2005 ല്‍ തുടങ്ങിയ വേട്ടയാടല്‍… ടിപി നന്ദകുമാറിനെ മാധ്യമപ്രവര്‍ത്തനം ചെയ്യാന്‍ അനുവദിക്കില്ലെന്ന വാശി ആര്‍ക്കാണ്? ആരാണ് ടിപി നന്ദകുമാറിനെ ഭയക്കുന്നത്? ഓരോ കേസുകള്‍ കുത്തിപൊക്കി വരുമ്പോഴും ആരാണ് പിന്നില്‍ നിന്ന് കളിക്കുന്നത്? ഇത്തരം ചോദ്യങ്ങള്‍ നിരവധിയാണ്. ടിപി നന്ദകുമാര്‍ ഇനി വാര്‍ത്തകളുമായി ജനങ്ങള്‍ക്കുമുന്നില്‍ എത്തില്ലേ എന്ന ചോദ്യമാണ് ക്രൈം പ്രേക്ഷകര്‍ ചോദിക്കുന്നത്. ടിപി നന്ദകുമാര്‍ മാധ്യമപ്രവര്‍ത്തനം നിര്‍ത്തിയോ? തുടരുമോ എന്ന ചോദ്യമാണ് നിരന്തരം ചോദിക്കുന്നത്. അത് തീരുമാനിക്കേണ്ടത് ജനങ്ങള്‍ തന്നെയാണ്. അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തനം സത്യസന്ധമായിരുന്നോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങള്‍ തന്നെയാണ്. ടിപി നന്ദകുമാര്‍ തുടര്‍ന്നും പുതിയ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളുമായി നിങ്ങള്‍ക്കുമുന്നില്‍ വരും എന്നു തന്നെയാണ് പ്രതീക്ഷയും.
സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച മാധ്യമപ്രവര്‍ത്തകനെ മോചിപ്പിച്ച ഹൈക്കോടതി വിധിയും നമുക്ക് മുന്നിലുണ്ട്. മാരിദാസിന് തമിഴ്‌നാട്ടില്‍ നീതി ലഭിച്ചപ്പോള്‍ കേരളത്തില്‍ ടിപി നന്ദകുമാറിനെയും ഹൈക്കോടതി കൈവിടില്ലെന്നു തന്നെയാണ് പ്രതീക്ഷയും. പലതവണ ഹൈക്കോടതി കേരള പോലീസിനോട് ചോദിച്ചതുമാണ്, നിങ്ങള്‍ എന്തിനാണ് ടിപി നന്ദകുമാറിനെ മാത്രം വേട്ടയാടുന്നതെന്ന്. കേരളത്തില്‍ ഇത്രയേറെ മാധ്യമങ്ങള്‍ ഉണ്ടായിട്ടും വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ടിപി നന്ദകുമാറിനെ മാത്രം തിരഞ്ഞുപിടിച്ച് വേട്ടയാടുന്നതില്‍ ദുരുദ്ദേശമുണ്ടെന്ന് സംശയിക്കേണ്ടി വരുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. അതുകൊണ്ടുതന്നെ ടിപി നന്ദകുമാറിന് ഹൈക്കോടതിയില്‍ നിന്ന് നീതി ലഭിക്കാതിരിക്കില്ലെന്നു തന്നെയാണ് അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തനം ഈ കേരളത്തില്‍ ആവശ്യമാണെന്ന് ആഗ്രഹിക്കുന്നവര്‍ പറയുന്നത്. ഹൈക്കോടതി മുന്‍പ് നന്ദകുമാറിന്റെ മാധ്യമപ്രവര്‍ത്തനത്തെ പല കേസിലും പ്രശംസിച്ചതുമാണ്.
