പണം ഉണ്ടെങ്കില്‍ ഏത് വലിയ കേസാണെങ്കിലും ഈസിയായി ഊരിപ്പോരാമെന്നതിനു തെളിവാണ് ആര്യന്‍ ഖാന്റെയും ബിനീഷ് കോടിയേരിയുടെയും ജാമ്യം. രണ്ട് പേരും മയക്കുമരുന്ന് മാഫിയകളുടെ കണ്ണികളാണെന്നുള്ള തെളിവുകളും വാദങ്ങളും എല്ലാം ഉണ്ടായിട്ടും അതൊക്കെ പൊട്ടാത്ത ബോംബായി മാറി. ഇന്ന് രണ്ട് അച്ഛന്‍മാര്‍ക്ക് ശിവരാത്രിയാണ്, കൂടാതെ ദീപാവലിയും. മക്കളായ ആര്യനും ബിനീഷും തിരികെ വീട്ടിലെത്തുമ്പോള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കേണ്ട തിരക്കിലായിരിക്കാം കോടിയേരി ബാലകൃഷ്ണനും ഷാരൂഖ് ഖാനും. ആര്യന് ജാമ്യം കിട്ടിയാല്‍ ദീപാവലി ആഘോഷവും മറ്റും നടത്താമെന്ന് ഷാരൂഖിന്റെ കുടുംബം നേരത്തെ നിശ്ചയിച്ചിരുന്നു. മകന്‍ എത്തുന്നതുവരെ മധുരം പോലും അടുക്കളയില്‍ ഉണ്ടാക്കേണ്ടെന്നായിരുന്നു ഗൗരി ഖാന്റെ നിര്‍ദ്ദേശം. ആര്യന്‍ ജാമ്യം കിട്ടി വീട്ടിലെത്തുമ്പോള്‍ മുംബൈയിലെ മന്നത്ത് വീട് ദീപം കൊണ്ട് അലങ്കരിക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു.
എന്തായാലും ബിനീഷിനെ പോലെ ഒരു വര്‍ഷം ജയിലില്‍ കിടക്കേണ്ട അവസ്ഥ ആര്യനുണ്ടായില്ല. കോടികള്‍ വാരി എറിഞ്ഞാല്‍ പുല്ലുപോലെ ജാമയം വാങ്ങിക്കാമെന്ന് തെളിയിച്ച അച്ഛനാണ് ഷാരൂഖ് ഖാന്‍. ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് സഹോദരന്‍ ബിനോയ് കോടിയേരി പ്രതികരിച്ചിരുന്നു. മാസങ്ങള്‍ നീണ്ട നിയമപോരാട്ടമാണ് വിജയിച്ചതെന്നും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ബിനോയ് കോടിയേരി പറയുന്നു.
കോടതി കേരളത്തിന് പുറത്തായതാണ് സിപിഎമ്മിനെ വലച്ചത്. അല്ലെങ്കില്‍ ബിനീഷിനെ ഈസിയായി പിണറായി വിജയനും കോടിയേരിയും ഇറക്കിയേനെ. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ അഴിക്കുള്ളില്‍ കിടന്നത് 365 ദിവസം എന്നുള്ളത് ഒരു വലിയ സംഭവം തന്നെയാണ്. നീണ്ട ഏഴുമാസത്തെ വാദത്തിന് ശേഷമാണ് കര്‍ണാടക ഹൈക്കോടതി ബിനീഷിന്റെ ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞിരിക്കുന്നത്.പല വിവാദങ്ങളും ഇതിന് മുമ്പും ബിനീഷിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ഇതെല്ലാം പുല്ലുപോലെ ബിനീഷ് ഊരിപ്പോയി. ഇതിനിടെയാണ് മയക്കുമരുന്ന് കേസ് വരുന്നത്. സ്വര്‍ണ്ണ കടത്തിലും ബിനീഷ് സംശയ നിഴലിലാണ്. എന്നാല്‍ കേസില്‍ പ്രതിയായില്ല. ആരോപണങ്ങള്‍ക്ക് തെളിവൊന്നും ഏജന്‍സികള്‍ക്ക് കിട്ടിയില്ല. കവിയൂര്‍ കേസിലെ വിഐപിയാണെന്നായിരുന്നു ബിനീഷിനെതിരെ ഉയര്‍ന്ന ആദ്യ ആരോപണം. റഷ്യന്‍ സുന്ദരികള്‍ക്കൊപ്പമുള്ള ഫോട്ടോ ഉണ്ടാക്കിയതും വന്‍ വിവാദം ആയിരുന്നു. തിരുവനന്തപുരത്തെ എസ് എഫ് ഐ നേതാവ് ബിസിനസില്‍ ഇറങ്ങിയതോടെ കോടീശ്വരനാവുകയും ചെയ്തു. അച്ഛന്‍ കോടിയേരിയുടെ മന്ത്രി പദവിയും മറ്റും ബിനീഷിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായി എന്നായിരുന്നു ആരോപണം. അത്തരമൊരു കരുത്തനാണ് ബംഗളൂരുവിലെ ജയിലില്‍ ഒരു വര്‍ഷം കിടന്നത്.
