കേരളത്തിൽ ഡി ലിറ്റ് വിവാദം കത്തിപ്പടരുകയാണ്. അടുത്തിടെ കേരളത്തിലേക്ക് എത്തിയ രാഷട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയനും ഇടത്പക്ഷ സർക്കാറും അപമാനിച്ചു എന്നാണ് ഗവർണറുടെ പക്ഷം. അത് ഏറ്റെടുത്ത് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തുകയു ചെയ്തു എന്നാൽ ചെന്നിത്തല പൊലിപ്പിച്ച വിഷയം ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പൂർണമായും തള്ളിക്കളയുകയും ചെയ്തു. ചാനസിലർ പദവി ഏറ്റെടുക്കാത്തത് ഗവണറുടെ കൗശലമാണെന്നും ഡി ലിറ്റ് നൽകാൻ ഗവർണർ ശുപാർശ ചെയ്തെങ്കിൽ അത് തെറ്റാണ് എന്നൊക്കെയായിരുന്നു വി ഡി സതീശന്റെ നിലപാട്. എന്നാൽ വിഷയത്തിൽ വിവാദം സൃഷ്ടിക്കുന്നവർക്കുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ഡി-ലിറ്റ് വിവാദത്തിൽ ഭരണഘടനാ തത്വങ്ങൾ ഓർമ്മിപ്പിച്ചാണ് ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയത്. ഭരണഘടനയുടെ 51 ( എ) അനുഛേദം ഓർമ്മിച്ചാണ് വിവാദ വിഷയത്തിൽ ഗവർണറുടെ പ്രതികരണം. രാഷ്ട്രപതി, ഗവർണ്ണർ പദവികൾ ഭരണഘടനാ സ്ഥാപനങ്ങളാണെന്നും ഭരണഘടനാ തത്വങ്ങൾ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതേസമയം രാഷ്ട്രപതിക്ക് ഡി- ലിറ്റ് നല്കാൻ ശുപാർശ ചെയ്തുവെന്ന വാർത്ത നിഷേധിക്കാതെയാണ് ഗവർണ്ണറുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
‘വിവാദമുണ്ടാക്കുന്നവർ ഭരണഘടന വായിക്കണം. എല്ലാവരും നിയമവും ഭരണഘടനയും മനസിലാക്കിയാകണം പ്രതികരിക്കേണ്ടത്. അജ്ഞത കൊണ്ട് ചിലർ നടത്തുന്ന പ്രസ്താവനകൾക്ക് മറുപടി നൽകുന്നില്ല’. ഡി- ലിറ്റ് വിവാദത്തിൽ ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ഗവർണറുടെ ഓഫീസിനെ ചർച്ചാ വിഷയമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉന്നതവിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപെടലിനൊപ്പം രാഷ്ടപതിക്ക് ഡിലിറ്റ് നൽകണമെന്ന ശുപാശ തള്ളിയതാണ് സർക്കാർ- ഗവർണ്ണർ പോരിന് കാരണമെന്ന അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നു. രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നൽകാനുള്ള ശുപാർശ സംസ്ഥാന സർക്കാർ ഇടപെട്ട് തള്ളിയതാണ് രാജ്യത്തിന് അഭിമാനക്ഷതമുണ്ടാക്കുന്ന കാര്യമെന്ന് ഗവർണ്ണർ സൂചിപ്പിച്ചതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയതോടെ വിഷയം വിവാദമായി.
ഇതോടെ സർക്കാരും വെട്ടിലായി. എന്നാൽ രാഷ്ട്രപതിക്ക് ഡി.ലിറ്റ് നല്‍കുന്നതില്‍ പ്രശ്നങ്ങളുണ്ടായെങ്കിൽ വെളിപ്പെടുത്തേണ്ടത് ഗവർണറാണെന്നും ഇപ്പോള്‍ നടക്കുന്നത് പുകമറ സൃഷ്ടിക്കുന്ന പ്രചാരണമാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. വിഷയം പാര്‍ട്ടിയുടെയോ സര്‍ക്കാരിന്‍റെയോ മുന്നില്‍വന്നിട്ടില്ലെന്നും കോടിയേരി വിശദീകരിച്ചു. എന്നാൽ ചെന്നിത്തലയുടെ നിലപാടിന് വിപരീതമായാണ് വി ഡി സതീശന്റെ പ്രതികരണം. ഗവർണർ വിമർശനത്തിന് അതീതനല്ല എന്നു തന്നെയാണ് വി ഡി പറയുന്നത്. മാത്രമല്ല. ഗവർണർ നിർദേശിച്ച ഡി ലിറ്റ് തള്ളിയതിന്റെ പ്രതികാരമെന്നോണമാണ് സർക്കാർ നിർദേശിച്ചവർക്ക് ഡി ലിറ്റ് നൽകാതെ മരവിച്ചിരിക്കുന്നതിന്റെ കാരണവും. എന്തായാലും ഈ പോര് എന്ന് അവസാനിക്കുമെന്ന് നോക്കാം.