പിണറായി വിജയനെതിരെ ടിപി നന്ദകുമാര്‍ എസ്എന്‍സി ലാവ്‌ലിന്‍ കേസുമായി മുന്നോട്ട് വന്നതുമുതലാണ് അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നതെന്ന് പറയേണ്ടിവരും. 2005 ല്‍ നടന്ന അക്രമം മലയാളികള്‍ മറക്കില്ല. 2005 ഫെബ്രവരി രണ്ടാം തീയതി വൈകുന്നേരത്തോടെയാണ് മുഹമ്മദ് റിയാസിന്റെ സംഘം ക്രൈമിന്റെ കോഴിക്കോട് ഓഫീസില്‍ എത്തുന്നതും രേഖകള്‍ പിടിച്ചെടുക്കുന്നതും തീയിട്ട് നശിപ്പിക്കുന്നതും. അന്ന് എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ പല രേഖകളും കമല ഇന്റര്‍നാഷണല്‍ എക്‌സ്‌പോര്‍ട്ട് കമ്പനിയുമായി ബന്ധപ്പെട്ട് പിണറായിയുടെ ഭാര്യയുടെ പേരിലുള്ള സിങ്കപ്പൂര്‍ കമ്പനിയിലെ അഴിമതികള്‍ പുറത്തു കൊണ്ടുവരാനുള്ള പല രേഖകളും 15 ഓളം വരുന്ന ഗുണ്ടകള്‍ അതിക്രമിച്ചു കയറി നശിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. എസ്എന്‍സി ലാവ്‌ലിന്‍ രേഖകള്‍ എവിടെ എന്ന് ചോദിച്ചാണ് അവര്‍ എത്തിയതെന്നാണ് ക്രൈം നന്ദകുമാറും ജീവനക്കാരും അന്ന് വ്യക്തമാക്കിയത്. പെണ്‍കുട്ടികളെ പുറത്തുവിട്ടശേഷം മാനേജരെ പിടിച്ചുവെക്കുന്നതടക്കമുള്ള അക്രമം നടന്ന സംഭവത്തില്‍ അന്ന് റിയാസ് 25 ദിവസമാണ് ജയിലില്‍ കിടന്നത്.
അന്ന് റിയാസ് സ്റ്റേഡിയം ഏരിയ സെക്രട്ടറിയായിരുന്നു. ആ സംഭവത്തിനുശേഷം ടിപി നന്ദകുമാറിന് പല ഭീഷണികളും ഉണ്ടായിരുന്നു. കോഴിക്കോട് ഇറങ്ങിയാല്‍ കൊന്നുകളയുമെന്നു വരെ ഭീഷണി ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സഹായത്തോടെ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തുകയും പോലീസിന്റെ സുരക്ഷയോടെയാണ് അന്ന് ടിപി നന്ദകുമാര്‍ കോഴിക്കോട് പത്രസമ്മേളനം വിളിച്ചു ചേര്‍ക്കുന്നതും. പോലീസ് സന്നാഹത്തോടെ ടിപി നന്ദകുമാര്‍ പ്രസ് ക്ലബ്ബില്‍ എത്തുന്ന ഫോട്ടോ അടക്കം എല്ലാ പത്രങ്ങളും പ്രസിദ്ധീകരിച്ചതുമാണ്.
വലിയ വിവാദമായിരുന്നു ആ സംഭവം. അന്ന് ടിപി നന്ദകുമാര്‍ ആ ഭീഷണിയിലൊന്നും തളര്‍ന്നില്ല. എല്ലാ തെളിവുകളും ഹാജരാക്കാമെന്ന് വെല്ലുവിളിച്ചാണ് പത്രസമ്മേളനം നടത്തിയത്. 2005 ഫെബ്രവരി 14ാം തീയതി തന്നെ കൊല്ലാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്ന രഹസ്യവിവരം അദ്ദേഹത്തിന്റെ ചെവിയില്‍ എത്തുകയും പിന്നീട് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി മുഖേന ടിപി നന്ദകുമാറിന് നീതി ലഭിക്കുകയായിരുന്നു. അദ്ദേഹത്തെ ഒരു കാരണവശാലും തൊടരുതെന്ന താക്കീതാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്.
എസ്എന്‍സ് ലാവ്‌ലിന്‍ കേസ് വരുന്നതിനുമുന്‍പ് പല കേസുകളും പുറത്തുകൊണ്ടുവന്ന് സത്യങ്ങള്‍ വിളിച്ചുപറഞ്ഞ മാധ്യമപ്രവര്‍ത്തകനാണ് ടിപി നന്ദകുമാര്‍. അതില്‍ പ്രധാനം കവിയൂര്‍ കേസ് തന്നെയാണ്. അനഘ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച പോലീസിനും ഉന്നതര്‍ക്കും ആദ്യ അടിയായിരുന്നു ടിപി നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍.
അനിഘ എന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരമാണ് അദ്ദേഹം പുറത്തുകൊണ്ടുവന്നിരുന്നത്. ഇതും ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു.
എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ ഹര്‍ജി ഫയല്‍ ചെയ്ത് സിബിഐ അന്വേഷണം കൊണ്ടുവന്നത് ടിപി നന്ദകുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ നിരന്തര പോരാട്ടത്തിലൂടെയായിരുന്നുവെന്ന് പറയാതിരിക്കാനാകില്ല. 2006ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി ആകേണ്ട സമയം, എന്നാല്‍ ഈ കേസ് വരികയും പിണറായി വിജയന്‍ ആരോപണവിധേയനാകുകയും ചെയ്തതോടെയാണ് അന്ന് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി എത്തുന്നത്. ആ പകയും ഒരുപക്ഷെ ടിപി നന്ദകുമാറിനോട് ഉണ്ടായെന്നിരിക്കാം. പല തവണ അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തനം തടസ്സപ്പെട്ടുകൊണ്ടേയിരുന്നു.
കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ കേസ് പുറത്തുകൊണ്ടുവന്നതും ക്രൈം പ്രസിദ്ധീകരണമായിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെയായിരുന്നു ആ കേസ്. അന്നും നിരന്തര ഭീഷണി ടിപി നന്ദകുമാര്‍ നേരിട്ടു. ഇനി വാര്‍ത്ത ചെയ്താല്‍ കൊന്നുകളയുമെന്നുള്ള ഭീഷണിയുണ്ടായി എന്നാണ് നന്ദകുമാര്‍ അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ നന്ദകുമാര്‍ ആ കേസിന് പിന്നാലെ പോകുകയും അന്വേഷണം നടത്തുകയുമായിരുന്നു. ഇതിന്റെ തെളിവ് നന്ദകുമാറിന്റെ കൈയ്യിലെത്തുകയും ഈ വിവരം ക്രൈം പ്രസിദ്ധീകരിക്കുകയുമുണ്ടായി. ഈ സമയത്താണ് ശോഭനാ ജോര്‍ജ്ജ് കൈക്കൂലി വാങ്ങിയെന്ന വാര്‍ത്തയും എത്തുന്നത്. ഇതിനുപിന്നാലെ ക്രൈം മാഗസീന്‍ എടുത്തു കത്തിക്കുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു. അന്ന് ക്രൈം മാഗസീനിന് അഞ്ച് ലക്ഷം സര്‍ക്കുലേര്‍ഷന്‍ ഉണ്ടായിരുന്നു. ക്രൈം മാഗസീന്‍ വില്‍ക്കുന്ന ഏജന്റുമാരെ പോലും ഭീഷണിപ്പെടുത്തുന്ന അവസ്ഥ വരെയുണ്ടായി എന്നാണ് വിവരം. ക്രൈം മാഗസീന്‍ വില്‍ക്കാന്‍ പാടില്ലെന്നും കൊന്നുകളയുമെന്നും കടകള്‍ കയറി ഭീഷണിപ്പെടുത്തിയ അവസ്ഥയും ഉണ്ടായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ അര്‍ധരാത്രി ഒരു സംഘം പോലീസെത്തി ടിപി നന്ദകുമാറിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത്. യാതൊരു രേഖകളുമില്ലാതെ വീട്ടില്‍ വന്നാണ് അന്ന് പോലീസ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത്. എന്നാല്‍, നന്ദകുമാറിനെ അന്ന് എവിടെ കൊണ്ടുപോയെന്നോ ഒന്നുമുള്ള ഒരു വിവരവും കുടുംബത്തിന് ലഭിച്ചിരുന്നില്ല. നന്ദകുമാറിന്റെ കുടുംബം അന്ന് ലോകായുക്തയ്ക്ക് പരാതി നല്‍കുകയും സുരക്ഷ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു.
ഈ കേസില്‍ നിന്നെല്ലാം അദ്ദേഹം നീതി ലഭിച്ച് പുറത്തുവരികയാണുണ്ടായത്. ടിപി നന്ദകുമാറിന്റെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് ഏകദേശം 16 വര്‍ഷം ആകുന്നുവെന്നു വേണം പറയാന്‍. 2006 ല്‍ തുടങ്ങിയ വേട്ടയാടല്‍ 2021 ല്‍ എത്തി നില്‍ക്കുന്നു. ഓരോ കേസ് വരുമ്പോഴും അതിനോട് പോരാടി എത്താറുള്ള ടിപി നന്ദകുമാര്‍ വീണ്ടും കരുത്താര്‍ജ്ജിച്ച് വരുമെന്ന് പ്രതീക്ഷിക്കാം. ഈ വിഷയത്തില്‍ പ്രേക്ഷകരുടെ അഭിപ്രായവും പ്രതീക്ഷിക്കുന്നു.