വീണ്ടുമൊരു വിസ്മയ കേരളത്തിലുണ്ടാകല്ലേ എന്ന് വിലപിച്ചത് വെറുതെ. കേരള പോലീസിനെ പ്രതികൂട്ടിലാക്കി ആലുവയില്‍ എല്‍.എല്‍.ബി വിദ്യാര്‍ഥിയായ യുവതി തൂങ്ങി മരിച്ച നിലയില്‍. ആലുവയിലെ എടയപ്പുറത്ത് കക്കാട്ടില്‍ വീട്ടില്‍ മോഫിയ പര്‍വീണാണ് ജീവനൊടുക്കിയത്. 21 വയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഗാര്‍ഹിക പീഡനനത്തെ തുടര്‍ന്നാണ് ആത്മഹത്യ. എന്നാല്‍, വിസ്മയയില്‍ നിന്നും മോഫിയയ്ക്ക് ഒരു വ്യത്യാസം ഉണ്ട്. മോഫിയ സഹായം തേടി പോലീസിനുമുന്നില്‍ എത്തിയിരുന്നു. നീതി കിട്ടാതെ മനംനൊന്താണ് മോഫിയ മരണം എന്ന മാര്‍ഗം തെരഞ്ഞെടുത്തത്. ഇന്നലെ യുവതി ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് എതിരെ ആലുവ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പോലീസില്‍ നിന്ന് മോഫിയയ്ക്ക് ലഭിച്ചത് അവഹേളനമാണ്.
മോഫിയയുടെ ആത്മഹത്യാ കുറിപ്പില്‍ പോലീസിനെതിരെയും വ്യക്തമായി എഴുതിയിട്ടുണ്ട്. കുറിപ്പില്‍ സിഐയ്ക്കും ഭര്‍ത്താവിന്റെ കുടുംബത്തിനും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇന്നലെ നല്‍കിയ പരാതിയെ തുടര്‍ന്ന് വിഷയം ഒത്തു തീര്‍പ്പാക്കുന്നതിനായി യുവതിയെയും ഭര്‍ത്താവിനെയും പൊലീസ് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ചര്‍ച്ച നടക്കുന്നതിനിടയില്‍ സിഐ തന്നെ മോശമായി ചീത്തവിളിച്ചു. ഇത് മാനസികമായി ഏറെ പ്രയാസമുണ്ടാക്കി. അതുകൊണ്ടാണ് ജീവനൊടുക്കുന്നത് എന്നുമാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.എന്നാല്‍ ചര്‍ച്ച നടക്കുന്നതിനിടെ യുവതി ഭര്‍ത്താവിനോട് മോശമായി പെരുമാറി എന്നും അതിന് യുവതിയെ ശാസിക്കുക മാത്രമാണ് ചെയ്തതെന്നാണ് സിഐയുടെ വിശദീകരണം.
മോഫിയയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ഗാര്‍ഹികപീഡനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്
തൊടുപുഴയില്‍ സ്വകാര്യ കോളജില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയായ മോഫിയ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് വിവാഹം കഴിച്ചത്. ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നെന്നു പറഞ്ഞാണ് മോഫിയ പരാതി നല്‍കിയത്. സംസാരത്തിനിടെ വാക്കുതര്‍ക്കമുണ്ടായതെത്തുടര്‍ന്ന് ക്ഷുഭിതയായ മോഫിയ ഭര്‍ത്താവിന്റെ മുഖത്തടിച്ചെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
മോഫിയയുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നതിങ്ങനെ.. പപ്പാ, ചാച്ചാ.. ക്ഷമിക്കണം.. നിങ്ങള്‍ പറഞ്ഞതായിരുന്നു ശരി. അവന്‍ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍. അവന്‍ എന്നെ മാനസിക രോഗിയാക്കി. ഞാന്‍ മരിച്ചാല്‍ എന്തൊക്കെയാണ് പറഞ്ഞുനടക്കുക എന്ന് അറിയില്ല. ഞാന്‍ ഈ ലോകത്ത് ആരെക്കാളും സ്‌നേഹിക്കുന്നയാള്‍ എന്നെപറ്റി ഇങ്ങനെ പറയുന്നത് കേള്‍ക്കാനുള്ള ശക്തിയില്ല. അവന്‍ അനുഭവിക്കും എന്തായാലും, സന്തോഷമായി ജീവിക്ക്. എന്റെ റൂഹ് ഇവിടെ തന്നെയുണ്ടാകും.
സിഐയ്‌ക്കെതിരെ നടപടിയെടുക്കണം. സുഹൈലിന്റെ അച്ഛനും അമ്മയും ക്രിമിനല്‍സ് ആണ്. അവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണം. ഇനി ഞാന്‍ എന്ത് ചെയ്താലും മാനസിക രോഗം എന്ന് പറയും. എനിക്ക് ഇനി ഇത് കേട്ട് നില്‍ക്കാന്‍ വയ്യ. ഞാന്‍ ഒരുപാടു സഹിക്കുന്നുവെന്നും മോഫിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവിനെതിരെ വളരെ ക്രൂരമായ ഭാഷയില്‍ എഴുതിയിട്ടുണ്ട്. പടച്ചോന്‍ പോലും നിന്നോട് പൊറുക്കില്ലെന്നും എന്റെ പ്രാക്ക് എന്നും നിനക്കുണ്ടകുമെന്നും മോഫിയ പറയുന്നു.
അവസാനമായിട്ട് അവനിട്ട് ഒന്നുകൊടുക്കാന്‍ പറ്റി. അതെങ്കിലും ചെയ്തില്ലെങ്കില്‍ എന്റെ മനഃസാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായ പോകും. അത്രമേല്‍ സ്‌നേഹിച്ചതാണെന്നും പടച്ചോനും അവനും എനിക്കും അറിയാവുന്ന കാര്യമാണതെന്നും മോഫിയ പറയുന്നു. വിസ്മയ ആത്മഹത്യ ചെയ്തപ്പോള്‍ അധികൃതരും നേതാക്കളും ഘോരഘോരമായി പ്രസംഗിച്ചത് ഒന്ന് പറഞ്ഞിരുന്നെങ്കില്‍ സഹായത്തിനായി ഓടി ചെല്ലില്ലായിരുന്നോ എന്നാണ്. ഇവിടെ മോഫിയയ്ക്ക് എവിടെ നിന്നാണ് നീതി ലഭിച്ചത്. പോലീസില്‍ നിന്നുപോലും അവഹേളനം ലഭിച്ചെന്ന് പെണ്‍കുട്ടി പറയുമ്പോള്‍ ഈ നാട്ടില്‍ ഇനിയും വിസ്മയമാര്‍ ഉണ്ടാകും.