യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയതിനെ തുടർന്ന് യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും മറ്റ് രണ്ട് പ്രതികളായ ശ്രീലക്ഷമി അറയ്ക്കൽ, ദിയാ സന എന്നിവർ ഇന്ന് കോടതിയില്‍ ഹാജരായേക്കും. കേസില്‍ പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. പ്രതികളെ ഇന്ന് കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചേക്കും.
കേസിൽ പ്രതികളായ മൂന്നുപേർക്കുമെതിരെ അതിക്രമിച്ചു കടക്കൽ, കൈയേറ്റം ചെയ്യൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2020 സെപ്തംബർ 26 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വിജയ് പി നായർ യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയതിന് പുറമേ ഭാഗ്യലക്ഷ്മിക്കെതിരെയും മോശം പരാമർശം നടത്തുകയുണ്ടായി. ഇതിനെ തുടർന്ന് ഭാഗ്യലക്ഷ്മി ഉൾപ്പെടെ മറ്റു രണ്ട്പ്രതികളും വിജയ് പി നായർ താമസിച്ചിരുന്ന ലോഡ്ജിൽ അതിക്രമിച്ചു കയറുകയും ഇയാൾക്ക് നേരെ കരി ഓയിൽ പ്രയോഗം നടത്തുകയും ശേഷം പലവട്ടം മുഖത്തടിക്കുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ഇയാൾ ഇനി മേലാൽ മറ്റൊരു സ്ത്രീയ്ക്ക് നേരെ ഇത്തരം കാര്യങ്ങൾ പറയരുതെന്ന് വിലക്കിക്കൊണ്ടായിരുന്നു ഇവർ ലോഡ്ജിലെത്തി ഇയാളെ ആക്രമിച്ചത്. പലരുടെയും പേര് പരാമർശിക്കാതെ അവർ അലങ്കരിച്ച സ്ഥാനങ്ങളും മറ്റും ചൂണ്ടിക്കാട്ടിയായിരുന്നു ഇയാൾ യൂട്യൂബിലൂടെ മോശം പരാമർശങ്ങൾ നടത്തിയത്. കേരളത്തിലെ ഫെമിനിസ്റ്റുകളെയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുന്നതായിരുന്നു ഇയാൾ ചെയ്ത വീഡിയോയിലെ പരാമർശങ്ങൾ.
ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും കയ്യേറ്റത്തിന് പിന്നാലെ സ്ത്രീകളോട് മാപ്പ് പറയുന്നുവെന്ന് വ്യക്തമാക്കി വിജയ് പി നായർ രംഗത്തെത്തിയിരുന്നു. തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീഡിയോ തയ്യാറാക്കിയത്. സംഭവം നടന്ന അടുത്ത ദിവസം തന്നെ നിലപാട് മാറ്റിയ വിജയ് പി നായർ പോലീസിൽ പരാതി നൽകുകയായിരുന്നു. താൻ താമസിച്ചിടത്ത് അതിക്രമിച്ചു കയറി ആക്രമിച്ചെന്നും തൻറെ മൊബൈൽ ഫോണും ലാപ്ടോപ്പും ആക്രമികൾ കൊണ്ടുപോയെന്നുമാണ് പരാതിയിൽ പറയുന്നത്. ഇതിനെത്തുടർന്ന് ഭാഗ്യലക്ഷ്മിയ്ക്കും സംഘത്തിനുമെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു പൊലീസ് എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നത്. കേസായത്തിനു ശേഷം വിജയ് പി നായരുടെ പക്കൽ നിന്നും കൈവശപ്പെടുത്തിയ മൊബൈൽ ഫോൺ ലാപ്ടോപ്പ് എന്നിവ ഇവർ പൊലീസിന് കൈമാറുകയും അതിനാൽ മോഷണക്കുറ്റം ചുമത്തിയെങ്കിലും അത് ഒഴിവാക്കുകയുമായിരുന്നു. തമ്പാനൂർ പൊലീസാണ് ഇപ്പോൾ കേസിലെ കുറ്റപത്രം നൽകിയത്. അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍, കൈയേറ്റം ചെയ്യല്‍, എന്നീ കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ പൊലീസ് ചുമത്തിയിട്ടുള്ളത്. സ്ത്രീകൾക്കെതിരെ അശ്രീല പരാമർശം നടത്തിയതിന്റെ പേരിൽ വിജയ് പി.നായർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസിൽ ജാമ്യത്തിലാണ് ഇയാൾ. ഈ കേസിൽ ഇതുവരെയും കുറ്റപത്രം നൽകിയിട്ടില്ല.