7 വര്‍ഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും, ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. അനൂപ് മുഹമ്മദിനെ ബിനാമിയാക്കി കമ്ബനികള്‍ തുടങ്ങിയത് ബിനീഷാണെന്നും എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകള്‍ ചേര്‍ത്താണ് എന്‍ഫോഴ്സ്മെന്റ് ബിനീഷ് കോടിയേരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്ന അനൂപ് മുഹമ്മദ് എം.ഡി.എം.എ. അടക്കമുള്ള ലഹരിമരുന്നുകളുടെ വില്‍പനയില്‍ സജീവമായിരുന്നു. അനൂപിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ബിനീഷ് കോടിയേരിയുമായുള്ള ബന്ധം വെളിച്ചത്തുവന്നത്. ബെംഗളുരു നഗരത്തിന്റെ ബിസിനസ് സാധ്യതകള്‍ തിരിച്ചറിഞ്ഞു കൊണ്ടായിരുന്നു മുഹമ്മദ് അനൂപ് എന്ന ബിനീഷ് കോടിയേരിയുടെ അടുത്ത സുഹൃത്ത് മയക്കുമരുന്നു കച്ചവടം തുടങ്ങിയത്. മയക്കുമരുന്ന് എങ്ങനെ വില്‍പ്പന നടത്തണം എന്ന് കൃത്യമായ മാസ്റ്റര്‍പ്ലാന്‍ തന്നെ തയ്യാറാക്കിയിരുന്നു.
സെലബ്രിറ്റികളുടെ സാന്നിധ്യം കൂടി ആയപ്പോള്‍ എല്ലാം ഉഗ്രനായി തന്നെ നടന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കായി ടെലഗ്രാം ഗ്രൂപ്പുകള്‍ അടക്കം ബംഗളുരുവില്‍ സജീവമായിരുന്നു.
ഹോട്ടല്‍ കൂടി നടത്തുന്ന വ്യക്തി ആയതോടെ ഇതും മയക്കുമരുന്നു കച്ചവടത്തിന് മറയായി. വാങ്ങുന്നതിനേക്കാള്‍ ഇരട്ടിയിലധികം വിലയ്ക്ക് വില്‍പ്പന നടത്താമെന്നതിനാല്‍ പൊളിഞ്ഞു പോയ ബിസിനസ് ഒക്കെ തിരിച്ച് പിടിക്കാമെന്ന് കരുതിയിരുന്നു മുഹമ്മദ്. അനൂപ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക മുമ്പാകെ നല്‍കിയ മൊഴി ബിനീഷ് കോടിയേരിയെ ശരിക്കും വെട്ടിലാക്കുന്നതായിരുന്നു.സിനിമാ-സീരിയല്‍ നടി അനിഘയെ കുടുക്കിയതും അനൂപിന്റെ ഈ മൊഴികളാണ്. ഒടുവില്‍ തെളിവുകളും മൊഴികളുമെല്ലാം പൊട്ടാ ബോംബായി കിടക്കുന്നു. ബിനീഷ് പുറത്തേക്ക് എത്തുന്നു. സിപിഎം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നു.