മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്ത് എഴുതിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ജനങ്ങളിൽ നിന്നും വൻ എതിർപ്പുയരുന്ന പ്രകൃതിയ്ക്ക് ആഘാതമുണ്ടാക്കുന്ന രീതിയിൽ പിണറായി സർക്കാർ നടപ്പിലാക്കാൻ വാശിപിടിക്കുന്ന കെ റെയിൽ നടപ്പിലാക്കണമെന്ന ആവശ്യവുമായി നടൻ തന്റെ ഫേസ്ബുക് കുറിപ്പിലൂടെ രംഗത്ത് വന്നിരുന്നു. ജനങ്ങളുടെ ഭാഗത്ത് നിന്നും അവഗണന മാത്രമാണ് ഇതിലൂടെ അദ്ദേഹത്തിന് ലഭിച്ചത്. എന്നാൽ ഇപ്പോൾ വിഷയം കെ റെയിൽ അല്ല. നാടക രംഗത്തോട് ഉള്ള അവഗണനയ്ക്ക് എതിരെയാണ് ഹരീഷ് പേരടിയുടെ കത്ത്. നാടക അക്കാദമിക്ക് രൂപം കൊടുക്കണം എന്നതാണ് അദ്ദേഹത്തിന്റെ ആവിശ്യം. അതിന് നൂറ് കോടിയും ആയിരം കോടിയും വേണ്ടെന്നും ഹരീഷ് പേരടി തന്റെ കത്തിൽ കുറിച്ചു.
അതിനിടയിൽ പിണറായി സർക്കാരിനെ വിമർശിച്ചു കൊണ്ട് ആക്ഷേപ ഹാസ്യ രൂപേണ ഒരു ഫേസ്ബുക് കുറിപ്പ് അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്..പണക്കാരനല്ലാത്ത ഒരാൾ ദളിതനാണെങ്കിലും സവർണ്ണനാണെങ്കിലും പുതിയ കാലത്ത് ഒരു പദവിയിലേക്കും യോജിച്ചവനല്ല എന്ന് എത്ര തവണ പറഞ്ഞിട്ടും മനസ്സിലാവാത്ത ഈ തെണ്ടികളായ നാടകക്കാരാണ് ഈ നാടിന്റെ ശാപം …സ്വന്തം നാടകം ടിക്കറ്റ് വെച്ച് വിറ്റ് സർക്കാറിലേക്ക് നികുതി പണം കൊണ്ടുവരാൻ അറിയാത്ത പമ്പര വിഡ്ഡികൾ..നിനക്കൊക്കെ തരുന്ന കിറ്റു വാങ്ങി നക്കി ചെലക്കാതിരിക്കാൻ നോക്ക് …അല്ല പിന്നെ…അധികാരം ഞങ്ങളുടെ കൈയിലാണ്..ആരെ എവിടെ ഇരുത്തണം എന്ന് ഞങ്ങൾക്ക് അറിയാം…തിരഞ്ഞെടുപ്പിന് തെരുവ് നാടകം കളിക്കാൻ വിളിക്കും..അതും കളിച്ച് കിട്ടുന്ന നക്കാപിച്ചയും വാങ്ങി അടങ്ങി ഒതുങ്ങി ജീവിക്കുക…കൂടുതൽ വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട …മനസ്സിലായല്ലോ . ഇതാണ് പോസ്റ്റിന്റെ ഉള്ളടക്കം. ഇതിൽ നിന്നുതന്നെ വ്യക്തമാണ് നാടകക്കാരോടുള്ള സർക്കാരിന്റെ അവഗണനയിലുള്ള അദ്ദേഹത്തിന്റെ പ്രതിഷേധം.
ഹരീഷ് പേരടി മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തും ഫേസ്ബുക് കുറിപ്പിലൂടെ പങ്കു വെച്ചിട്ടുണ്ട്. കത്തിൽ പറയുന്നത് ഇങ്ങനെയാണ്.
