങ്ങനെ ഡിപിആര്‍ തയ്യാറാക്കിയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ഏരിയല്‍ സര്‍വേ പ്രകാരമാണ് ഡിപിആര്‍ തയ്യാറാക്കിയതെന്ന് സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കി. ഏരിയല്‍ സര്‍വ്വേയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി ഏഴാം തീയതിയിലേക്ക് മാറ്റി. കേന്ദ്ര സര്‍ക്കാരിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഹാജരായി. കേന്ദ്ര നിലപാട് അടുത്ത സിറ്റിംഗില്‍ വ്യക്തമാക്കുമോ എന്നതാണ് നിര്‍ണ്ണായകം. കോടതിയുടെ ഇന്നത്തെ പരാമര്‍ശങ്ങള്‍ കേന്ദ്രത്തെയും സ്വാധീനിച്ചേക്കും.
ഡിപിആര്‍ പരിശോധിക്കുകയാണെന്നും വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലന്നുമാണ് അഡീഷണല്‍ സോളിസ്റ്റിര്‍ ജനറല്‍ ഇന്ന് ഹൈകോടതിയെ അറിയിച്ചത്. ഈ പദ്ധതിക്ക് അന്തിമാനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കെ റെയിലിനോട് സാങ്കേതിക രേഖകള്‍ ചോദിച്ചിട്ടുണ്ടെന്നും എഎസ്ജി കോടതിയെ അറിയിച്ചു. ഇതോടെ പദ്ധതിക്ക് കേന്ദ്രാനുമതിയുണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ വാദങ്ങളും സംശയ നിഴിലായി. സര്‍വ്വേ നടത്തും മുൻപ് ഡിപിആര്‍ തയ്യാറാക്കിയോ എന്നായിരുന്നു ഹൈക്കോടതി ഇന്ന് സര്‍ക്കാരിനോട് ചോദിച്ചത്. ഡിപിആര്‍ തയ്യാറാക്കും മുൻപ് എന്തൊക്കെ നടപടികള്‍ എടുത്തെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സാധ്യത പഠനത്തിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഏരിയല്‍ സര്‍വ്വേ പ്രകാരണമാണ് ഡിപിആര്‍ തയ്യാറാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇപ്പോഴും സര്‍വേ നടക്കുന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു, റിമോട്ട് സെന്‍സിങ് ഏജന്‍സി വഴിയാണ് സര്‍വേ നടത്തുന്നത്. ഏരിയല്‍ സര്‍വേയ്ക്ക് ശേഷം ഇപ്പോള്‍ ഫിസിക്കല്‍ സര്‍വേ നടക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ സര്‍വ്വേ എങ്ങനെ ആണ് നടത്തുന്നത് ഇപ്പോഴും വ്യക്തം അല്ലെന്നും, കുറ്റി നാട്ടുന്നതിന് മുൻപ് സര്‍വ്വേ തീര്‍ക്കണമായിരുന്നു എന്നും കോടതി അറിയിച്ചു. ഇപ്പോള്‍ കുറ്റികള്‍ നാട്ടുന്നില്ല എന്ന് കെ റെയില്‍ കോടതിയെ അറിയിച്ചു. ആളുകള്‍ കോടതി ഉത്തരവ് മറയാക്കി കുറ്റികള്‍ എടുത്തു കളയുന്നു എന്ന് സര്‍ക്കാര്‍ പരാതിപ്പെട്ടപ്പോള്‍ അങ്ങനെയുണ്ടെങ്കില്‍ സര്‍ക്കാരിന് നിയമനടപടി സ്വീകരിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി.
