ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് എറണാകുളം ജില്ലാ കോടതി. സിപിഎമ്മും പിണറായി പോലീസും വിടാതെ പിന്തുടരവെയാണ് ഒരു കാരണവശാലും പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ടിപി നന്ദകുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി താക്കീത് നല്‍കിയത്. അടുത്ത വാദം വരെ ടിപി നന്ദകുമാറിനെ തൊടാന്‍ പാടില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
ടിപി നന്ദകുമാറിനുവേണ്ടി പ്രമുഖ അഭിഭാഷക വിമല ബിനുവാണ് കോടതിയില്‍ ഹാജരായത്. മന്ത്രി വീണാ ജോര്‍ജ്ജിന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്ന മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറിനെ കേരള പോലീസ് ഡിസംബര്‍ ഒന്നാം തീയതി അറസ്റ്റ് ചെയ്യുന്നത്. ഐടി ആക്ടിലെ 67 എ എന്ന ജാമ്യമില്ലാവകുപ്പ് ചേര്‍ത്താണ് സൈബര്‍ പോലീസ് കേസ് രജിസ്ടര്‍ ചെയ്തിരുന്നത്. 354 വകുപ്പ് അടക്കം ചാര്‍ത്തിയാണ് ടിപി നന്ദകുമാറിനെ പൂട്ടാന്‍ പോലീസ് തുനിഞ്ഞിറങ്ങിയത്. അറസ്റ്റിന് ശേഷം രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയും പിന്നീട് ജാമ്യം ലഭിക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയും തലപ്പത്ത് നിന്നുള്ള ഓര്‍ഡര്‍ പ്രകാരം അവര്‍ ഉദ്ദേശിച്ച പോലെ ടിപി നന്ദകുമാറിനെ ഏഴ് ദിവസം പുറത്തിറക്കാതെ പൂട്ടിടാന്‍ അവര്‍ക്ക് സാധിച്ചുവെന്ന് വേണം പറയാന്‍.
മൂന്ന് തവണ കോടതിയില്‍ ഗവണ്‍മെന്റ് പ്രോസിക്യൂട്ടര്‍ ഹാജരാകാതെ വന്നപ്പോഴാണ് ഹര്‍ജി പരിഗണിക്കാന്‍ പറ്റാതെ വരികയും ജാമ്യം നീളുകയും ചെയ്തത്. ജാമ്യം ലഭിക്കാതിരിക്കാന്‍ ഇതും മനപൂര്‍വ്വം ചെയ്യുകയായിരുന്നു. എന്നാല്‍, അതിനപ്പുറം ടിപി നന്ദകുമാറിനെ തടഞ്ഞുവെക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ജാമ്യം നേടി അദ്ദേഹം കരുത്തോടെ പുറത്തിറങ്ങുകയുമായിരുന്നു. ഇന്നേക്ക് 24 ദിവസം പിന്നിടുമ്പോഴും വിടാതെ പിന്തുടരുകയായിരുന്നു പിണറായിയും പോലീസും എന്നു തന്നെ പറയേണ്ടിവരും. ഏതൊക്കെ തരത്തില്‍ ജാമ്യം റദ്ദാക്കാമെന്നുള്ള പഴുതുകള്‍ അവര്‍ തേടി. സര്‍ക്കാര്‍ ടിപി നന്ദകുമാറിനെ അത്രമേല്‍ ഭയക്കുന്നുണ്ടോ എന്നാണ് ചോദിക്കാനുള്ളത്. ഇത്രയധികം മാധ്യമങ്ങള്‍ കേരളത്തില്‍ ഉണ്ടെന്നിരിക്കെ ടിപി നന്ദകുമാറിനെ മാത്രം നിരന്തരം വേട്ടയാടുന്നതെന്തിനാണെന്നുള്ള ചോദ്യം ഹൈക്കോടതിയും ഉന്നയിച്ചതാണ്.
