യുവജനോത്സവങ്ങൾ, ഞാറ്റു വേല ,ധനുമാസത്തിലെ തിരുവാതിര നാളുകൾ പോലെയുള്ള വിശേഷപ്പെട്ട ദിവസങ്ങളിലായിരുന്നു തിരുവാതിരക്കളി നമ്മൾ കാണാറുള്ളത്. എന്നാൽ ഇനി മുതൽ ഇടയ്ക്ക് ഇടയ്ക്ക് കാണാം . കാരണം തിരുവാതിരക്കളി സിപിഎം ഏറ്റെടുത്തിരിക്കുകയാണെന്ന് തോന്നുന്നു. തിരുവനന്തപുരത്തെ തിരുവാതിരക്കളിയിലെ വിവാദങ്ങൾ കെട്ടടങ്ങും മുമ്പേ തൃശൂരിലും ജില്ലാസമ്മേളനത്തിന്റെ ഭാഗമായി തിരുവാതിരക്കളി സംഘടിപ്പിച്ചിരിക്കുകയാണ് സിപിഎം.
കോവിഡ് അധികമായാൽ എന്താ പിണറായിയെ വാഴ്ത്തിപാടിക്കൊണ്ടുള്ള തിരുവാതിര നോതാക്കൻമാർക്ക് നന്നായി ബോധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാൻ സാധ്യതയും ഇല്ല. പിന്നെ നാട്ടുകാർ പ്രശ്നമുണ്ടാക്കുമ്പോൾ കണ്ണിൽ പൊടിയിടാൻ എന്ന വണ്ണം കണ്ടാലറിയുന്നവർക്കെതിരെ കേസ് എടുത്തിട്ടുണ്ട് എന്ന ന്യായീകരണവും നിരത്തും.
അതേക്കെ പോട്ടെ തിരുവനന്തപുരത്തെ തിരുവാതിര വിവാദമായതിന്റെ ഒരു കാരണം ഇടുക്കി എഞ്ചി. കോളേജിലേ SFI വിദ്യാർഥിയായ ധീരജിന്റെ മരണമായിരുന്നു. ഒരു വശത്ത് വിലപാ യാത്ര നടക്കുമ്പോൾ മറുവശത്ത് സിപിഎമ്മിന്റെ മഹിളകൾ അതും 550 പേർ കൈകൊട്ടി കളിക്കുകയായിരുന്നു എന്നും പറഞ്ഞ് നല്ല രീതിയിൽ തന്നെ വിമർശനം ഉയർന്ന് വന്നിരുന്നു. അത് കേട്ട് സിപിഎമ്മിലെ തലതൊട്ടപ്പൻമാർക്ക് ഇളക്കം തട്ടി കോടിയേരി, ശിവൻകുട്ടി തുടങ്ങിയ നേതാക്കൾ ചെയ്തത് തെറ്റായിപ്പോയി എന്ന് വിലയിരുത്തി മുന്നോട്ടേക്ക് വന്നു. ഒഴിവാക്കേണ്ടതായിരുന്നു, തെറ്റ് പറ്റിപ്പോയി തുടങ്ങിയവയായിരുന്നു ന്യായീകരണം. എന്നാൽ ആ ബോധം വിമർശനം ഉയർന്നപ്പോൾ മാത്രമായിരുന്നു വന്നത് എന്ന് മാത്രം. എന്നാലും ഈ കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തരം തിരുവാതികക്കളി നടത്തുന്നതിൽ നേതാക്കൻമാർ വിമർശനം ഉന്നയിക്കുകയും വേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തിട്ടും പിന്നെയും തൃശൂരിൽ തിരുവാതിര നടത്തിയത് വലിയ തോതിലുള്ള വിമർശനങ്ങൾക്കാണ് വഴിവെയ്ക്കുന്നത്.
തീരുവനന്തപുരത്ത് 550 പേരാണ് ഉണ്ടായിരുന്നതെങ്കിൽ തൃശൂരിൽ അത് 100 നും 150 ഇടയിലായിരുന്നു എന്നു മാത്രം. അത് കാണാൻ ആകട്ടെ അതിലേറെ പേരും ആ പരിസരത്ത് തടിച്ച് കൂടിയിരുന്നു. എന്നാൽ പരിപാടി സംഘടിപ്പിച്ചവർ നിരത്തുന്ന ഒരു വാദം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് എല്ലാവരും മാസ്ക് ഉപയോഗിച്ചാണ് തിരുവാതിരയിൽ പങ്കെടുത്തത് എന്നും സാമൂഹിക അകലം പാലിക്കാൻ നിർദേശം കൊടുത്തിരുന്നു എന്നൊക്കെയാണ്. എന്നാൽ പൊതു ചടങ്ങുകളിൽ ആളുകൾ കൂടരുത് എന്ന നിർദേശം ഇവർ കേട്ടില്ലേ എന്തോ ?
തൃശ്ശൂരിലെ സി.പി.എം. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി മെഗാതിരുവാതിര. ഊരോക്കാട് നടന്ന തിരുവാതിരക്കളിയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവര്‍ത്തകരാണ് പങ്കെടുത്തത്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എം.കെ. ശ്രീജയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. അതേസമയം നേരത്തെ നിശ്ചയിച്ച മെഗാതിരുവാതിര ഒഴിവാക്കി കോവിഡ് മാനദണ്ഡമനുസരിച്ച് ചുരുങ്ങിയരീതിയിലാണ് പരിപാടി നടത്തിയതെന്ന് മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം. ഗിരിജാദേവി പറഞ്ഞു.
പണ്ട് കണ്ണൂരിലെ സിപിഎം പരിപാടി നടക്കുന്ന വേദിയിൽ പി ജയരാജനെ പുകഴ്ത്തിയതിനും ഫ്ലക്സ് വച്ചതിനും വ്യക്ത ആരാധന എന്ന് പറഞ്ഞ് പി ജയരാജനെ മാറ്റി നിർത്തിയ പാരമ്പര്യമുള്ള പാർട്ടിയാണെന്ന് ഓർക്കണേ…ഇപ്പോൾ പിണറായി പുകഴ്ത്തി തിരുവാതിര പാട്ടും പാട്ടി കൈക്കൊട്ടികളിച്ചിട്ടും നേതാക്കൻമാരുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ഒന്നും കണ്ടില്ലല്ലോ? ഓഹോ പിണറായിയെ അല്ലേ അപ്പോ അത് സൗകര്യപൂർവ്വം മറന്നു കളയാലോ.. പിണറായിക്ക് മുകളിൽ മറ്റാരൊങ്കിലും വളർന്നാൽ അല്ലേ പ്രശ്നമുള്ളു…