പിണറായി സഖാവിന് ഒരു തുറന്ന കത്ത് എന്നു പറഞ്ഞു കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്…..നൂറ് കോടിയും ആയിരം കോടിയും വേണ്ട ഒരു നാടക അക്കാദമിക്ക് രൂപം നൽകാൻ …കമ്മ്യൂണിസം അഥവാ മാർക്സിസം കേരളത്തിൽ പടരാൻ നാടകം അഥവാ നാടകക്കാരായ ഞങ്ങളുടെ പൂർവികർ വഹിച്ച പങ്കെന്താണെന്നുള്ളത് .കേരളത്തിന്റെ ചരിത്രമാണ്…ഇപ്പോഴും പാർട്ടിയും സർക്കാറും ഒറ്റപെടുമ്പോൾ ആദ്യം കാവലായി പ്രതിരോധം സൃഷ്ടിക്കുന്ന പാവങ്ങളാണ് ഈ നാടകകൂട്ടത്തിലെ 99 % വും..എന്നിട്ടും ഒരു ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ അടിസ്ഥാനവർഗ്ഗമായ ഞങ്ങളോട് എന്തിനാണ് ഈ അവഗണന?..എന്റെ പ്രിയപ്പെട്ട പിണറായി സഖാവേ..ഈ നാടകകൂട്ടത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവന്റെ അവസാന അപേക്ഷയാണിത്…ഇനി ഇങ്ങിനെയൊന്ന് ഉണ്ടാവില്ല…പരിഗണിക്കുക…നാടകത്തിനു വേണ്ടി മാത്രം ജീവിച്ച് ഒന്നും സമ്പാദിക്കാതെ മരിച്ചുപോയ എന്റെ നാടക സഖാക്കൾക്കുവേണ്ടി..ഇപ്പോഴും രോഗം വന്ന് മൂർച്ഛിച്ചിട്ടും നാടകത്തിനു വേണ്ടി ജീവിക്കുന്നവർക്ക് വേണ്ടി..ഞങ്ങളുടെ സ്വപ്നമായ നാടക അക്കാദമി വന്നേ പറ്റു…നമ്മുടെ സിനിമയെക്കാൾ 20 വർഷം മുന്നിൽ ഓടുന്നതാണ് നമ്മുടെ നാടകങ്ങൾ..പക്ഷെ നമ്മുടെ കെ.റെയിൽ പോലെ ഓടാൻ ട്രാക്കുകളില്ലാ എന്ന് മാത്രം…പുതുമയുള്ളതാണ് എന്ന് പറഞ്ഞ് എന്റെ മുന്നിലെ എത്തുന്ന സിനിമാ കഥകളും കഥാപാത്രങ്ങളും കേൾക്കുമ്പോൾ ഉള്ളിൽ എനിക്ക് ചിരി വരും…ഇതൊക്കെ നാടകത്തിൽ പയറ്റിയതുകൊണ്ട് ആ കഥാപാത്രങ്ങളും അവരുടെ കഥാപരിസരവും എന്നെ സംബന്ധിച്ചിടത്തോളം പഴയതുതന്നെയാണ്…അരങ്ങ് ഒഴിയുമ്പോൾ നിങ്ങളെന്ത് നേടി എന്ന് ഒരു ചോദ്യം എനിക്കുനേരെ ഉയർന്നാൽ..ജനം തിളച്ച് മറിയുന്ന ഒരു നാടക ശാലയെങ്കിലും എനിക്ക് ചൂണ്ടി കാണിച്ച് കൊടുക്കാൻ പറ്റണം…നാടക അക്കാദമി വേണം…ശവപറമ്പിലെങ്കിലും ഞങ്ങൾക്ക് ജയിച്ചേ പറ്റൂ…ലാൽസലാം എന്നു പറഞ്ഞുകൊണ്ടാണ് ഹരീഷ് പേരടി കത്ത് അവസാനിപ്പിക്കുന്നത് .