കോവിഡ് മഹാമാരിയ്ക്ക് പിന്നാലെ ഇതിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വൈറസിന്റെ ആശങ്കയിലാണ് ജനങ്ങൾ. കോവിഡിന്റെ തന്നെ മറ്റൊരു വകഭേദമായ ഡെൽറ്റ വൈറസിനേക്കാൾ അപകടകാരിയാണ് ഈ വൈറസ്. ഒമിക്രോൺ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളായി തലസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചിരുന്നു. ഞായറാഴ്ച, ഡൽഹിയിൽ 290 പുതിയ കൊവിഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. അതേസമയം ഇന്നലെ കേരളത്തിൽ 19 പേര്‍ക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാനത്താകെ ഒമിക്രോൺ കേസുകൾ കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിർദ്ദേശിച്ചിട്ടുണ്ട്.
എറണാകുളം 11, തിരുവനന്തപുരം 6, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് സംസ്ഥാനത്ത് ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവര്‍ യുകെയിൽ നിന്നെത്തിയ 3 പേര് , യുഎഇ നിന്നെത്തിയ 2 പേര് , അയര്‍ലാന്‍ഡ് 2, സ്‌പെയിന്‍ 1, കാനഡ 1, ഖത്തര്‍ 1, നെതര്‍ലാന്‍ഡ് 1 എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവർ ഖാന (1), ഖത്തര്‍ (1) യുകെ (1), എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ്. ഇതിൽ 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂരിലുള്ളയാള്‍ യുഎഇയില്‍ നിന്നും, കണ്ണൂരിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും എത്തിയതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 57 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
അയര്‍ലാന്‍ഡില്‍ നിന്നുമെത്തിയ 37 വയസുകാരി, 8 വയസുകാരി, സ്‌പെയിനില്‍ നിന്നുമെത്തിയ 23 വയസുകാരന്‍, യുകെയില്‍ നിന്നുമെത്തിയ 23, 44, 23 വയസുകാര്‍, നെതര്‍ലാന്‍ഡില്‍ നിന്നുമെത്തിയ 26 വയസുകാരന്‍, യുഎഇ നിന്നുമെത്തിയ 28, 24 വയസുകാര്‍, കാനഡയില്‍ നിന്നുമെത്തിയ 30 വയസുകാരന്‍, ഖത്തറില്‍ നിന്നുമെത്തിയ 37 വയസുകാരന്‍, എന്നിവര്‍ക്കാണ് എറണാകുളത്ത് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്. യുകെയില്‍ നിന്നുമെത്തിയ 26 വയസുകാരി, ഖാനയില്‍ നിന്നുമെത്തിയ 55 വയസുകാരന്‍, ഖത്തറില്‍ നിന്നുമെത്തിയ 53 വയസുകാരന്‍, സമ്പര്‍ക്കത്തിലൂടെ 58 വയസുകാരി, 65 വയസുകാരന്‍, 34 വയസുകാരന്‍ എന്നിവര്‍ക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥീരീകരിച്ചത്. യുഎഇയില്‍ നിന്നും തൃശൂരിലെത്തിയ 28 വയസുകാരന്‍, ഷാര്‍ജയില്‍ നിന്നും കണ്ണൂരിലെത്തിയ 49 വയസുകാരന്‍ എന്നിവര്‍ക്കുമാണ് രോഗം സ്ഥീരീകരിച്ചത്.
സംസ്ഥാനത്ത് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശമുണ്ട്. എല്ലാവരും ശരിയായവിധം മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുകൊണ്ടും ഇതിനെ പ്രതിരോധിക്കണം. വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ എടുക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്ത സാഹചര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് കൃത്യമായി പാലിച്ചിരിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരും രോഗവ്യാപനം തടയുന്നതിനായി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.