നടിയെ അക്രമിച്ച കേസില്‍ വെളിപ്പെടുത്തലിന് പിന്നാലെ അതിജീവിതക്ക് പിന്തുണയുമായി മലയാള സിനിയമയിൽ നിന്നും ഇന്ത്യൻ സിനിമയിൽ നിന്നും നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും രംഗത്തെത്തുന്നത്. എന്നാൽ വ്യത്യസ്തമായ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു.
ആക്രമിക്കപ്പെട്ട ഇരയ്‌ക്കൊപ്പം എന്ന് പറയാൻ എല്ലാവർക്കും എളുപ്പമാണെന്നും പക്ഷെ കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയാൻ ഇവിടെ ആരുമില്ല എന്നാണ് ജോയ് മാത്യു പ്രതികരിച്ചത്. അതിജീവതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത്. പോസ്റ്റിന് പിന്നാലെ പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. ‘ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളും ഇന്ത്യൻ സിനിമയിലെ പ്രമുഖരും കഴിഞ്ഞ ദിവസം നടി സമൂഹ മധ്യമത്തിൽ പങ്ക് വെച്ച പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് അതിജീവതയ്‌ക്കൊപ്പം എത്തിയിരുന്നു.
ബോളിവുഡ് സംവിധായിക സോയ അക്തര്‍, നടിമാരായ സോനം കപൂര്‍, കൊങ്കണ ശര്‍മ്മ, നടന്‍മാരായ അലി ഫസല്‍, സിദ്ധാര്‍ത്ഥ് എന്നിവരും പിന്തുണയറിയിച്ചെത്തി. നടിയുടെ പ്രതികരണം പങ്കുവച്ചാണ് താരങ്ങള്‍ രംഗത്തെത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആഷിഖ് അബു, മംമ്ത മോഹൻദാസ്, ഉണ്ണി മുകുന്ദൻ, ജയസൂര്യ, ദുല്‍ഖുര്‍ സല്‍മാന്‍,ഐശ്വര്യ ലക്ഷ്മി, അന്നാ ബെന്‍, പാര്‍വതി, റിമ കല്ലിങ്കല്‍, ബാബുരാജ് തുടങ്ങി നിരധി താരങ്ങള്‍ വിഷയത്തില്‍ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലും നടിക്ക് വ്യാപക പിന്തുണയാണ് ലഭിക്കുന്നത്.
തനിക്ക് സംഭവിച്ച അതിക്രമിത്തിന് ശേഷം തന്റെ പേരും വ്യക്തിത്വവും അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും, അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ് എന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. നീതി പുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും താന്‍ ഈ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കുമെന്നും അതിജീവിത പറഞ്ഞു. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദിയെന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു