വലിയ എഴുത്തുകാര്‍ പൊളിറ്റിക്കലി കറക്‌ട് അല്ലെന്നും അവര്‍ എമ്മോറലാണെന്നും വെളിപ്പെടുത്തി എഴുത്തുകാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്. സ്വന്തം സഹോദരങ്ങളില്‍ നിന്ന് അവര്‍ക്ക് ലഭിച്ചിട്ടുള്ള പലതരത്തിലുള്ള തിക്താനുഭവങ്ങള്‍ ഒക്കെയാണ് പലരും എഴുതുന്നതെന്നാണ് ചുള്ളിക്കാടിന്റെ അഭിപ്രായം. എന്നാൽ അങ്ങനെയല്ലാത്ത സംഭവങ്ങളും ഉണ്ടാകാം. അതുപോലെ സത്രീകളെ വളരെ മോശമായിട്ടാണ് അദ്ദേഹം അദ്ദേഹത്തിന്റെ കൃതികളിൽ ചിത്രീകരിക്കുന്നത്. അതിന് പിന്നിലും അദ്ദേഹത്തിന് ഒരു കാരണമുണ്ട്.
താന്‍ എന്തുകൊണ്ടാണ് സ്ത്രീകളെക്കുറിച്ച് മോശമായിട്ടു എഴുതിയതെന്നും, സ്ത്രീകള്‍ ഉപദ്രവിച്ചു എന്നു പറഞ്ഞതെന്നും കോഴിക്കോട് ആരംഭിച്ച മാതൃഭൂമി ബുക്‌സ് പുസ്തകോത്സവത്തില്‍ മുഖ്യാതിഥിയായി എത്തിയ അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്ത പുസ്തകോത്സവ വേദിയില്‍ വെച്ചാണ് തന്റെ ജീവത്തില്‍ നടന്ന കയ്‌പേറിയ അനുഭവങ്ങളെ കുറിച്ച് എഴുത്തുകാരന്‍ തുറന്നു പറഞ്ഞത്.
മറ്റൊന്നുമല്ല നമ്മുടെ ഒക്കെ ചെറുപ്പകാലത്ത് നമ്മളിൽ പലരും ഈ സാഹചര്യങ്ങളിലൂടെ കടന്ന് പോയിട്ടുണ്ടാകും. എന്നാൽ ആ ഒരു കാര്യം ഓരോ വ്യക്തികളെയും പലതരത്തിലായിരിക്കും ബാധിക്കുന്നത്. അങ്ങനെയാണ് അദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ എനിക്ക് തോന്നിയത്. എന്തായാലും അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
‘എന്നെ കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ ദ്രോഹിച്ചിട്ടുള്ളത് എന്റെ അമ്മ, അമ്മൂമ്മ, ചെറിയമ്മ തുടങ്ങി വീട്ടിലെ സ്ത്രീകളാണ്. ശാരീരികമായിട്ടും മാനസികമായിട്ടും ദ്രോഹിച്ച് പീഡിപ്പിച്ചിട്ടുള്ളത് അവരാണ്. ആ അനുഭവമാണ് ഞാന്‍ എഴുതിയത്. ആ അനുഭവം എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. പക്ഷേ എന്റെ അനുഭവം അതാണ്. എനിക്കതുകൊണ്ട് സ്ത്രീകളെ പേടിയാണ്. കാരണം അവര്‍ ഏതറ്റം വരെയും ദ്രോഹിക്കും എന്നത് എന്റെ കുട്ടിക്കാലത്തുള്ള അനുഭവമാണ്. അടിച്ച് കരയിച്ചിട്ട് കരയുന്നതിന് അടിക്കും അമ്മ. അത്ര വലിയ ദുഷ്ടതകള്‍ സ്ത്രീകളുടെ ഭാഗത്തുനിന്നും ഞാന്‍ അനുഭവിച്ചിട്ടുണ്ട് കുട്ടിക്കാലത്ത്. എന്റെ അനുഭവം മാറാത്തിടത്തോളം കാലം എന്റെ ഉള്ളില്‍ ആ കിടിലം ഉണ്ടായിരിക്കും. ഏതു സ്ത്രീയെ കാണുമ്പോഴും എനിക്കെന്റെ അമ്മയെയും അമ്മൂമ്മയെയും എല്ലാം ഓര്‍മവരും. അവരുടെ ആ കണ്ണുകളിലെ നിധനതൃഷ്ണ എന്നത് സൗമ്യമാക്കി പറഞ്ഞാല്‍ കൊല്ലാനുള്ള ആഗ്രഹം എന്നാണര്‍ഥം. അതെന്റെ അനുഭവമാണ്. ഞാനത് പറയും. കാരണം എനിക്ക് അമ്മയെയും സ്ത്രീകളെയുമൊന്നും അങ്ങനെ പുകഴ്‌ത്തേണ്ട കാര്യമില്ല. നന്മയിലും തിന്മയിലും സ്ത്രീ-പുരുഷഭേദമില്ല’, ഇങ്ങനെയായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വാക്കുകൾ.