ഒരു വീഡിയോ ചെയ്ത കുറ്റം മാത്രം ആയതുകൊണ്ടുതന്നെ കാര്യമായ തെളിവെടുപ്പോ അന്വേഷണമോ ഈ കേസില്‍ നടന്നിട്ടില്ലെന്ന് വേണം പറയാന്‍. നിരന്തരം ഓഫീസ് കയറി ഇറങ്ങി ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെടുത്തുക മാത്രമാണ് ഇതുകൊണ്ട് അവര്‍ ഉദ്ദേശിച്ചുള്ളൂവെന്ന് വേണം പറയാന്‍. തലപ്പത്തുനിന്നുള്ള ഓര്‍ഡര്‍ പ്രകാരം മാത്രമേ പോലീസിന് പ്രവര്‍ത്തിക്കാന്‍ സാധിക്കുള്ളൂ എന്നുള്ളത് അംഗീകരിക്കേണ്ടിയിരിക്കുന്നു. പോലീസ് ഇവിടെ നിസഹായരാണോ എന്നും ചോദിക്കേണ്ടിയിരിക്കുന്നു. എങ്കിലും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കാന്‍ മാത്രമുള്ള എന്ത് കുറ്റമാണ് ടിപി നന്ദകുമാര്‍ ചെയ്തതെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. ജാമ്യം നേടി പുറത്തെത്തിയപ്പോള്‍ എങ്ങനെയെങ്കിലും ജാമ്യം റദ്ദാക്കാനുള്ള പദ്ധതിയിലായിരുന്നു സര്‍ക്കാര്‍ എന്നു പറയേണ്ടിവരും. ആ ഗൂഢാലോചന വിജയിക്കുകയും അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കുകയും ചെയ്യുകയുണ്ടായി. അറസ്റ്റ് വാറണ്ടുമായി പോലീസ് ഓഫീസിലും പരിസരത്തും വീട്ടിലുമൊക്കെയായി ഓടി നടക്കവെയാണ് കോടതി തല്‍ക്കാലം അറസ്റ്റ് ചെയ്യരുതെന്ന ഓര്‍ഡര്‍ പുറപ്പെടുവിച്ചത്.
ഉത്തരവ് സ്റ്റേ ചെയ്യുന്നതിനും അറസ്റ്റ് തടയുന്നതിനും അപേക്ഷിച്ചു കൊണ്ട് അപ്പീല്‍ കൊടുത്ത ശേഷം മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയുടെ പിന്നാലെ പോകുകയാണ് ടിപി നന്ദകുമാര്‍ ചെയ്തത്.
ടിപി നന്ദകുമാര്‍ ഒളിവിലാണെന്ന് പല വാര്‍ത്തകളും പരന്നപ്പോള്‍ അദ്ദേഹം മറ്റൊരു വാര്‍ത്തയുടെ പിന്നാലെയാണെന്നുള്ള കാര്യമാണ് ക്രൈമിന് പുറത്തുവിടാനുള്ളത്. അതേക്കുറിച്ചുള്ള സത്യം വരും ദിവസങ്ങളില്‍ പുറത്തുവരുക തന്നെ ചെയ്യും. ഇന്നേക്ക് 25 ദിവസമാണ് അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുന്നത്. ഒരു മാധ്യമപ്രവര്‍ത്തകന്റെ ജോലി തടസ്സപ്പെടുത്തി പിടികിട്ടാപുള്ളിയെ പോലെ ചിത്രീകരിച്ച് അറസ്റ്റ് ചെയ്യാനുള്ള വ്യഗ്രത കാണിച്ച പോലീസിനെയാണ് കേരളക്കര കണ്ടത്. നന്ദകുമാര്‍ ജാമ്യവ്യവസ്ഥ പാലിച്ചില്ലെന്നുള്ള കാരണമാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്. മന്ത്രിയുടെ മോശപ്പെട്ട വീഡിയോ കൊടുത്തുവെന്ന് പറഞ്ഞാണ് ജാമ്യം പോലും റദ്ദാക്കിയതെന്നോര്‍ക്കണം. അങ്ങനെയൊരു വീഡിയോ നന്ദകുമാര്‍ എവിടെയാണ് കൊടുത്തതെന്ന് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യവുമാണ്. മന്ത്രിയെക്കുറിച്ചുള്ള അത്തരത്തിലുള്ള ആരോപണം വന്നപ്പോള്‍ നിജസ്ഥിതി എന്താണെന്ന് വ്യക്തമാക്കുകയാണ് ടിപി നന്ദകുമാര്‍ ചെയ്തതെന്ന് പകല്‍ പോലെ സത്യം.
ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങള്‍ ഇവയൊക്കെയാണ്. കോടതിയോട് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ പറഞ്ഞിരിക്കുന്നത് ടിപി നന്ദകുമാര്‍ ജാമ്യവ്യവസ്ഥ തെറ്റിച്ചുവെന്നാണ്. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ കാരണം കാണിച്ചാണ് ഇത്തരമൊരു പ്രതികാരം ചെയ്തതെന്ന് പറയേണ്ടിവരും. മൂന്നാമത്തെ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് പ്രധാന പരാതിയായി കോടതിക്കുമുന്നിലെത്തിയത്. വീഡിയോ സോഷ്യല്‍മീഡിയയിലടക്കം റിമൂവ് ചെയ്യണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. കോടതി ഉത്തരവ് പ്രാകരം ആ വീഡിയോ ടിപി നന്ദകുമാര്‍ പിന്‍വലിച്ചതാണ്. എന്നാല്‍ പ്രൈവറ്റാക്കി എന്ന കാര്യം തെറ്റായി കോടതിയെ ധരിപ്പിക്കുകയാണ് പോലീസ് ചെയ്തത്. റിമൂവ് ചെയ്യണമെങ്കില്‍ ഒരു ഒടിപി ആവശ്യമാണ്. ആ ഒടിപി ലഭിക്കണമെങ്കില്‍ ടിപി നന്ദകുമാറിന്റെ ഫോണ്‍ ആവശ്യവുമാണ്. ആ ഫോണ്‍ പോലീസിന്റെ കൈവശമെന്നിരിക്കെ ക്രൈമിന് വീഡിയോ പ്രൈവറ്റ് ചെയ്യുക മാത്രേമേ വഴിയുണ്ടായിരുന്നുള്ളൂ. എന്നിട്ടും സാങ്കേതികരുടെ സഹായം തേടി പിന്നീട് വീഡിയോ ഡിലീറ്റ് ചെയ്യുകയുമുണ്ടായി.
