കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും മയക്കുമരുന്ന് കേസിലും ശിക്ഷ അനുഭവിച്ച ബിനീഷ് കോടിയേരിക്ക് ജാമ്യം. ഒരു വര്‍ഷം തികയുമ്പോഴാണ് ബിനീഷിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ബെംഗളൂരു
ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. എട്ടുമാസത്തെ വാദത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ബിനീഷ് അറസ്റ്റിലായത്. ഇഡി അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ്. ജാമ്യം ലഭിച്ചത് അറസ്റ്റിലായി നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ഇരിക്കവെയാണ്.
അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ അത്യാസന്ന നിലയിലാണെന്നു വരെ പറഞ്ഞിട്ടും ബിനീഷിന്റെ ജാമ്യം നീട്ടിക്കൊണ്ടുപോകുകയാണ് കോടതി ചെയ്തിരുന്നത്. ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ച കേസായിരുന്നു ഇത്. ഉപാധികളോടെയാണ് ബിനീഷ് കോടിയേരിക്ക് കോടതി ജാമ്യം അനുവദിച്ചത്.
2020 ഒക്ടോബര്‍ 29 നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിനു ശേഷം നിരവധി തവണ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ബെംഗളുരു മയക്കു മരുന്നു കേസില്‍ കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദ് അറസ്റ്റിലായത് മുതല്‍ തന്നെ ബിനീഷിന്റെ പേരും ഉയര്‍ന്നു വന്നിരുന്നു. പിന്നെയാണ് ബിനീഷിനെയും അറസ്റ്റ് ചെയ്തത്.
അനൂപുമായി പരിചയമുണ്ടെന്നും ബെംഗളൂരുവില്‍ ഹോട്ടല്‍ നടത്താനായി പണം വായ്പ നല്‍കിയതല്ലാതെ മറ്റ് ഇടപാടുകളില്ലെന്നും ബിനീഷ് മൊഴി നല്‍കിയെങ്കിലും തെളിവുകള്‍ ബിനീഷിനു എതിരായിരുന്നു. ബിനീഷിനെതിരെ സാക്ഷികളും രംഗത്ത് വന്നു. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നടന്ന റെയ്ഡില്‍ അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് കണ്ടെടുത്തു. അനൂപ് ബിനീഷിന്റെ ബെനാമിയാണെന്നാണ് ഇ.ഡി വാദിക്കുന്നത്. 14 ദിവസം ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിനു ശേഷം നവംബര്‍ 11 മുതല്‍ ബെംഗളൂരു പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണു ബിനീഷ്.
2020 ഓഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി.അനിഖ എന്നിവരെ ലഹരിക്കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതാണു തുടക്കം.അനൂപ് ബിനീഷിന്റെ ബിനാമിയാണെന്നും ബിനീഷ് ഡയറക്ടറായ ബീക്യാപിറ്റല്‍ ഫോറെക്‌സ് ട്രേഡിങ്, ബീക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ കടലാസ് കമ്പനികളാണെന്നുമാണ് ഇഡിയുടെ വാദം.അതേസമയം, ബിസിനസ്, സിനിമ എന്നിവയില്‍നിന്നുള്ള വരുമാനമാണ് അക്കൗണ്ടിലുള്ളതെന്നാണ് ബിനീഷ് വാദിക്കുന്നത്.