കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് നടത്തിയ റാലിയും പ്രസംഗവും വന്‍ ചര്‍ച്ചയ്ക്ക് കാരണമാകുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിനുപിന്നാലെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീമും പ്രതികരണവുമായി രംഗത്തെത്തി. തുടര്‍ച്ചയായി അധികാരം ലഭിക്കാതെ വന്നതോടെയുള്ള മുസ്ലിം ലീഗിന്റെ മരണവെപ്രാളമാണ് കോഴിക്കോട് കടപ്പുറത്ത് കണ്ടതെന്നും റഹീം പറയുന്നു. ലീഗ് ആര്‍.എസ്.എസിന് പഠിക്കുകയാണ്. ആര്‍.എസ്.എസിന്റെ മുദ്രാവാക്യം തന്നെയാണ് ലീഗും വിളിക്കുന്നത്. ഇത് കേട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വാടിപ്പോകുമെന്ന് ലീഗ് വിചാരിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ മകള്‍ വീണ, പി.എ മുഹമ്മദ് റിയാസ് എന്നിവരെ അധിക്ഷേപിച്ചതില്‍ ലീഗ് നേതൃത്വം മാപ്പ് പറയണമെന്നും റഹീം ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന് ഔദ്യോഗിക പ്രഖ്യാപനം ചെയ്തിരിക്കുകയാണ്. തെറ്റായ ഭാഷയും രീതിയുമാണ് ലീഗ് ഉപയോഗിക്കുന്നത് എന്നും റഹീം പറയുന്നു. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തില്‍ ജമായത്ത് ഇസ്ലാമിയുടെ അജണ്ടയാണ് ലീഗ് നടത്തിയതെന്നും റഹീം കുറ്റപ്പെടുത്തി. തീവ്രവര്‍ഗീയത നിറഞ്ഞതാണ് നേതാക്കള്‍ ഇന്നലെ നടത്തിയ പ്രസംഗം. ലീഗിന്റെ അടിത്തറ ഇളകി എന്ന പേടിയാണ് ഇത്തരത്തില്‍ പ്രസംഗിക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്നും റഹീം പറയുന്നു. ലീഗിന്റെയും ജമായത്ത് ഇസ്ലാമിയുടെയും അജണ്ട മനസിലായതു കൊണ്ടാണ് സമസ്ത മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. അതിലെ ജാള്യം മറയ്ക്കാനായാണ് ഇന്നലെ തെറിവിളികളോടെ പ്രകടനം നടത്തിയത്. സമുദായത്തിന്റെ പിന്തുണ നേടുന്നതിന് വേണ്ടിയാണ് സി.പി.എമ്മിനെ ലീഗ് മുസ്ലിം വിരുദ്ധമായി ചിത്രീകരിച്ചതെന്നും റഹീം ചൂണ്ടാക്കാണിക്കുന്നു.
റിയാസിനെതിരെ നിരവധി പരാമര്‍ശങ്ങളാണ് ലീഗ് നടത്തിയിരിക്കുന്നത്. മുഹമ്മദ് റിയാസ് മേല്‍ക്കൂര പൊളിച്ച് നിയമസഭയിലെത്തിയ ആളല്ലെന്ന് റഹീം പറയുന്നു. 50% മുസ്ലിം മൈനോരിറ്റിയുള്ള ബേപ്പൂരില്‍ നിന്നാണ് അദ്ദേഹം വിജയിച്ചത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ലീഡ് ചെയ്ത മണ്ഡലമാണിത്. ഇവിടെയാണ് വ്യക്തിഹത്യയും കടുത്ത വര്‍ഗീയതയേയും അതിജീവിച്ച് റിയാസ് ഭൂരിപക്ഷം നേടിയത്. ലീഗിനെ പോലെ വര്‍ഗീയതയും പുരോഗമന വിരുദ്ധവുമായ ചിന്താരീതിയല്ല ഇവിടുത്തെ മുസ്ലിംങ്ങളുടേത് എന്നതിന്റെ തെളിവാണിത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം നവീകരിക്കപ്പെടുകയാണ്. ലീഗ് അത് തിരിച്ചറിയുന്നില്ലെന്നും റഹീം കുറ്റപ്പെടുത്തുന്നു. മതേതര വിവാഹം, സ്ത്രീ- പുരുഷ സമത്വം, ജന്‍ഡര്‍ ഐഡന്റിറ്റി തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇപ്പോഴും ലീഗ് പിന്തിരിപ്പന്‍ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇത് ലീഗിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയേ ഉള്ളൂ. കേരളത്തിലെ ഭൂരിഭാഗം മുസ്ലിങ്ങളും വര്‍ഗീയതയെ എതിര്‍ക്കുന്നവരാണ്. അതുകൊണ്ട് വര്‍ഗീയത സംസാരിച്ചാല്‍ വളരെ കുറച്ച് ആളുകളുടെ പിന്തുണ മാത്രമേ ലീഗിന് ലഭിക്കുകയുള്ളൂ. മുസ്ലിംലീഗ് എന്താണെന്ന് കേരളത്തിലെ എല്ലാ മുസ്ലിങ്ങള്‍ക്കും അറിയില്ല. പലയിടത്തും കോട്ടകള്‍ നഷ്ടപ്പെട്ടു. മലബാറിലെ അപൂര്‍വ്വം ചില ജില്ലകളില്‍ മാത്രമാണ് ലീഗിന് സ്വാധീനമുള്ളത്. അതും നഷ്ടമായി കൊണ്ടിരിക്കുകയാണ്. മറ്റു ജില്ലകളില്‍ മുസ്ലിം സമുദായത്തിന്റെ ശബ്ദമാകാന്‍ ലീഗിന് സാധിച്ചിട്ടില്ല. അതുകൊണ്ട് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് ലീഗ് കടന്ന് പോകുന്നത്. പ്രതിസന്ധിയെ മറികടക്കാനുള്ള ലീഗിന്റെ ശ്രമങ്ങള്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും റഹീം പറയുന്നു.
അതേസമയം, മുഹമ്മദ് റിയാസിനെതിരായ പരാമര്‍ശത്തില്‍ ഖേദ പ്രകടനവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി രംഗത്തെത്തി. വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് ഞാന്‍ പ്രസംഗത്തില്‍ സൂചിപ്പിക്കാന്‍ ഉദ്ദേശിച്ചത്. അത് ആരെയും വ്യക്തപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യം വെച്ചതായിരുന്നില്ല. അങ്ങനെ സംഭവിച്ചതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. പ്രസ്തു പരാമര്‍ശനത്തില്‍ ഞാന്‍ നിര്‍വ്യാജ്യം ഖേദം പ്രകടിപ്പിക്കുന്നെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നും അത് പറയാന്‍ തന്റേടം വേണമെന്നുമായിരുന്നു അബ്ദുറഹിമാന്‍ പറഞ്ഞത്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ചില്‍ നടത്തിയ വഖഫ് സംരക്ഷണ റാലിയിലാണ് നേതാവിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്.