ഈ കേസില്‍ അന്വേഷണം എവിടെയും എത്താതെ ടിപി നന്ദകുമാര്‍ കുറ്റം ചെയ്‌തെന്ന് കോടതി പോലും പറയാത്ത നിലയ്ക്ക് ക്രൈം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത അപ്പാടെ റിമൂവ് ചെയ്യണമെന്ന് പറയുന്നതിനുള്ളിലെ നിയമം ഇതുവരെ മനസ്സിലായിട്ടുമില്ല. കോടതി ആ വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് പറയാത്ത പക്ഷം ആ വീഡിയോ പ്രൈവറ്റ് ആക്കി വെച്ചതില്‍ എന്താണ് തെറ്റെന്നാണ് ചോദിക്കാനുള്ളത്. ആര്‍ക്കും കാണാന്‍ സാധിക്കാത്ത ഒരു വീഡിയോയുടെ പേരും പറഞ്ഞ് ജാമ്യവ്യവസ്ഥ പാലിച്ചില്ലെന്ന് പറയുന്നതിലെ അര്‍ത്ഥം എന്താണ്.ഇതില്‍ നിന്നു വ്യക്തമാണ് ടിപി നന്ദകുമാറിനെ എങ്ങനെയെങ്കിലും ജയിലില്‍ വീണ്ടും എത്തിക്കുക എന്ന പ്ലാന്‍ മാത്രമായിരുന്നുവെന്ന്.
ആറാമത്തെ കണ്ടീഷന്‍ പാലിച്ചില്ലെന്നാണ് മറ്റൊരു ആരോപണം. വിറ്റ്‌നെസ്സിനെ ഭീഷണിപ്പെടുത്തിയെന്നാണ് പറയുന്നത്. ജാമ്യം തേടി അദ്ദേഹം പുറത്തുവന്നപ്പോള്‍ ഒരു വീഡിയോ ചെയ്തിരുന്നതാണ് ഒരു കാരണമായി ചൂണ്ടിക്കാട്ടിയതെന്നാണ് പറഞ്ഞുവരുന്നത്. മന്ത്രി വീണാ ജോര്‍ജ്ജിന് പരാതിയുണ്ടെങ്കില്‍ നേരിട്ടോ അല്ലെങ്കില്‍ അവരുടെ ഭര്‍ത്താവിനോ പരാതി കൊടുക്കാമെന്നുള്ള തരത്തിലായിരുന്നു ആ വീഡിയോ ക്രൈം പ്രസിദ്ധീകരിച്ചത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ജോലി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ളതല്ലേ എന്നാണ് വീഡിയോയിലൂടെ അദ്ദേഹം ചോദിച്ചത്. അത് എങ്ങനെ ഭീഷണിയാകും?ഇവിടെ എവിടെയാണ് ടിപി നന്ദകുമാര്‍ കുറ്റം ചെയ്തത്?
ഏഴാമത്തെ ജാമ്യവ്യവസ്ഥയും തെറ്റിച്ചെന്ന് പറയുന്നു. ജാമ്യത്തിലിറങ്ങി മറ്റൊരു കുറ്റം ചെയ്യരുതെന്ന വ്യവസ്ഥയാണ് ഏഴാമതായി പറഞ്ഞിരിക്കുന്നത്. ഇവിടെ എവിടെയാണ് ടിപി നന്ദകുമാര്‍ മറ്റൊരു കുറ്റം ചെയ്തത്. പോലീസ് ഒരു കള്ളക്കേസു കൂടി എടുത്തിട്ട് പറയുകയാണ് ഏഴാമത്തെ വ്യവസ്ഥയും ലംഘിച്ചെന്ന്. ഇങ്ങനെ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് ടിപി നന്ദകുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകനെ നിശബ്ദനാക്കുക എന്നുള്ള ലക്ഷ്യം അനീതിയാണെന്നെ പറയാന്‍ കഴിയുകയുള്ളൂ.