കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച എന്നാൽ ബിജെപിയുടെ വളർച്ചയ്ക്ക് സഹായിച്ച ഒരു പ്രശ്നമായിരുന്നു ശബരിമലയിലെ സ്ത്രീ പ്രവേശനം. അക്കാലത്ത് ഈ പ്രശ്നത്തിന്റെ പേരിൽ കൂടുതൽ പ്രശസ്തനാവാൻ ഇപ്പോഴത്തെ ബി ജെ പി അധ്യക്ഷനായ കെ സുരേന്ദ്രന് കഴിഞ്ഞിരുന്നു. വിവാദങ്ങൾ സൃഷ്ടിച്ച് ഹിന്ദുക്കളെ കൈയ്യിലെടുക്കാൻ സുരേന്ദ്രൻ കാണിച്ചു കൂട്ടിയതെല്ലാം മാധ്യമങ്ങൾ വഴി എല്ലാവരും കണ്ടതാണ്. ഹിന്ദുത്വത്തെ കൂടുതൽ മുറിവേൽപ്പിക്കുന്ന പ്രവർത്തികളായിരുന്നു സുരേന്ദ്രന്റെ ഭാഗത്ത് നിന്നുണ്ടായത്. സുരേന്ദ്രന്റെ പോക്കറ്റിൽ ലഹരി പദാർഥത്തിന്റെ പാക്കറ്റ് കണ്ടതും ശബരിമല പ്രശ്നത്തിനിടയിൽ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞതുമെല്ലാം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
ഈ വിഷയം ഉന്നയിച്ചുകൊണ്ടാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സംഘപരിവാർ സഹയാത്രികനായ നടൻ സന്തോഷ് കെ നായര്‍ രംഗത്തെത്തിയിരിക്കുന്നത് . കെ. സുരേന്ദ്രന്റെ പേര് എടുത്തു പറയാതെയായിരുന്നു സന്തോഷിന്റെ പാമർശം. ഹിന്ദുക്കൾ പരിപാവനമായി കരുതുന്ന ഇരുമുടിക്കെട്ട് നമ്മുടെ ഒരു നേതാവ് വലിച്ചെറിഞ്ഞുവെന്നും, അതിന് ഭഗവാൻ അറിഞ്ഞ് കൊടുത്ത ശിക്ഷയാണ് ഇപ്പോൾ കാണുന്നതെന്നും സന്തോഷ് തുറന്നടിച്ചു.
തൃശ്ശൂരിൽ തുവ്വൂർ രക്തസാക്ഷി അനുസ്മരണത്തിൻറെ ഭാഗമായി വിശ്വഹിന്ദു പരിഷ്ത്ത് സംഘടിപ്പിച്ച ഹിന്ദു ധർമ്മ ജന ജാഗ്രതാ സദസിൻറെ ഉദ്ഘാടനത്തിലായിരുന്നു സുരേന്ദ്രനും ബി.ജെ.പിക്കുമെതിരെയുള്ള സന്തോഷിൻറെ രൂക്ഷമായ വിമർശനം. പരിപാവനമായ ഇരുമുടിക്കെട്ട് എടുത്തെറിഞ്ഞു നമ്മുടെ ഒരു നേതാവെന്ന് കെ.സുരേന്ദ്രൻറെ പേര് പറയാതെ സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് തുറന്നടിച്ചു.
‘ശബരിമല വിവാദ കാലത്ത് ഹിന്ദുവിനെ ഉദ്ധരിക്കാൻ കുറേ നേതാക്കളെത്തി. നമ്മുടെ ഒരു നേതാവ് പരിപാവനമായ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു. ഹിന്ദുക്കളുടെ അവസ്ഥയ്ക്ക് കാരണം ഹിന്ദുക്കള്‍ തന്നെയാണ്. ഓരോരുത്തര്‍ക്കും കൊടുക്കേണ്ട ശിക്ഷ ഭഗവാന്‍ തന്നെ കൊടുക്കുന്നുണ്ട്, അത് നമ്മളെല്ലാവരും കാണുന്നുണ്ട്. ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലെത്തുന്നവര്‍ നല്ലൊരു നേതാവാകുന്നതിന് പകരം ഓരോ ദിവസവും ദൈവങ്ങളെപ്പോലെ ആവുകയാണ്. ഹിന്ദുക്കള്‍ക്ക് കോടാനുകോടി ദൈവങ്ങളുണ്ട്, ഇനി ആള്‍ദൈവങ്ങളുടെ ആവശ്യമില്ലെന്നും’ സന്തോഷ് പറഞ്ഞു.