ഒരുപക്ഷേ അദ്ദേഹം കടന്ന് പോയ സാഹചര്യങ്ങൾ അത്തരത്തിലാകാം. കുട്ടിയായിരുന്ന കാലത്ത് അത് അദ്ദേഹത്തെ അത്രത്തോളം മുറിവേൽപ്പിച്ചിട്ടുണ്ടാകാം. എന്ന് വച്ച് എല്ലാ സ്ത്രീകളും അതുപോലെയാകണം എന്നുമില്ല. പിന്നെ അദ്ദേഹം പറഞ്ഞ ഒരു കാര്യം എന്നെ വളരെയധികം സ്പർശിക്കുകയുണ്ടായി. നന്മയിലും തിന്മയിലും സ്ത്രീ-പുരുഷഭേദമില്ല. അതെ നഗ്നമായ സത്യം. ലോകത്തെ മഹത്തരമായ വാക്ക് എന്ന് വിശേഷിപ്പിക്കുന്ന അമ്മ എന്ന വാക്കിന്റെ വില കളയുന്ന എത്രയെത്ര സംഭവങ്ങളാണ് ദിനം പ്രതി നടക്കുന്നത്. അതിനപ്പുറമൊന്നുമല്ലല്ലോ ഒന്നും.
പിന്നെ അദ്ദേഹം പറഞ്ഞ മറ്റൊരു വിഷയമാണ് സീരിയൽ രംഗവുമായി ബന്ധപ്പെട്ടത്.’സീരിയല്‍ രംഗത്ത് ഒരുപാട് അവിഹിത ബന്ധങ്ങള്‍, പലപ്രശ്‌നങ്ങള്‍ എന്നുപറഞ്ഞിട്ട് സര്‍ക്കാര്‍ ഒരു ചര്‍ച്ച വിളിച്ച് ചേർക്കുകയുണ്ടായി അവിടെ അദ്ദേഹം പറഞ്ഞത് ഒരു സീരിയലിലും പതിനാറായിരത്തിയെട്ട് ഭാര്യമാരുള്ള നായകനില്ല. ഒരു സീരിയലിലും ഗര്‍ഭിണിയായ ഭാര്യയെ കാട്ടില്‍ വലിച്ചെറിയുന്ന ഭര്‍ത്താവില്ല. ഒരു സീരിയലിലും മനുഷ്യനും മൃഗവുമല്ലാത്ത ആളില്ല. രജസ്വലയായ സ്ത്രീയെ വലിച്ചിഴച്ചുകൊണ്ടുവന്ന് തുണി അഴിക്കുന്ന പരിപാടി ഒരു സീരിയലും കാണിക്കാറില്ല. വസ്ത്രാക്ഷേപം അടക്കം കഥകളി രംഗത്ത് കാണിക്കുന്ന വയലന്‍സിന്റെ ഏഴയലത്ത് സീരിയലിലെ വയലന്‍സ് വരില്ല’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്ത് കാര്യത്തിലും തന്റേതായ അഭിപ്രായമുളള വ്യക്തിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. തന്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ പറയാനും അദ്ദേഹം മടികാട്ടില്ല എന്ന് നമുക്ക് എല്ലാം അറിയാവുന്നതുമാണ്. അദ്ദേഹത്തിന്റെ ഈ നീരീക്ഷണങ്ങളോട് വിരോധമുള്ളവരുണ്ടാകാം. എന്നാൽ അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത് എന്ന് മനസിലാക്കുക.