കൊന്നും കൊലവിളിച്ചും നാടുവിറപ്പിക്കുന്ന ഗുണ്ടകളെ ഒതുക്കി , ജനങ്ങളുടെ ഭീതി അകറ്റുന്നതിനായി പൊലീസ് ആസ്ഥാനത്തെ അഡി.ഡി.ജി.പി മനോജ് എബ്രഹാമിനെ സര്‍ക്കാര്‍ നിയോഗിച്ചു. ഏറ്റെടുത്ത ചുമതലകളെല്ലാം കാര്യക്ഷമതയോടെ നിര്‍വഹിച്ച് പേരെടുത്ത മനോജ് എബ്രഹാം മുന്‍പും ഇത്തരം ഓപ്പറേഷനുകള്‍ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. മാത്രമല്ല നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിൽ കൊലപാതകം തടയുമായിരുന്നുവെന്നു പറഞ്ഞ് അപഹാസ്യരാവുന്ന പോലീസുകാർക്കിടയിൽ വ്യത്യസ്തനാണ് മനോജ് എബ്രഹാം. നാട്ടിൽ പ്രതികാര കൊലപാതകങ്ങൾ തുടർച്ചയായി അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.ജനങ്ങളുടെ കൺമുന്നിൽ വെച്ച് തന്നെ ഇത്തരം സംഭവങ്ങൾ അരങ്ങേറുമ്പോൾ കാഴ്ചക്കാരായി നില്ക്കാതെ സേനയെ രംഗത്തിറക്കി ജനങ്ങള്‍ക്ക് സംരക്ഷണ കവചമൊരുക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. രഹസ്യാന്വേഷണവും സൈബര്‍ സോഷ്യല്‍ മീഡിയ നിരീക്ഷണവും ഏകോപിപ്പിച്ച് ഗുണ്ടകള്‍ക്കെതിരായ ഓപ്പറേഷന്‍ നടത്താന്‍ ജില്ലകളില്‍ രണ്ട് സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. സംഘങ്ങളുടെ മേല്‍നോട്ടവും ഏകോപനവും പൊലീസ് ആസ്ഥാനത്തെ അഡി. ഡി.ജി.പി മനോജ് എബ്രഹാമിനാണ്.
ഗുണ്ടകളുടെ വിളയാട്ടം ഇല്ലാതാക്കുന്നതിനായി ‘ഓപ്പറേഷന്‍ കാവല്‍’ എന്ന പേരില്‍ പ്രത്യേക ദൗത്യം പ്രഖ്യാപിച്ചിട്ടും പരാജയപ്പെട്ടു. ജില്ലാതലത്തിലും സ്റ്റേഷന്‍ തലത്തിലുമായി ഗുണ്ടാവിരുദ്ധ സ്ക്വാഡുകളുണ്ടാക്കിയെങ്കിലും അത് വിജയിച്ചില്ല. ഇതേത്തുടര്‍ന്നാണ് സർക്കാർ മനോജ് എബ്രഹാമിന് ഗുണ്ടാവേട്ടയുടെ ചുമതല നല്‌കിയത്. ഗുണ്ടാ, മയക്കുമരുന്ന് സംഘങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ദൗത്യം തുടങ്ങിക്കഴിഞ്ഞു. ഇതിനായി വിവിധ ജില്ലകളില്‍ റെയ്ഡ് ഉള്‍പ്പെടെയുളള പൊലീസ് നടപടികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 7674 സാമൂഹിക വിരുദ്ധര്‍ ആണ് അറസ്റ്റിലായത്. 7767 വീടുകള്‍ റെയ്ഡ് ചെയ്തു. 3245 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുമുണ്ട്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദാക്കി. കാപ്പ നിയപ്രകാരം 175 പേര്‍ക്കെതിരെ നടപടിയെടുത്തു. സംസ്ഥാനത്ത് ഇതുവരെ നടന്ന വര്‍ഗീയ കൊലപാതകങ്ങളിലെ പ്രതികളെ ഉടന്‍ പിടികൂടുന്നതാണ്. ഗുണ്ടകളുടെയും സ്ഥിരം കുറ്റവാളികളുടെയും മുന്‍പു കേസുകളില്‍പ്പെട്ടവരുടെയും പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ തയാറാക്കും. വാറണ്ടുള്ള പ്രതികളെയും ഒളിവില്‍ കഴിയുന്നവരെയും കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യും. ക്രിമിനല്‍ സംഘങ്ങള്‍ക്കു പണം കിട്ടുന്ന സ്രോതസും കണ്ടെത്തും. സ്ഥിരമായി ഗുണ്ടാപ്രവര്‍ത്തനം നടത്തുന്ന 4500 പേര്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ 1300 പേര്‍ അതീവ അപകടകാരികളാണ്.
ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും ഉന്മൂലനം ചെയ്യുന്നതില്‍ പൊലീസിന് തുടര്‍ച്ചയായ ജാഗ്രത വേണ്ടതായുണ്ട്. രാഷ്ട്രീയപരമായ കൊലപാതകങ്ങളും അല്ലാത്തവയും കേരളത്തില്‍ സാധാരണ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ഗുണ്ടകള്‍ ആളുകളെ കൊലപ്പെടുത്തി കാല്‍ വെട്ടിയെടുത്ത് ആഘോഷ യാത്ര നടത്തി ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്നു. ക്രിമിനല്‍ മാഫിയാസംഘങ്ങള്‍ നഗരങ്ങളില്‍ പട്ടാപ്പകല്‍ വരെ വിലസി നടാസ്ക്കുന്നു . ഗുണ്ടാ പ്രവര്‍ത്തനം തൊഴിലായി വളരുന്നു . നാടിനു വൻ ഭീഷണിയായി കൊണ്ടിരിക്കുകയാണ് ഗുണ്ടാ സംഘങ്ങളും അവരുടെ പ്രവർത്തനങ്ങളും. ഏറ്റവുമധികം ഗുണ്ടകളുള്ള തലസ്ഥാനത്ത് കൊലപാതകം, ക്വട്ടേഷന്‍, അക്രമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പൊതുസമൂഹത്തിന് ഭീഷണിയായ ഗുണ്ടാസംഘങ്ങളാണ് വിലസി നടക്കുന്നത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഗുണ്ടാ പ്രവര്‍ത്തനത്തിന് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ നടപടികളെല്ലാം നിലച്ചിരിക്കുകയാണ്. ഗുണ്ടകളെ നേരിടാന്‍ കാപ്പ നിയമം കേരളത്തിലുണ്ട്. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി കേരളത്തിൽ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ. 2007ൽ നിലവിൽ വന്ന കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് എന്ന ഗുണ്ടാ പ്രവർത്തന നിരോധന നിയമത്തിൽ 2014 ൽ ഭേദഗതി വരുത്തി. എന്നാല്‍ ഇതൊന്നും ഗുണ്ടകളെ നേരിടാന്‍ പര്യാപ്തമാവുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.