സർക്കാരും ഗവണറുമായുള്ള പോര് തുടങ്ങിയിട്ട് നാളുകളായി. അത് ഇങ്ങനെ അനന്തമായി നീളുകയും ചെയ്യുന്നു. ആരോപണ പ്രത്യാരോപണങ്ങളെല്ലാം ഇന്ന് നിത്യ സംഭവമായി മാറിയിരിക്കുന്നു. ഒരുവിധം എല്ലാ കാര്യത്തിലും സർക്കാറിനെ അതി രൂക്ഷമായി തന്നെ വിമർശിക്കുന്ന കോൺഗ്രസും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇക്കാര്യത്തിൽ പക്ഷേ മറിച്ചാണ് അഭിപ്രായം. സർക്കാറാണ് ശരിയെന്നും ഗവർണർ തെറ്റാണെന്നുമാണ് വിഡിയുടെ അഭിപ്രായം. അതുകൊണ്ട് തന്നെയാണ് വി ഡി സതീശനെതിരെയും സർക്കാരിനെതിരെയും രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് വന്നത്.
പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങൾ മറുപടി അർഹിക്കുന്നില്ലെന്ന് ഗവർണർ പറഞ്ഞു. വി ഡി സതീശൻ സർക്കാരിന്റെ അടുത്ത ആളാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന് രാജാവിനോട് (കിംഗ്) കാര്യങ്ങൾ ചോദിച്ചു മനസിലാക്കാമല്ലോയെന്നും പരിഹാസ സ്വരത്തിൽ ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെയാണ് രാജാവെന്ന് ഗവർണർ പരിഹസിച്ചത്. പ്രതിപക്ഷ നേതാവ് മറുപടി അർഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ വാ മൂടിക്കെട്ടിയിരിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. രാജ്യത്തിന്റെ യശ്ശസിനെ ബാധിക്കുന്ന ഒരു കാര്യവും താൻ വെളിപ്പെടുത്തില്ല. രാജ്യത്തിന്റെ പ്രതീകങ്ങളോട് അങ്ങേയറ്റം ബഹുമാനം കാണിക്കേണ്ടതുണ്ട്. വളരെ വളരെ ഗുരുതരമായ കാര്യങ്ങളുണ്ടെന്നും പക്ഷെ മര്യാദ കാരണം പറയുന്നില്ലെന്നും പറഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ അത്തരം കാര്യങ്ങൾ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും ആവശ്യപ്പെട്ടു. അറിയാൻ പാടില്ലാത്ത കാര്യങ്ങളെ കുറിച്ചു പറയുന്നവർക്ക് അതിൽ ലജ്ജ തോന്നണമെന്നും അദ്ദേഹം പറഞ്ഞു.