കേരളത്തിൽ വീണ്ടും നോറോ വൈറസ് സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഹോസ്റ്റലില്‍ ആണ് വൈറസ് സ്ഥിരീകരിച്ചത്. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നിർദ്ദേശം നൽകി. ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കോളേജുകള്‍, ഹോസ്റ്റലുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, വഴിയോര ഭക്ഷണക്കച്ചവടക്കാര്‍, കാന്റീനുകള്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്‌ടർ നിർദ്ദേശം നൽകി. ഹോസ്റ്റലുകളിലും രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഐസൊലേറ്റ് ചെയ്ത് പ്രത്യേക മുറി, ടോയ്ലറ്റ് എന്നിവ ഒരുക്കുകയും പ്രതലം വൃത്തിയാക്കുന്നതിന് ബ്ലീച്ചിങ് ലായിനി ഉപയോഗിക്കേണ്ടതുമാണ്.
ഹോസ്റ്റലുകള്‍, കോളേജുകള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ വാട്ടര്‍ ടാങ്കുകള്‍ പൂര്‍ണമായും ശുചീകരിച്ച ശേഷം വെള്ളം ശേഖരിക്കണം. ബുഫേ സംവിധാനം പാടില്ല. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ വൃത്തിയായി കഴുകി പാകം ചെയ്ത ശേഷം മാത്രമേ ഉപയോഗിക്കാവൂ. ശുചിമുറികളില്‍ ഹാന്‍ഡ് വാഷ് നിര്‍ബന്ധമായും വെക്കണം.
കോളേജുകളിലെയും ഹോസ്റ്റലുകളിലെയും മെസ്, കാന്റീന്‍ എന്നിവിടങ്ങളിലെ സ്റ്റാഫിന് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കണം. രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിന് പ്രത്യേകം മുറി ഏര്‍പ്പെടുത്തണം തുടങ്ങിയ നിർദ്ദേശങ്ങൾ ആണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശത്തിൽ ഉള്ളത്. പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്‌ടർ അറിയിച്ചു.
വയറിളക്കം, പനി, വയറുവേദന, മനംമറിച്ചിൽ, തലവേദന, ശരീരവേദന തുടങ്ങിയവ ആണ് രോഗ ലക്ഷണങ്ങൾ. പ്രധാനമായും മലിനമായ ജലത്തിലൂടെയും ദക്ഷണത്തിലൂടെയും ആണ് നോറോ വൈറസ് പകരുന്നത്. 1 മുതൽ 3 ദിവസം വരെ ആണ് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക് വൈറസ് പകരം ഉള്ള സാധ്യത. രോഗം ബാധിച്ച വ്യക്തിയിൽ നിന്നും പുറത്തെത്തുന്ന ശ്രവത്തിലൂടെ വൈറസ് പ്രതാലങ്ങളിൽ തിങ്ങി നിൽക്കുകയും അത് സ്പർശിക്കുന്നവരിലും വൈറസ് ബാധിക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ആഹാരത്തിന് മുന്പും ടോയ്‌ലെറ്റിൽ പോയതിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കൈ കഴുകുക. കുടിവെള്ള സ്രോതസുകൾ, കിണർ, വെള്ളം ശേഖരിച്ച വെച്ചിരിക്കുന്ന ടാങ്കുകൾ എന്നിവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ ചെയ്യുക, തിളപ്പിച്ച ആറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധവേണം.