മുസ്ലിം ലീഗിനെതിരായുള്ള മുഖ്യമന്ത്രി പിണറായി വിജയനറെ വിമർശനത്തിന് മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി. മതവിശ്വാസവും വര്‍ഗീയതയും സര്‍ക്കാര്‍ രണ്ടായി കാണണമെന്നു കുഞ്ഞാലികുട്ടി പറഞ്ഞു. ലീഗ് മതേതര നിലപാടിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല എന്നും മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്നതിൽ ലീഗിന്‍റെ സംഭാവന കാണാതെ പോകരുതെന്നും പി കെ കുഞ്ഞാലികുട്ടി വ്യക്തമാക്കി. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേതു പോലെയുള്ള വര്‍ഗീയ കൊലകള്‍ കേരളത്തില്‍ നടക്കാത്തതിന്‍റെ ക്രെഡിറ്റ് മുസ്‍ലിം ലീഗിനുമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനോടൊപ്പം തന്നെ ജനങ്ങൾ ശക്തമായി എതിർക്കുന്ന കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ വാശി കാണിക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ റെയിൽ പദ്ധതിയെക്കുറിച്ച് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്ന പോരായ്മകള്‍ സര്‍ക്കാര്‍ മുഖവിലക്കെടുക്കണം എന്നും കുഞ്ഞാലികുട്ടി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതിപക്ഷത്തോട് ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. അതുപോലെ പദ്ധതി ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണം. പരിസ്ഥിതി വിഷയങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായി കാണണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. അതിനോടൊപ്പം തന്നെ വഖഫ് നിയമനം പിഎസ്‌സിക്ക് വിടുന്ന സര്‍ക്കാര്‍ നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്‌ലിം ലീഗ് സമൂഹത്തിൽ വർഗീയ നിറം പകർത്താൻ ശ്രമിക്കുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. വഖ്ഫ് വിഷയത്തിലാണ് മുഖ്യമന്ത്രി വീണ്ടും ലീഗിനെ വിമര്‍ശിച്ചത്. വഖഫ് വിഷയത്തിൽ ഈ നീക്കമാണ് നടന്നതെന്നും വഖഫ് വിഷയത്തിൽ സർക്കാരിന് പിടിവാശിയില്ല എന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നു എന്നും പിണറായി പറഞ്ഞു. അതുകൊണ്ടാണ് സാവകാശം ചർച്ച ചെയ്തിട്ടുമതി എന്ന് തീരുമാനിച്ചത്. കണ്ണൂര്‍ പാറപ്രത്ത് സിപിഎം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമസ്തയിലെ രണ്ട് വിഭാഗവും മുജാഹിദിലെ ഒരു വിഭാഗവും ഇതിനെ അംഗീകരിച്ചു എന്നും, പക്ഷെ ലീഗിന് മാത്രം ഇത് അംഗീകരിക്കാനാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ലിം ലീഗ് യു.ഡി.എഫിലെ ഒന്നാമത്തെ പാർട്ടിയാണെന്ന് ചിലപ്പോൾ അവർ കരുതുന്നു എന്നും പിണറായി പറയുകയുണ്ടായി. കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ കീഴിൽ മുസ്‌ലിംകൾക്ക് രക്ഷയില്ല എന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു എന്നും ആരോപിക്കുന്നു. ലീഗിന്‍റെ സമ്മേളനത്തിലെ ആൾക്കൂട്ടം സ്വയംഭൂവായി ഉണ്ടായതാണെന്ന് അവർ പ്രചരിപ്പിച്ചു. അവർ വിളിച്ച മുദ്രാവാക്യങ്ങൾ നിങ്ങൾ കേട്ടില്ലേ. സമ്മേളനത്തിൽ തന്‍റെ അച്ഛന്‍റെ പേരും വലിച്ചിഴച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയുണ്ടായി.
നാടിന്റെ വികസത്തിനെതിരെ പ്രതിപക്ഷം എതിര് നില്‍ക്കന്നുവെന്നും പിണറായി പറഞ്ഞു. ഇപ്പൊ വേണ്ട എന്ന് അവര്‍ പറയുന്ന ഈ പദ്ധതി ഇപ്പോള്‍ ഇല്ല എങ്കില്‍ പിന്നെ എപ്പോള്‍ എന്നതാണ് ചോദ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയിലും ദേശീയ പാതയും നടപ്പാക്കിയില്ലെയെന്നും ഒരു നാടിനെ ഇന്നില്‍ തളച്ചിടാന്‍ നോക്കരുതെന്നും വരുന്ന തലമുറയുടെ ശാപം ഉണ്ടാക്കാന്‍ ഇടയാക്കരുതെന്നും നമ്മുടെ ഇച്ഛാശക്തിക്ക് മുന്നില്‍ മഹാമാരിക്ക് പോലും അടിയറവ് പറയേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ റെയില്‍ പദ്ധതിയുടെ എതിര്‍പ്പിന്റെ അടിസ്ഥാനം എന്താണെന്നും പിണറായി ചോദിച്ചു. നിങ്ങളുള്ളപ്പോള്‍ വേണ്ട എന്നു മാത്രമാണ് യു ഡി എഫ് പറയുന്നതെന്നും എതിര്‍പ്പ് ഉണ്ടെന്നു കരുതി കെ റെയിലില്‍ നിന്ന് തങ്ങൾ പിന്മാറാൻ തയ്യാറല്ലെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തിരുന്നു