കോണ്‍ഗ്രസിലെ ആഭ്യന്തര കലഹത്തെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ഇതിന്‍റെ ഭാഗമായി ചൊവ്വാഴ്ച ഡല്‍ഹിയിലേക്ക് പോകുന്ന ഇദ്ദേഹം വൈകീട്ട് 3.30ന് ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
അമരീന്ദര്‍ സിങ്ങിനെ കേന്ദ്ര കൃഷി മന്ത്രിയാക്കാനും നീക്കമുണ്ടെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പിയില്‍ ചേരാന്‍ വിസമ്മതിക്കുകയാണെങ്കില്‍ പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കാന്‍ കേന്ദ്ര നേതൃത്വം സഹായിച്ചേക്കും. ഈ പാര്‍ട്ടിയെ എന്‍.ഡി.എയുടെ ഭാഗമാക്കാനാണ് നീക്കം. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെ ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് എന്നിവരടക്കം അമരീന്ദര്‍ സിങ്ങിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃത്വം ആവശ്യപ്പെട്ടത് പ്രകാരമാണ് അമരീന്ദര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞത്. അമരീന്ദറിനെതിരെ ചില എം.എല്‍.എമാരും രംഗത്തുവന്നിരുന്നു. ഇനിയും അപമാനം സഹിക്കാന്‍ വയ്യെന്ന് പറഞ്ഞായിരുന്നു അദ്ദേഹം കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. എന്നാല്‍, മുഖ്യമന്ത്രിസ്ഥാനത്തേക്ക് സിദ്ദു എത്താതിരിക്കാന്‍ താന്‍ എന്തും ചെയ്യുമെന്നും സിദ്ദുവിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസിന്റെ വൃത്തികെട്ട ഗൂഢാലോചനയെ തടയുന്ന ദേശീയവാദിയായ അമരീന്ദര്‍ സിംഗിനെതിരെയാണ് കളി നടക്കുന്നതെന്നും അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടക്കുകയാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും ആയിരുന്നു അമരീന്ദ്രന്റെ രാജിയിൽ ബി ജെ പി നേതാവ് വിജിന്റെ പ്രതികരണം.
അതേസമയം അമരേന്ദ്രർ ബിജപിയിൽ ചേർന്നു അമിത് ഷായെ കണ്ടു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തെത്തിയിരുന്നു. അമിത് ഷായുടെ കൂടെ അമരീന്ദ്രർ നിൽക്കുന്ന ഫോട്ടോ കൂടി ഒപ്പം ചേർത്തായിരുന്നു വ്യാപക പ്രചരണം നടന്നത്. എന്നാൽ ഇത് തെറ്റാണെന്ന് മനസിലായി. 2019 ജൂൺ മാസത്തില്‍ പകർത്തിയ ചിത്രമാണ് ഏറ്റവും പുതിയത് എന്ന തരത്തിൽ പ്രചരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ആയിരിക്കെ അമിത് ഷായെ കാണുകയും സംസ്ഥാനത്തിന്റെ പുരോഗമനത്തിന് വേണ്ടിയുള്ള ചര്‍ച്ചയുടെ ഭാഗമായി പകര്‍ത്തിയ ചിത്രമാണിത്.