ദുരിതഭൂമിയായി ബ്രസീൽ. ആഴ്ചകളോളം നീണ്ട കനത്ത മഴയെ തുടർന്ന് വടക്ക്-കിഴക്കൻ ബ്രസീലിയൻ സംസ്ഥാനമായ ബഹിയയിൽ രണ്ട് അണക്കെട്ടുകൾ തകര്‍ന്നു. ഇതേ തുടര്‍ന്ന് നദികളെല്ലാം കരകവിഞ്ഞൊഴുകുകയും നദീതീരത്തെ പട്ടണങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തു. തെക്കൻ ബഹിയയിലെ വിറ്റോറിയ ഡാ കോൺക്വിസ്റ്റ നഗരത്തിനടുത്തുള്ള വെറുഗ നദിയിലെ ഇഗ്വ അണക്കെട്ട് ശനിയാഴ്ച രാത്രി തകരുകയും ഇതിന്റെ ഫലമായി ഇറ്റാംബെ പട്ടണത്തിലെ ആളുകൾ വെള്ളപ്പൊക്ക ഭീഷണിയിലാകുകയും ചെയ്തു. ഇതേതുടർന്ന് പട്ടണത്തിലെ താമസക്കാരെ സര്‍ക്കാര്‍ ഒഴിപ്പിച്ചു. ഇതിനിടെ രണ്ടാമത്തെ അണക്കെട്ട് ജുസിയാപെയിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതേ തുടര്‍ന്ന് 100 കിലോമീറ്റർ വടക്ക് വരെയുള്ള താമസക്കാർക്ക് സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. ഇതുവരെയായി 20 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇറ്റാബു നഗരത്തിലെ 2,00,000 ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ‘ബഹിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാശനഷ്ടങ്ങള്‍ക്കിടയിലാണ് നാം ഇപ്പോൾ ജീവിക്കുന്നതെന്ന്’ ബഹിയ ഗവര്‍ണര്‍ റൂയി കോസ്റ്റാ പറഞ്ഞു. കഴിഞ്ഞ നവംബര്‍ മുതല്‍ ബ്രിസീലില്‍ പെയ്ത് മഴയില്‍ ഇതുവരെയായി 18 പേര്‍ മരിച്ചിരുന്നു. ഇത് കൂടാതെയാണ് കഴിഞ്ഞ ദിവസത്തെ അണക്കെട്ട് അപകടത്തില്‍ 20 മരണം രേഖപ്പെടുത്തിയത്. 19,580 പേരെ മാറ്റിപ്പാർപ്പിച്ചു. 16,001 പേർ സ്വന്തം നിലയില്‍ തന്നെ താമസം മാറി. ഇതോടെ വീടുകളിൽ നിന്ന് ഒഴിഞ്ഞ് പോയവരുടെ എണ്ണം 35,000 ആയി. താഴ്ന്ന പ്രദേശത്തെ വെള്ളത്തിനടിയിലായ വീടുകളിലെ ആളുകളെ അഗ്നിശമന സേനാംഗങ്ങള്‍ രക്ഷപെടുത്തി. തീരദേശ തുറമുഖ നഗരമായ ഇൽഹ്യൂസിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള പട്ടണത്തിലൂടെ ഒഴുകുന്ന കാച്ചോയിറ നദിയുടെ ജലനിരപ്പ് 50 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. തകർന്ന ഇഗ്വാ അണക്കെട്ടിന് സമീപമുള്ള എല്ലാ താമസക്കാരെയും ഒഴിപ്പിച്ചതായി മേയർ ഷീല ലെമോസ് വിറ്റോറിയ ഡാ കോൺക്വിസ്റ്റയിൽ പറഞ്ഞു.