ആളുകള്‍ റീത്ത് വച്ചാല്‍ സര്‍ക്കാരിന് നിയമ നടപടി സ്വീകരിക്കാം, അതിനു കോടതിയെ പഴി ചാരിയിട്ട് കാര്യം ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രാഥമിക സര്‍വ്വേക്ക് പോലും കേരള സര്‍ക്കാരിന് അധികാരമില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ് ഇതെന്നും പരാതിക്കാര്‍ വാദിക്കുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ തത്വത്തില്‍ ഉള്ള അനുമതിയുടെ അടിസ്ഥാനത്തില്‍ ആണ് സര്‍വ്വേ നടക്കുന്നത് എന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. ഏരിയല്‍ സര്‍വ്വേ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ച ഹൈക്കോടതി ഏരിയല്‍ സര്‍വ്വേ അടിസ്ഥാനത്തില്‍ എങ്ങനെ ആണ് ഡിപിആര്‍ തയാറാക്കുക എന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ടു. ഏതൊക്കെ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക എന്ന് മനസിലാക്കാനാണ് സര്‍വ്വേയെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. കോടതിയുടെ പരാമര്‍ശങ്ങള്‍ തിരിച്ചടി ആകുന്നു എന്നും സര്‍ക്കാര്‍ പരാതിപ്പെട്ടു.
100 കോടിയുടെ മുകളില്‍ ഉള്ള പദ്ധതിക്ക് കേന്ദ്രത്തിനു തത്വത്തില്‍ അംഗീകാരം നല്‍കാന്‍ ആവില്ല എന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കൂടാതെ, മാഹിയില്‍ കൂടി റെയില്‍ കടന്നു പോകുന്നതുകൊണ്ട് ഇതൊരു അന്തര്‍ സംസ്ഥാന പദ്ധതി ആണെന്നും അതിനാല്‍ കേരളത്തിന് മാത്രമായി തീരുമാനം എടുക്കാന്‍ ആവില്ല എന്നും ഹർജിക്കാരൻ പറഞ്ഞു. വിഷയത്തില്‍ വിശദമായ മറുപടി സത്യവാങ്മൂലം നല്‍കാന്‍ സമയം വേണം എന്ന് സര്‍ക്കാര്‍ കോടതിയോട് അപേക്ഷിച്ചു. സാമൂഹിക ആഘാത പഠനത്തിന് വേണ്ടി മാത്രം ആണ് സര്‍വേ നടത്തുന്നത് എന്നും ഏറ്റെടുക്കാന്‍ വേണ്ടിയല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍വ്വേ പൂര്‍ത്തിയാകാതെ 955 ഹെക്ടര്‍ ഏറ്റെടുക്കാന്‍ എങ്ങനെ അനുമതി നല്‍കുമെന്ന് കോടതി തിരിച്ച് ചോദിച്ചു. ഇപ്പോള്‍ നടക്കുന്ന സര്‍വ്വേയുടെ സ്വഭാവം എന്താണെന്നും കോടതി ചോദിച്ചു. ഡിപിആര്‍ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഡിപിആര്‍ തയാറാക്കിയതിനെ കുറിച്ച് സര്‍ക്കാര്‍ വിശദീകരികാണാമെന്ന് കോടതി ആവശ്യപ്പെട്ടു. നേരിട്ടുള്ള സര്‍വേ നടത്താതെ ഡിപിആര്‍ തയാറാക്കിയത് എങ്ങനെ എന്നും കോടതി ചോദിച്ചു.
അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍ക്കാര്‍ പുറത്തുവിട്ട ഡിപിആര്‍ പിഴവുകള്‍ നിറഞ്ഞതെന്ന് പദ്ധതിയെക്കുറിച്ച് സാധ്യതാ പഠനം നടത്തിയ ‘സിസ്ത്ര എംവിഐ’യുടെ തലവന്‍ അലോക് വര്‍മ്മ. പദ്ധതിയുടെ അലൈന്‍മെന്റിന്റെ 20 ശതമാനം മാത്രമാണ് ഡിപിആറില്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള 120 കിലോമീറ്റര്‍ അലൈന്‍മെന്റ് മാത്രമാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. കോട്ടയത്തിന് ശേഷമുള്ള പാതയെക്കുറിച്ച് ഒരു വിവരവും ഡി.പി.ആറിലില്ലെന്നും അലോക് വര്‍മ്മ വ്യക്തമാക്കി.