കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ആരുമില്ലെന്നായിരുന്നു കോടിയേരിയുടെ വിമര്‍ശനം. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ആരുമില്ലെന്നും രാജ്യം ഹിന്ദുക്കള്‍ ഭരിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണോ ഇതിന് കാരണമെന്നും കോടിയേരി ചോദിച്ചിരുന്നു. എന്നാല്‍ കോടിയേരിയുടെ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷങ്ങളില്ല എന്ന തരത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന ഇടത് മനോഭാവവുള്ള ഏതൊരു പൊതു പ്രവര്‍ത്തകനെയും ലജ്ജിപ്പിക്കുന്നതാണെന്ന് ഷിബു ബേബി ജോണ്‍ പറയുന്നു . എന്ന് മുതലാണ് സിപിഎം വര്‍ഗീയസംഘടന നേതാക്കളുടെ ശൈലിയില്‍ ജാതിയും മതവും ഉപയോഗിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിലയിരുത്തി തുടങ്ങിയതെന്നും ഷിബു ബേബി ജോണ്‍ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് കോടിയേരിക്കെതിരായ വിമര്‍ശനം. കുറിപ്പിനെ പൂർണരൂപം ഇങ്ങനെ :-
കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷങ്ങളില്ല എന്ന തരത്തിൽ ഇന്ന് കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന ഇടത് മനോഭാവവുള്ള ഏതൊരു പൊതു പ്രവർത്തകനെയും ലജ്ജിപ്പിക്കുന്നതാണ്. CPM എന്ന് മുതലാണ് വർഗീയസംഘടന നേതാക്കളുടെ ശൈലിയിൽ ജാതിയും മതവും ഉപയോഗിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിലയിരുത്തി തുടങ്ങിയത്? ഇത് ഇന്ന് CPM എത്തി നിൽക്കുന്ന അധ:പതനത്തിൻ്റെ നേർചിത്രമാണ്. വിഭജനങ്ങൾക്കതീതമായ ലോകമാണ് ഇടത് രാഷ്ട്രീയത്തിൻ്റെ (ഇടത് മുന്നണിയുടെയല്ല ) സ്വപ്നം. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി ജാതി – മതവിഭാഗങ്ങളെ എങ്ങനെ പ്രീണിപ്പിക്കാമെന്ന ചിന്തയാണ് CPM നേതാക്കൾക്ക് ഓരോശ്വാസത്തിലുമുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച തുടർഭരണത്തിൻ്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നും അതാണ്. അടിമുടി ഇടത് രാഷ്ട്രീയത്തിൽ നിന്നും അകന്ന് പോകുന്ന CPM ന് ഇപ്പോൾ വിഭജന തന്ത്രങ്ങളും വ്യക്ത്യാരാധനയുമൊക്കെയാണ് രാഷ്ട്രീയ ആയുധങ്ങൾ.
തിരുവനന്തപുരത്തെ മെഗാ തിരുവാതിരയിലെ പാട്ടിലെ വരികൾ കേട്ട് പിണറായി വിജയന് ലജ്ജ തോന്നിയില്ലെങ്കിലും സാധാരണക്കാരായ കമ്യൂണിസ്റ്റുകാർക്ക് അത് തോന്നേണ്ടതാണ്. കമ്യൂണിസ്റ്റ് പാർട്ടി ലോകമെങ്ങും വളരാൻ കാരണം പിണറായി വിജയനാണെന്ന വരികൾ കേട്ടിട്ട് എതെങ്കിലും CPM നേതാവിന് രോമാഞ്ചം തോന്നുന്നുണ്ടെങ്കിൽ അദ്ദേഹത്തിൻ്റെ രാഷ്ട്രീയബോധം പരിശോധിക്കേണ്ടതുണ്ട്.
കേരളീയ സമൂഹം പുരോഗതി കൈവരിച്ചത് ഇടത് പ്രസ്ഥാനങ്ങളുടെയും നവോത്ഥാന നായകരുടെയും പ്രവർത്തനങ്ങൾ മൂലം ഇടതുപക്ഷ മനസ് കേരളത്തിൽ രൂപപ്പെട്ടത് കൊണ്ടാണ്. എന്നാൽ ഇന്നത്തെ CPM ൻ്റെ നിലപാടുകൾ മൂലം കേരളത്തിൻ്റെ ഇടതുപക്ഷ മനസ് നഷ്ടപ്പെടുകയാണ്. അതിൻ്റെ ഫലമായാണ് ഇപ്പോൾ CPM ൻ്റെ നേതാക്കൾ അനുവർത്തിക്കുന്നതാണ് ഇടതുപക്ഷ നയം എന്ന് വിശ്വസിക്കുന്ന ഒരു തലമുറ വളർന്നുവരുന്നത്. അവർ എന്ത് കൊള്ളരുതായ്മകളും ചെയ്യുന്നതിന് വൈമനസ്യം ഇല്ലാത്തവരായി മാറുന്നു. അതുകൊണ്ടുതന്നെയാണ് മുമ്പൊന്നും കേട്ടിട്ടില്ലാത്ത വിധം അഴിമതികളുടെയും തട്ടിപ്പുകളുടെയും മറ്റ് ക്രിമിനൽ കുറ്റകൃത്യങ്ങളുടെയും പ്രതിസ്ഥാനത്ത് CPM കേഡർമാർ വരുന്നതും. ഇതിൻ്റെ ഭാഗമായാണ് നമ്മുടെ സമൂഹത്തിൻ്റെ ഇടത് സമീപനം നഷ്ടപ്പെടുന്നതും കേരളം ഇടത് ചിന്താധാരയുടെ ശവപ്പറമ്പായി മാറുന്നതും. കേരളത്തിൽ CPM നും പിണറായി വിജയനും തുടർഭരണം ലഭിച്ചിട്ടും കേരളത്തിൽ ഇടത് ഭരണവും ഇടത് മനസും എന്നന്നേയ്ക്കുമായി അസ്തമിക്കുകയാണ് എന്നു പറഞ്ഞു കൊണ്ടാണ് ഷിബു ബേബി തൻറെ ഫേസ്ബുക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.