കഴിഞ്ഞ ദിവസം ഇടുക്കി എഞ്ചിനിയറിംഗ് കോളേജില്‍ വെച്ച് sfi-ksu സംഘർഷത്തിൽപെട്ട് എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീമിന് തുറന്ന കത്തുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ധീരജിന്റെ മരണത്തിൽ കോൺഗ്രസ് നേതാക്കളെയും കെ പി സി സി പ്രസിഡന്റ് കെ സുധാകരനെയും റഹീം ശക്തമായ ഭാഷയിൽ അധിക്ഷേപിച്ചിരുന്നു. ഇതിനെ തുടർന്നാണ് റഹീമിന് കത്തുമായി രാഹുൽ മാങ്കുട്ടത്തിൽ എത്തിയത്.
ഒരു സഹപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട വേദന ശരത്തിന്റെയും, കൃപേഷിന്റെയും ശുഹൈബിന്റെയും ഫ്രാന്‍സിസിന്റെയും ഒക്കെ പ്രസ്ഥാനമായ കോണ്‍ഗ്രസ്സിനു മനസിലാകുമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കത്തില്‍ പറയുന്നത്.ഇന്നലെ നിങ്ങളുടെ ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായി. അത് ദൗര്‍ഭാഗ്യകരമാണ് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. അതില്‍ ശരിയായ അന്വേഷണം നടക്കട്ടെ, ആ അന്വേഷണങ്ങളോട് പൂര്‍ണ്ണമായി തന്നെ കോണ്‍ഗ്രസ്സ് സഹകരിക്കും. പക്ഷേ ആ സമയത്തും കോണ്‍ഗ്രസ്സ് വിരോധം തീര്‍ക്കുവാന്‍ താങ്കള്‍ നടത്തുന്ന വെര്‍ബല്‍ ഡയേറിയയും താങ്കളുടെ പ്രവര്‍ത്തകര്‍ തെരുവില്‍ നടത്തുന്ന അഴിഞ്ഞാട്ടവും അംഗീകരിക്കുവാന്‍ കഴിയില്ലെന്ന് രാഹുല്‍ കത്തിലൂടെ വ്യക്തമാക്കുന്നു.
കത്തിന്റെ പൂര്‍ണരൂപം.
പ്രിയപ്പെട്ട റഹീം, ആരും ഒന്നിന്റെ പേരിലും കൊല്ലപ്പെടരുതെന്നുള്ളത് മാനവികമായ മൂല്യമാണ്. ആ മൂല്യം ഏറ്റവും നന്നായി ഉയര്‍ത്തി പിടിക്കുന്ന പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്. ഇന്നലെ നിങ്ങളുടെ ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായി. അത് ദൗര്‍ഭാഗ്യകരമാണ് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. അതില്‍ ശരിയായ അന്വേഷണം നടക്കട്ടെ, ആ അന്വേഷണങ്ങളോട് പൂര്‍ണ്ണമായി കോണ്‍ഗ്രസ്സ് സഹകരിക്കും.
ജനുവരി 7 ന് ക്യാംപസില്‍ കൊട്ടിക്കലാശത്തിനിടയില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടിയതും, അതില്‍ മൂന്നാം വര്‍ഷ മെക്കാനിക്കിലെ ഒരു എസ്‌എഫ്‌ഐ നേതാവിന് പരുക്ക് പറ്റിയ പശ്ചാത്തലം അടക്കം അന്വേഷിക്കണം. അതു കൂടാതെ ഇന്നലെ ധീരജിനു കുത്ത് കൊണ്ടിട്ട് രക്തം വാര്‍ന്ന് കിടക്കുമ്ബോള്‍ , പ്രവര്‍ത്തകര്‍ ആവശ്യപെട്ടിട്ടും പോലീസ് ധീരജിനെ ആശുപത്രിയിലാക്കുവാന്‍ കൂട്ടാക്കിയില്ല എന്ന് എസ്‌എഫ്‌ഐ നേതാക്കള്‍ തന്നെ ആരോപിച്ച പോലീസ് വീഴ്ച്ചയും അന്വേഷിക്കണം.
