രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പാലും പഴവും കൊടുത്ത് വളര്‍ത്തുന്ന വക്കീലായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുന്നുവെന്ന് മുരളീധരന്‍ പരിഹസിച്ചു.
‘ഡി-ലിറ്റ് ശുപാശ നല്‍കാനുള്ള അവകാശം ഗവര്‍ണര്‍ക്കുണ്ട് എന്നും നിര്‍ദ്ദേശമല്ല ശുപാര്‍ശയാണ് അദ്ദേഹം നല്‍കിയത് എന്നും മുരളീധരൻ പറഞ്ഞു . പ്രതിപക്ഷനേതാവിന് വിവരമില്ല എന്നും കൂട്ടിച്ചേർത്തു . ശുപാര്‍ശയാണ് നല്‍കിയതെന്നെങ്കിലും പ്രതിപക്ഷ നേതാവ് മനസിലാക്കണമെന്നും മുരളീധരന്‍ പറഞ്ഞു.
അതുപോലെതന്നെ മുഖ്യമന്ത്രി പിണറായി വിജയൻറെ നാവായി വി ഡി സതീശന്‍ മാറിയെന്ന് കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി, ഗവര്‍ണറെ അവഹേളിച്ചതിലൂടെ ഭരണഘടനയെയാണ് അവഹേളിച്ചതെന്നും വിമര്‍ശിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേത്യത്വം നിലപാട് വ്യക്തമാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയത്തിൽ വി ഡി സതീശനെ വിമർശിച്ച്കൊണ്ട് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്ത് വന്നിട്ടുണ്ട്. പിണറായി വിജയനെ നിഴൽ പോലെ പിന്തുടരുന്ന നിർഗുണനായ പ്രതിപക്ഷ നേതാവാണ് വി.ഡി സതീശനെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറയുന്നത്. വി.ഡി സതീശൻ്റെ സ്ഥാനം അജഗള സ്തനം പോലെ ആർക്കും ഉപകാരമില്ലാത്തതാണ്.
പ്രതിപക്ഷ നേതാവ് എന്ന പദവിയല്ല പിണറായി ക്യാബിനറ്റിലെ മന്ത്രി പണിയാണ് അദ്ദേഹത്തിന് ചേരുകയെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു. ബിജെപി പറയുന്നത് ഏറ്റെടുക്കാനുള്ളതല്ല പ്രതിപക്ഷമെന്ന് സതീശൻ പറയുന്നത്, രമേശ് ചെന്നിത്തലയെ ഉന്നം വെച്ചാണ് എന്നും സുരേന്ദ്രൻ ആരോപിച്ചു.
അതുപോലെ തന്നെ കേരളത്തിലെ സർവകലാശാലകളെ കൈപിടിയിലാക്കി കൊണ്ട് അഴിമതി നടത്തുന്ന മുഖ്യമന്ത്രിയെ വിമർശിക്കാതെ ഗവർണറെ വിമർശിക്കുന്നതിൽ നിന്ന് തന്നെ സതീശന് ഒരു ഗുണവുമില്ലെന്ന് മനസിലാകും. പ്രതിപക്ഷത്തിൻ്റെ ധർമ്മം പോലും അറിയാത്ത പ്രതിപക്ഷ നേതാവാണ് വി ഡി സതീശനെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.