കേരളത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയ വഴി നിരവധി താരങ്ങളാണ് വളർന്ന് വരുന്നത്. അതിൽ ഏറെ പ്രമുഖരായിരുന്നു ഇ ബുൾജെറ്റ് എന്ന യു ട്യൂബ് ചാനൽ .സഹോദരങ്ങളായ എബിനും ലിബിനുമാണ് ചാനലിന്റെ അവതാരകരും. എന്നാൽ നിയമം അനുസരിക്കാതെയുള്ള ഇവരുടെ ചെയ്തികൾ കൊണ്ട് തന്നെ അടുത്തിടെ പണി കിട്ടിയിരുന്നു ഇവർക്ക്. പോലീസ് കേസും മറ്റുമായി കേരളത്തിൽ അങ്ങേളം ഇങ്ങോളം കുറച്ച് ദിവസങ്ങൾ മാധ്യമങ്ങളിലൂടെ നിറഞ്ഞ് നിന്നിരുന്നു ഇ ബുൾജെറ്റ്.
പ്രശ്നങ്ങൾ കെട്ടടങ്ങും മുമ്പേ വിവാദങ്ങൾ സൃഷ്ടിക്കാനായിരുന്നു ഇ ബുൾജെറ്റിന് താൽപര്യം. അതുകൊണ്ട് തന്നെ മോട്ടോർ വാഹന വകുപ്പ് ഇവർക്കെതിരെ കുരുക്ക് മുറുക്കുകയും ചെയ്തു. ഇപ്പോഴിതാ സഹോദരങ്ങൾക്ക് വീണ്ടും തിരിച്ചടി കിട്ടിയിരിക്കുന്നു. മോടി പിടിപ്പിക്കലില്‍ വിവാദമായ ‘നെപ്പോളിയന്‍’ കാരവാന്റെ രജിസ്‌ട്രേഷന്‍ താത്കാലികമായി റദ്ദാക്കി. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്‌ളോഗര്‍ സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് നടപടി.
വാഹനത്തില്‍ നിയമപ്രകാരമുള്ള മാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളെന്നും ഇതില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നുമായിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ നിലപാട്. ഇതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തത്. നിലവില്‍ മൂന്ന് മാസത്തേക്കാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുള്ളതെന്നാണ് കണ്ണൂരിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. വാഹനം സ്‌റ്റോക്ക് കണ്ടീഷനില്‍ ഹാജരാക്കിയില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാനുള്ള നടപടി ആയിരിക്കും അടുത്തതായി സ്വീകരിക്കുക.
താക്കീത് എന്ന നിലയിലാണ് ഇപ്പോള്‍ താത്കാലികമായി രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുള്ളത്. മൂന്ന് മാസത്തിനുള്ളില്‍ വാഹനം അതിന്റെ യഥാര്‍ഥ രൂപത്തിലേക്ക് മാറ്റി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാക്കിയില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ണമായി റദ്ദാക്കുകയാണ് നിയമം അനുസരിച്ചുള്ള അടുത്ത നടപടിയെന്നാണ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ പറയുന്നത്. വാഹനത്തിന്റെ രൂപം പൂര്‍ണമായും നിയമവിരുദ്ധമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിരത്തുകളിലെ മറ്റ് വാഹനങ്ങള്‍ക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളതെന്നാണ് എം.വി.ഡി. മുമ്പ് പറഞ്ഞത്. അതേസമയം, രാജ്യത്തുടനീളം യാത്ര ചെയ്യുന്ന വാഹനമാണിതെന്നും അവിടെയെല്ലാം വാഹനമോടിക്കുന്നതിനുള്ള ലൈറ്റുകളാണ് ഈ വാഹനത്തില്‍ ഉള്ളതെന്നും ഇ ബുള്‍ജെറ്റ് അവകാശപ്പെടുന്നുണ്ട്. ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പ്രകോപനപരമായ കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. മാത്രമല്ല നിരത്തുകളിൽ കൂടി അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ഇവരുടെ വീഡിയോകൾ അടക്കം പോലീസ് ശേഖരിച്ചു വച്ചിട്ടുണ്ട്. എന്തായാലും പോലീസിനെതിരെ ഇത്രയും പ്രശ്നങ്ങൾ സൃഷ്ടിച്ച ഇ ബുൾജെറ്റ് കുടുങ്ങുമെന്ന കാര്യത്തിൽ സംശയം ഒന്നും വേണ്ട.