ഒരു സഹപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട വേദന ശരത്തിന്റെയും, കൃപേഷിന്റെയും ശുഹൈബിന്റെയും ഫ്രാന്‍സിസിന്റെയും ഒക്കെ പ്രസ്ഥാനമായ കോണ്‍ഗ്രസ്സിനു മനസിലാകും. പക്ഷേ ആ സമയത്തും കോണ്‍ഗ്രസ്സ് വിരോധം തീര്‍ക്കുവാന്‍ താങ്കള്‍ നടത്തുന്ന വെര്‍ബല്‍ ഡയേറിയയും താങ്കളുടെ പ്രവര്‍ത്തകര്‍ തെരുവില്‍ നടത്തുന്ന അഴിഞ്ഞാട്ടവും അംഗീകരിക്കുവാന്‍ കഴിയില്ല..
ഇടുക്കിയില്‍ നടന്ന കൊലപാതകത്തിന്റെ ഉത്തരവാദി കെപിസിസി പ്രസിഡന്റ സുധാകരനും സുധാകരനിസവുമാണെന്ന് പറഞ്ഞ റഹീം,
ഇന്നലെ ഇടുക്കിയില്‍ നടന്ന കൊലപാതകത്തിന് മിനുട്ടുകള്‍ക്കുള്ളില്‍ യാതൊരു പ്രകോപനവുമില്ലാതെ മഹാരാജാസ് കോളജില്‍ രണ്ടാം വര്‍ഷ ബിഎ ഫിലോസഫി ക്ലാസ്സില്‍ അധ്യാപികയെ ആകമിച്ച ശേഷം കെഎസ്യു പ്രവര്‍ത്തകരെ പിടിച്ചിറക്കി ക്രൂരമായി അക്രമിച്ച് ആശുപത്രിയിലാക്കിയത് പിണറായിസമാണോ, തോന്നിവാസമാണോ?
കഴിഞ്ഞ മാസം നിങ്ങളുടെ ലോക്കല്‍ സെക്രട്ടറി സന്ദീപ് കൊല്ലപ്പെട്ടപ്പോള്‍ അതിന് ഉത്തരവാദി സുരേന്ദ്രനാണെന്ന് പറഞ്ഞ് നാവുയര്‍ത്താനുള്ള ധൈര്യം താങ്കള്‍ക്കും , ഇന്നലെ കെപിസിസി പ്രസിഡന്റിന്റെ വേദിയിലേക്ക് അക്രമം അഴിച്ചു വിട്ടത് പോലെ സുരേന്ദ്രന്റെ പരിപാടിയിലേക്ക് അക്രമം നടത്താനോ , ഒരു ബിജെപി ഓഫീസ് പോയിട്ട് ബിജെപി എന്ന് എഴുതിയ ഒരു കടലാസ്സ് കഷണം കീറുക പോലും ചെയ്യാതിരുന്നിട്ടും താങ്കള്‍ ഇപ്പോള്‍ കാണിക്കുന്ന രാഷ്ട്രീയം അന്ധമായ കോണ്‍ഗ്രസ്സ് വിരുദ്ധത മാത്രമാണ്.
താങ്കളുടെ ആ വിദ്വേഷത്തിന് കെപിസിസി പ്രസിഡന്റ് തൊട്ട് താഴോട്ട് ഒരു പ്രവര്‍ത്തകനെയും വിട്ടുതരാന്‍ ഉദ്ദേശിക്കുന്നില്ല.
ഇന്നലെ മഹാരാജാസിലടക്കം നടന്ന അക്രമത്തില്‍ അംജതും, ജവാദും, ഹിരണും, നിയാസും , ബേസിലും, റോബിന്‍സണും, അമലും , അന്നയും, ഫയാസുമടക്കമുള്ള സഹപ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്ക് പറ്റിയ സംഭവത്തില്‍ ശക്തമായി അപലിപ്പിക്കുന്നു.
കേരളത്തില്‍ ഗുരുതരമായ ക്രമസാധാന വീഴ്ച്ചയുണ്ടാകുമ്ബോഴും ക്ലിഫ് ഹൗസിലിരുന്ന് സിനിമ കാണുന്ന ആഭ്യന്തര മന്ത്രിയെ പറ്റി ഒന്നും പറഞ്ഞ് സമയം കളയുന്നില്ല- രാഹുല്‍ കത്തില്‍ വ്യക്തമാക്കി.