സി.പി.ഐ.എം നേതാവ് പി. ജയരാജനെതിരെ കൊലയാളി പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ വടകര എം.എല്‍.എ കെ.കെ രമയെ കോടതി കുറ്റവിമുക്തയാക്കി. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയാണ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് കെ കെ രമ ഇങ്ങനെ ഒരു പരാമർശം നടത്തുന്നത്. ജയരാജനെ കൊലയാളിയെന്ന് വിളിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റദ്ധാരണ പരത്തുകയും പൊതുമധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു കോടിയേരി കൊടുത്ത പരാതി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് കോടിയേരി പരാതി നല്‍കിയിരുന്നത്. പരാതിയെത്തുടര്‍ന്ന് രമയ്‌ക്കെതിരെ 171 ജി വകുപ്പ് പ്രകാരം കേസെടുക്കാന്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു. കോഴിക്കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്. നടപടികള്‍ പുരോഗമിക്കുന്നതിനിടെ കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കെ. കെ. രമയെ കുറ്റവിമുക്തയാക്കിയത്.
എക്കാലവും ഇടതുപക്ഷത്തിന്റെ കുത്തക സീറ്റായിരുന്ന വടകരയിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനാധിപത്യത്തിന്റെ രാഷ്ട്രീയമുയര്‍ത്തിയാണ് ആര്‍എംപിഐ സ്ഥാനാര്‍ഥി കെ.കെ രമ വിജയത്തിന്റെ ചവിട്ടുപടികൾ ചവിട്ടിയത്. ടിപി ചന്ദ്രശേഖരന്റെ വിജയമാണിതെന്നാണ് രമയുടെ ആദ്യ പ്രതികരണം. 2014 മേയ് നാലിനാണു 51 വെട്ടേറ്റ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ തകര്‍ക്കാന്‍ അതിന്റെ നേതാവിനെ ഇല്ലാതാക്കിയ സംഭവത്തിനെതിരായ വന്‍ ജനരോഷം ഉയർന്നിരുന്നു. ഇതിനിടെ കെ കെ രമയ്ക്കും ആര്‍എംപിഐ സെക്രട്ടറി വേണുവിനും ഭീഷണിക്കത്ത് വന്നിരുന്നു. ചാനൽ ചർച്ചയിൽ സി.പിഎമ്മിനെതിരെ പറയരുതെന്നും രമയുടെ മകൻ അഭിനന്ദിനെ കൊല്ലുമെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്. ആ ഭീഷണിക്കത്ത് കോഴിക്കോട് എസ്എം സ്ട്രീറ്റിൽ നിന്നാണ് പോസ്റ്റ് ചെയ്തിരുന്നത്. റെഡ് ആർമി കണ്ണൂർ/ പിജെ ബോയ്സ് എന്ന പേരിലാണ് കത്ത് അയച്ചത്. കത്ത് ലഭിച്ചതിനെ തുടർന്ന് വേണു കോഴിക്കോട് റൂറൽ എസ്.പിക്ക് പരാതി നൽകിയിരുന്നു. രമയുടെ ഓഫീസ് അഡ്രസിലാണ് കത്ത് വന്നത്.
ഈ കത്തിന് പിന്നിൽ സി പി എം ആണെന്ന് ഉറച്ച് വിശ്വസിക്കുന്നതായി രമ പ്രതികരിച്ചിരുന്നു. ഓലപ്പീപ്പി കാണിച്ച് പേടിപ്പിക്കണ്ടന്നും സി പി എംന്റെ ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ഇനിയും ശബ്‌ദം ഉയർത്തുമെന്നും രമ പറഞ്ഞിരുന്നു.