സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനൊരുങ്ങി സര്‍ക്കാര്‍. ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നത് അടക്കമുള്ള ഇളവുകള്‍ക്കാണ് സാധ്യത.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ചയും തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമുണ്ടാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഞ്ചിംഗ് തിരിച്ചു വരികയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് വഴിയുള്ള പഞ്ചിംഗ് നിര്‍ബന്ധമാക്കും. കോവിഡ് വ്യാപനം കണക്കില്‍ എടുത്തായിരുന്നു പഞ്ചിംഗ് ഒഴിവാക്കിയത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിലാണ് ഇളവുകള്‍ വരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് കുറയുന്നുണ്ട്. അടുത്ത മാസം മുതല്‍ സംസ്ഥാനത്ത് കോളജുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 16.39 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണം കൂടി കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 22,650 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,439 പേര്‍ രോഗമുക്തി നേടി. നിലവില്‍ 2,08,773 കോവിഡ് കേസുകളില്‍, 13.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 91885 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം ബാധിച്ചിരിക്കുന്ന 49 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നിട്ടുള്ളവരാണ്. 14336 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 612 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.