പുരാവസ്തു തട്ടിപ്പു കേസുകളില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ പരിചയമുണ്ടെന്ന് സമ്മതിച്ച് നടന്‍ ശ്രീനിവാസന്‍. അല്ലെങ്കിലും സമ്മതിക്കാതെ തരമില്ലല്ലോ , കുട്ടപ്പനാശാരിയുടെ ടിപ്പു സിംഹാസനത്തിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കയറിയിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്തത് നാട്ടുകാർ മുഴുവൻ കണ്ട കാര്യമാണല്ലോ . അതുകൊണ്ട് പോയില്ല അറിയില്ല എന്നൊന്നും പറഞ്ഞായാലും നോ രക്ഷ …..
അല്ലേൽ പിന്നെ നിയമസഭാ കൈയാങ്കളി പോലെ ചിത്രം വ്യാജമാണെന്നു മറ്റോ പറയേണ്ടി വരും . അങ്ങനെ പറഞ്ഞാൽ പിന്നെ അത് വീണ്ടും പുലിവാലാകും . എന്തായാലും ശ്രീനിവാസൻ എന്ന മഹാ നടന് നട്ടെല്ലുണ്ട് എന്ന് തന്നെ വിശ്വസിക്കുന്ന ഒരു ആരാധികയായതു കൊണ്ട് അദ്ദേഹം പോയ കാര്യം നിഷേധിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു . എന്തായാലും വിശ്വാസം തെറ്റിയില്ല .
ഇപ്പോൾ മോൺസണുമായുള്ള ബന്ധത്തെക്കുറിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ശ്രീനിവാസൻ . ഡോക്ടര്‍ എന്ന നിലയിലാണ് മോന്‍സനെ പരിചയപ്പെട്ടതെന്നും, ഹരിപ്പാട്ടെ ആയുര്‍വേദ ആശുപത്രിയില്‍ തനിക്ക് മോന്‍സന്‍ ചികിത്സ ഏര്‍പ്പാടാക്കിയെന്നും ശ്രീനിവാസന്‍ പറഞ്ഞു.
മാേന്‍സണെ പരിചയപ്പെടുത്തിയത് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഒരു സുഹൃത്താണ്. ഡോക്ടര്‍ എന്ന് അറിഞ്ഞതോടെയാണ് കാണാന്‍ പോയത്. അന്ന് ഡോക്ടറായിരുന്നു. ഇപ്പോള്‍ ഡോക്ടറാണോ എന്നറിയില്ല. ഡോക്ടറെ കാണാന്‍ പോകുന്നതില്‍ തെറ്റില്ലല്ലോ. അവിടെയെത്തിയ എന്നോട് അദ്ദേഹം പുരാവസ്തുക്കളെക്കുറിച്ചൊന്നും പറഞ്ഞില്ല. എന്റെ രോഗത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കിയ ശേഷം ഹരിപ്പാടുള്ള ഒരു ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടിയാല്‍ നന്നായിരിക്കും എന്നും പറഞ്ഞു. ഡോക്ടറായതിനാല്‍ പറഞ്ഞതില്‍ അവിശ്വസിക്കേണ്ടതായി ഒന്നും തോന്നിയില്ല . ആശുപത്രിയില്‍ വിളിച്ച് ഏര്‍പ്പാടാക്കിയതുംപിന്നീട് ചികിത്സയ്ക്ക് ഞാനറിയാതെ പണം മുഴുവൻ അടച്ചതും അയാളാണ് . അതിനുശേഷം അയാളെ ഇതുവരെ ഞാൻ കണ്ടിട്ടില്ല. മോന്‍സന്റെ വീട്ടില്‍പാേയപ്പോള്‍ അവിടെ കണ്ട ഒരു കസേരയില്‍ ഇരുന്നു. അത് ടിപ്പുവിന്റെ സിംഹാസമാണെന്നൊന്നും ആരും എന്നോട് പറഞ്ഞില്ല. അതില്‍ ഇരുന്നപ്പോള്‍ ആരോ ഫോട്ടോ എടുത്തു. ടിപ്പുവിന്റെ സിംഹാസനത്തില്‍ ഇരുന്ന സുഖമൊന്നും എനിക്ക് കിട്ടിയിട്ടുമില്ല എന്നും ശ്രീനിവാസന്‍ പറഞ്ഞു.
എന്നാൽ മോൺസണെതിരെ ഇപ്പോൾ പരാതി നല്കിയിരിക്കുന്നവരെ തനിക്ക് നേരിട്ടറിയാമെന്നാണ് താരത്തിന്റെ വാക്കുകൾ .
ഇവരിൽ രണ്ടു പേരും തട്ടിപ്പുകാരാണ് . അവരെ തനിക്ക് നേരിട്ടറിയാം. സ്വന്തം അമ്മാവനില്‍നിന്നു കോടികള്‍ തട്ടിയെടുത്തയാളാണ് ഒരാള്‍. പണത്തിനോടുള്ള ആർത്തി കൊണ്ടാണ് ഇവർ മോന്‍സന് പണം നല്‍കി ഇപ്പോൾ വലയിലായിരിക്കുന്നത് . ഇത്തരത്തിൽ അത്യാര്‍ത്തിയുളളവരല്ലാതെ ആരും ചതിയില്‍ പെട്ടിട്ടില്ല. പത്തുകോടി കാെടുത്ത് 50 കോടി അടിച്ചുമാറ്റാനുളള പരിപാടിയായിരുന്നു .
കൂടാതെ സിനിമയെടുക്കുന്നതിനായി തന്റെ സുഹൃത്തിന് പലിശയില്ലാതെ അഞ്ച് കോടി രൂപ മോന്‍സന്‍ വാഗ്ദാനം ചെയ്തിരുന്നതായും ശ്രീനിവാസന്‍ വെളിപ്പെടുത്തി.
അതേസമയം, പുരാവസ്തു വില്‍പന തട്ടിപ്പ് പ്രതി മോന്‍സണ്‍ മാവുങ്കല്‍ ഇടപാടുകാരെ വഞ്ചിക്കാന്‍ നിര്‍മിച്ചത് 2,62,000 കോടി രൂപയുടെ വ്യാജരേഖയെന്ന് റിപ്പോര്‍ട്ട് വന്നു. റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, മോന്‍സണ്‍ പുരാവസ്തു വില്‍പന നടത്തി കബളിപ്പിച്ചതായി പരാതിയില്ലെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എച്ച്‌എസ്ബിസി ബാങ്കിന്റെ വ്യാജ രേഖകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. നടക്കുന്നത് . 2,62,000 കോടി രൂപയുടെ വ്യാജരേഖ ചമച്ചെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. വ്യാജരേഖ തയാറാക്കാന്‍ പലരുടേയും സഹായം ലഭിച്ചതായി സംശയിക്കുന്നതായും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്. ഉന്നതരോടൊപ്പമുള്ള ചിത്രങ്ങള്‍ തട്ടിപ്പിന് ഉപയോഗിച്ചു. മോന്‍സണ്‍ മാവുങ്കലിനെതിരെ എഫ്‌ഐആറില്‍ മൂന്ന് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420, 468, 471 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്