സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ വിമർശനവുമായി കേരളാ കേരള ഹൈക്കോടതി. നന്നായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജിവച്ച് പോകണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കഴിവുള്ള ഒട്ടേറെ ആളുകള്‍ പുറത്ത് നില്‍ക്കുന്നുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസിലാണ് ഹൈക്കോടതിയുടെ ഈ പരാമർശം. റോഡ് ഗതാഗതം ഇത്രയും ദുസ്സഹമാക്കി തീർന്നിട്ടും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് നേരെ സർക്കാർ കണ്ണടയ്ക്കുകയാണ്. നിലവാരമുള്ള റോഡുകള്‍ ജനത്തിന്റെ ആവശ്യമാണെന്ന് മനസിലാക്കാത്തത് എന്ത് കൊണ്ടാണന്നും കോടതി ആരാഞു. കഴിഞ്ഞ വര്‍ഷം കോടതി ഇടപെട്ട് നേരെയാക്കിയ റോഡുകള്‍ മാസങ്ങള്‍ക്കകം പഴയ പടിയായെന്നും കോടതി പറയുന്നു.
കൊച്ചി നഗരത്തിലെയും പരിസരങ്ങളിലെയും റോഡുകള്‍ ടാര്‍ ചെയ്ത് ആറു മാസത്തിനകം തകര്‍ന്നതായി അമിക്കസ്ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം.
റോഡുകൾ മുഴുവൻ തൊടുകളായ കേരളത്തിൽ അതിന്റെ നിലവാര തകർച്ച പരിഹരിക്കാനോ ജനകളുടെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം തേടാനോ ശ്രമിക്കുന്നതിനു പകരം അതിവേഗ റെയിൽ നടപ്പാക്കാനുള്ള ഓട്ടത്തിലാണ് നമ്മുടെ സർക്കാർ. അന്നന്നത്തെ അഷ്ടിക്കായി പരക്കം പായുന്ന സാധാരണക്കാരന് സഞ്ചരിക്കാനുള്ള റോഡുകൾ നന്നാക്കാതെ വലിയ ജീവിത സൗകര്യങ്ങൾ വെട്ടിപ്പിടിക്കാൻ ഓടുന്നവർക്ക് താങ്ങാവാൻ അതിവേഗ റെയിലുമായി മുന്നോട്ട് പോവുകയാണ് സർക്കാർ.
ഈ സാഹചര്യത്തിൽ റോഡുകളുടെ അവസ്ഥ ചൂണ്ടിക്കാട്ടിക്കൊണ്ട് ഹൈക്കോടതി നടത്തിയ വിമർശനം ഏറെ ചർച്ചയാവുകയാണ് .
എന്നാൽ തകർന്ന റോഡുകള്‍ അടിയന്തരമായി നന്നാക്കാന്‍ ഇപ്പോൾ സംവിധാനമില്ല എന്നാണ് നഗരസഭ നൽകുന്ന വിശദീകരണം .
എന്നാൽ ഇത്തരം ന്യായീകരണങ്ങള്‍ മാറ്റി നിര്‍ത്തി, പുതിയ ആശയങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടത് എന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
ഈ സാഹചര്യത്തിലാണ് പണിയറിയില്ലെങ്കിൽ രാജി വെച്ച് പോകണമെന്ന ഹൈക്കോടതിയുടെ പരാമർശം .
റോഡുകള്‍ കൃത്യമായി നന്നാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുമെന്നും കൊച്ചിയിലെ റോഡുകളിലെ അനധികൃത കേബിളുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
അഞ്ചുവര്‍ഷം നിലനില്‍ക്കുന്ന രീതിയിലാണ് റോഡുകള്‍ വേണ്ടതെങ്കിലും ആദ്യ ആറുമാസം മാത്രം കഷ്ടിച്ച് നന്നായി കിടക്കുകയും ബാക്കി ആറുമാസം തകര്‍ന്നുകിടക്കുകയും ചെയ്യുന്ന വിധത്തിലാണ് റോഡുകളെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.
റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് കാലാവസ്ഥയെ കുറ്റം പറയുന്നതിൽ കഴമ്പില്ല . കാരണം റോഡ് എന്നത് മഴക്കാലത്തേക്കും കൂടി ആവശ്യമായ ഒന്നാണ്. മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയുന്ന റോഡുകളുണ്ടാക്കാനാവില്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. കൊച്ചി നഗരത്തിലെയും പരിസരങ്ങളിലെയും റോഡുകള്‍ ടാര്‍ ചെയ്ത് ആറു മാസത്തിനകം തകര്‍ന്നതായി അമിക്കസ്ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം. ഈ പശ്ചാത്തലത്തിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പ്രതികരണം.
എന്നാൽ കേരളത്തിലെ റോഡുകളില്‍ മുന്നിലൊന്ന് മാത്രമാണ് പൊതുമരാമത്തിന്‍റെ കീഴിലുള്ളതെന്നാണ് കോടതിയുടെ പരാമർശത്തിന് മറുപടിയായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്.
വാട്ടര്‍ അതോറിറ്റിയടക്കമുള്ളവയുമായി ബന്ധപ്പെട്ട് റോഡുകളുടെ അറ്റകുറ്റപ്പണി ചര്‍ച്ച ചെയ്യുമെന്നും , കുടിവെള്ള പദ്ധതിക്കും മറ്റും റോഡുകള്‍ തകര്‍ത്ത ശേഷം കൃത്യമായ അറ്റകുറ്റപ്പണി നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. മഴക്കാലത്തെ അതിജീവിക്കുന്ന റോഡുകൾക്കായി വിദേശ മാതൃകകളടക്കം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു