പുതുവർഷം പിറക്കുമ്പോൾ പുത്തൻ പ്രതീക്ഷകളാണ്. അതുപോലെ പുത്തൻ മാറ്റങ്ങളോടെയാണ് രാജ്യം പുതുവർഷത്തെ വരവേൽക്കാൻ പോകുന്നത്. ജനുവരി ഒന്നുമുതല്‍ ചരക്കുസേവന നികുതിയിലടക്കം സുപ്രധാന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. ഓണ്‍ലൈനായി നടത്തുന്ന റസ്റ്ററന്‍റ് സര്‍വിസുകള്‍, യാത്രാ സേവനങ്ങള്‍ എന്നിവക്കാകും ജി.എസ്.ടി മാറ്റങ്ങള്‍ ബാധകമാകുക. ഇ-കൊമൊഴേ്സുമായി ബന്ധപ്പെട്ട സേവനങ്ങളിലെ നികുതി വ്യവസ്ഥയിലടക്കം മാറ്റങ്ങളുണ്ടാകും. ഭക്ഷണവിലയില്‍ മാറ്റമുണ്ടാകില്ല. എന്നാൽ, ഓണ്‍ലൈനില്‍ വാങ്ങുന്ന ഭക്ഷണത്തിന് ഉപഭോക്താക്കളില്‍നിന്ന് ഡെലിവറി കമ്പനികൾ ജി.എസ്.ടി ഈടാക്കുന്ന സംവിധാനം നിലവില്‍ വരും.
ഹോട്ടലുകള്‍ക്ക് പകരം ഡെലിവറി കമ്പനികളാകും നികുതി ഈടാക്കുകയെന്നതാണ് വ്യത്യാസം. മുമ്പ് 1,000 രൂപ വരെ വിലയുള്ള വസ്ത്രങ്ങൾക്ക് അഞ്ച് ശതമാനം മാത്രം നികുതി നൽകിയാൽ മതിയായിരുന്നു. നെയ്ത തുണിത്തരങ്ങൾ, സിന്തറ്റിക് നൂലുകൊണ്ടുൾപ്പെടെയുള്ള തുണിത്തരങ്ങൾ, പുതപ്പുകൾ, മേശ വിരികൾ , മാറ്റുകൾ തുടങ്ങിയ സാധനങ്ങൾക്കെല്ലാം വില ഉയരും. അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ആണ് നിരക്ക് വർധിപ്പിക്കുന്നത്, ലതര്‍ ഉൾപ്പെടെയുള്ള പാദരക്ഷകളുടെ വിലയും ഉയരും. അഞ്ച് ശതമാനത്തിൽ നിന്നാണ് നിരക്ക് വർദ്ധന 1,000 രൂപക്ക് മുകളിലുള്ള ഉത്പന്നങ്ങൾക്ക് എല്ലാം 12 ശതമാനം നിരക്കു വര്‍ധന ബാധകമാകും. പുതുവര്‍ഷത്തില്‍ ഒല, ഊബര്‍ തുടങ്ങിയ ആപ്പുകള്‍ വഴി ബുക്ക് ചെയ്യുന്ന ഓട്ടോ, ടാക്സി സര്‍വിസുകളും ചെലവേറിയതാകും. ഈ കമ്പനികൾ ഇനിമുതല്‍ അഞ്ചുശതമാനം വരെ ജി.എസ്.ടി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ നിരക്ക് ഉയരും. അതേസമയം നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യവുമായി ഊബര്‍ രംഗത്തെത്തിയിരുന്നു. ഈ ജി എസ് ടി വർധന ഏറ്റവും കൂടുതൽ ബാധിക്കുക സാധാരണക്കാരെ തന്നെയാണ്. പുതുവത്സരത്തിൽ എന്തായാലും ഇത് വല്ലാത്തൊരു സമ്മാനം ആയിപോയി.