എറണാകുളം കിഴക്കമ്പലം ആക്രമണം ആസൂത്രിതമാണോ എന്ന ആരോപണങ്ങള്‍ ഉയരുമ്പോള്‍ സംഭവം പ്രത്യേക സംഘം അന്വേഷിക്കാന്‍ ഉത്തരവ്. ഇതിനിടയില്‍ കിറ്റെക്‌സ് കമ്പനിക്കെതിരെയും ഉടമ സാബു ജേക്കബിനെതിരെയും വ്യാപക വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയവഴി ഉയരുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ പാലൂട്ടി വളര്‍ത്തുന്ന പിണറായി വിജയനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിന്റെ മുഖ്യമന്ത്രി വെള്ളവും വളവും നല്‍കി വളര്‍ത്തുമ്പോള്‍ തിരിഞ്ഞു കൊത്തുന്നത് കണ്ടില്ലെന്നു നടിക്കുന്നത് വോട്ടു ബാങ്ക് വളര്‍ത്തിയ രാഷ്ട്രീയക്കാരെന്നാണ് സോഷ്യല്‍ മീഡിയയിലെ ആരോപണം. മന്ത്രി ശിവന്‍ക്കുട്ടി വരെ ഇതൊരു ഒറ്റപ്പെട്ട സംഭവമായിട്ടാണ് പരാമര്‍ശിച്ചത്. അഞ്ചോളം പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും പോലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാകുകയും ചെയ്ത സംഭവം നിസാരമായി കാണാന്‍ ഈ സര്‍ക്കാരിനെ സാധിക്കുകയുള്ളൂ. ഇത് ആരെ ബോധ്യപ്പെടുത്താനാണെന്നുള്ള ചോദ്യവും ശക്തം.
ഇവരുടെ വോട്ടുകള്‍ പിടിച്ചു പറ്റുന്നതിനായി കേരളത്തില്‍ ഇവര്‍ക്കു പ്രത്യേക സ്ഥാനം നല്‍കുകയും അഥിതി തൊഴിലാളികള്‍ എന്ന പേര് ചാര്‍ത്തി കൊടുക്കുകയും ചെയ്ത സര്‍ക്കാര്‍ ആണിപ്പോള്‍ ഭരണത്തില്‍..അവരിതൊക്കെ കാണുന്നുണ്ടോ ആവോ..കാലം നോക്കാതെ വന്ന് വീട്ടിലെ സല്‍ക്കാരം സ്വീകരിച്ച് സംപ്രീതനായി ഉടനേയോ അടുത്ത് തന്നെയോ തന്റെ കാര്യം നോക്കി മടങ്ങുന്നവനാവണം അതിഥി എന്നും അല്ലാതെ വീട്ടില്‍കേറി വന്ന് വീട്ടുകാരന്റെ പള്ളയ്ക്ക് കത്തി കയറ്റുന്നവന് വിളിക്കാന്‍ പറ്റിയ പേരല്ല അതിഥി’ എന്ന് അഡ്വ: ശ്യാം കെ ഹരിഹരന്‍ കുറിക്കുന്നു. നിരവധി സ്ഥലങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ചെറിയ കാരണങ്ങള്‍ മതി കലാപം എന്ന രീതിയിലേക്ക് മാറാനെന്നും ഇവര്‍ പറയുന്നു. ഇവരില്‍ പലരും ബംഗ്ലാദേശികളാണെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ആരോപിക്കുന്നത്. ഈ കലാപം പോലീസ് പെട്ടെന്ന് വിചാരിച്ചാല്‍ അടിച്ചമര്‍ത്താനും പറ്റില്ല എന്നതിന് തെളിവാണ് ഇന്ന് പുലര്‍ച്ചെ നടന്ന കലാപം എന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.
സംഭവത്തിൽ പെരുമ്പാവൂര്‍ ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. കൂടാതെ രക്ഷപെട്ട പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 156 ഇതര സംസ്ഥാന തൊഴിലാളികള്‍ കസ്റ്റഡിയിലാണെന്നു റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു. കേസുമായി ബന്ധപെട്ടു കസ്റ്റഡിയിലെടുത്ത തൊഴിലാളികളെ വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റിയിട്ടുണ്ട്. കുന്നത്തുനാട്, എടത്തല എന്നിവിടങ്ങളില്‍ നിന്നായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രക്ഷപെട്ട പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.തൊഴിലാളികളുടെ ക്യാമ്പില്‍ പൊലീസ് പരിശോധന പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് . അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെ സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കിയിട്ടുണ്ട് . ഇന്നലെ രാത്രി 12 മണിയോടെയാണ് ചൂരക്കോട് കിറ്റെക്‌സില്‍ ജോലിക്കെത്തിയ അഞ്ഞൂറിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘര്‍ഷമുണ്ടാക്കിയത്. മദ്യപിച്ച് തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത് അറിഞ്ഞാണ് തൊഴിലാളികളുള്ള ക്യാമ്പിലേക്ക് പൊലീസ് എത്തിയത്. തൊഴിലാളികളെല്ലാം വൈലന്റായിരുന്നത് കൊണ്ടുതന്നെ കൂടുതല്‍ പൊലീസിനെ എത്തിച്ചു. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പൊലീസിന് നേരെ സംഘര്‍ഷമുണ്ടാകുകയായിരുന്നു
ക്രിസ്തുമസ് ആഘോഷത്തിനിടെയായിരുന്നു സംഘര്‍ഷം. തൊഴിലാളികൾ ഏറ്റുമുട്ടിയതറിഞ്ഞു സ്ഥലത്തെത്തിയ പൊലീസിന് നേരെ ഇവർ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ രണ്ടു പോലീസ് ജീപ്പുകളാണ് ആക്രമികൾ കത്തിച്ചത്. ആക്രമണത്തില്‍ കുന്നത്തുനാട് സിഐ വി.ടി ഷാജന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേൽക്കുകയും പരുക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കിറ്റെക്‌സില്‍ ആരോപണങ്ങളുയരുന്നത് പോലെ പ്രശ്‌നങ്ങളില്ലെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് പറഞ്ഞു. ആക്രമണം വെറും യാദൃശ്ചികം മാത്രമാണെന്നും മറ്റ് പ്രചാരണങ്ങള്‍ രാഷ്ട്രീയപരമായി ഉണ്ടാകുന്നതാണെന്നും സാബു ജേക്കബ് പ്രതികരിച്ചു. ആദ്യമായിട്ടാണ് അവിടെ ഇത്തരമൊരു സംഭാവമുണ്ടാകുന്നതെന്നും സാബു ജേക്കപ്പ് കൂട്ടിച്ചേർത്തു. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ഒരുസംഘം ആളുകൾ കരോളുമായി പുറത്തിറങ്ങിയെന്നും ശബ്ദം കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞു മറ്റൊരു സംഘം അതിനെ എതിർത്തെന്നും ഇത് പിന്നെ സംഘർഷത്തിലേയ്ക്ക് നയിക്കുകയായിരുന്നു എന്നുമാണ് മനസിലാക്കാൻ സാധിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ആക്രമണത്തില്‍ അഞ്ഞൂറിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. നാഗാലാന്റില്‍ നിന്നും മണിപ്പൂരില്‍ നിന്നും ജോലിക്കെത്തിയ തൊഴിലാളികളാണ് പരസ്പരം ഏറ്റുമുട്ടിയത് എന്നാണ് വിവരം. സ്ഥലത്ത് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.