സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തിയിട്ടുണ്ട്. ഒരു വർഷത്തെ അവധിയ്ക്ക് ശേഷമാണ് കോടിയേരി ആ സ്ഥാനത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുന്നത്. തിരിച്ചെത്തിയതിന്റെ പ്രധാന കാരണം മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മകൻ ബിനീഷ് കോടിയേരിക്ക് ലഭിച്ച ജാമ്യം തന്നെയാണ്. ആ കാരണവും കൂടാതെ മൂത്ത മകൻ ബിനോയ് കോടിയേരിയുടെ കേസും പാർട്ടിക്കുള്ളിൽ കൊടിയേരിക്കുണ്ടാക്കിയ നാണക്കേട് ചെറുതൊന്നും ആയിരുന്നില്ല. ഈ ഒരു കാരണം കൊണ്ട് തന്നെയാണ് അസുഖത്തിന്റെ പേരും പറഞ്ഞു കഴിഞ്ഞ ഒരു വർഷകാലം പാർട്ടിയിൽ നിന്നും മാറി നിന്നത്. എല്‍ഡിഎഫ് കണ്‍വീനറായിരുന്ന എ വിജയരാഘവനായിരുന്നു സിപിഎം ആക്ടിങ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത്. 2020 നവംബര്‍ 13-ന് ആണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.
മാറി നില്‍ക്കാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അറിയിച്ച കോടിയേരി അവധി അപേക്ഷ നല്‍കുകയായിരുന്നു. പാര്‍ട്ടി അത് അംഗീകരിക്കുകയും ചെയ്തു. അര്‍ബുദത്തിനു തുടര്‍ചികിൽത്സ ആവശ്യമായതിനാല്‍ അനുവദിക്കുകയായിരുന്നെന്നായിരുന്നു പാര്‍ട്ടിയുടെ വിശദീകരണം. എന്നാൽ സത്യത്തിൽ മക്കളുടെ പ്രവർത്തികളായിരുന്നു അദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നില്ക്കാൻ പ്രേരിപ്പിച്ചത്.
ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി അവധിയെടുത്തത്. തുടര്‍ന്ന് അര്‍ബുദ ചികിത്സയ്ക്കായി അദ്ദേഹം വിദേശത്തുള്‍പ്പടെ ചികിത്സയ്ക്ക് പോയിരുന്നു.
മകന്‍ ബിനീഷ് കോടിയേരുമായി ബന്ധപ്പെട്ട കേസും അവധിയെടുക്കുന്നതിന് കാരണമായെന്നു ഇടക്കാലത്ത് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതും കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതും സെക്രട്ടറിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിന് കോടിയേരിക്ക് അനുകൂലഘടകമാണ്.
കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും തീരുമാനം സംസ്ഥാന സമ്മേളനത്തോടെ ഉണ്ടാവുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ സ്ഥിരം സെക്രട്ടറി എന്ന നിലയില്‍ ചുമതല ഏറ്റെടുക്കണമെന്ന് നേതാക്കളുടെയിടയില്‍ അഭിപ്രായമുയര്‍ന്നതോടെയാണ് സെക്രട്ടററിയേറ്റില്‍ ഇത്തരമൊരു തീരുമാനമുണ്ടായത്. ജില്ലാ സമ്മേളനങ്ങളില്‍ സംസ്ഥാന സെക്രട്ടറിയായി തന്നെ കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും. അതേസമയം, സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം ഏകകണ്ഠമായി അംഗീകരിച്ചുവെന്ന് എംഎം മണി വ്യക്തമാക്കി. സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും വിട്ടു നിന്നെങ്കിലും നിര്‍ണ്ണായകമായ പല തീരുമാനങ്ങളിലും അണിയറയില്‍ ചരട് വലിച്ചത് കോടിയേരിയും പിണറായി വിജയനും ചേര്‍ന്നായിരുന്നു. മുന്നണി യോഗങ്ങളിലും പാര്‍ട്ടിയുടെ നയപരമായ തീരുമാനങ്ങളിലും കോടിയേരിയുടെ വാക്കായിരുന്നു നിര്‍ണായകം.