ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരണവിവരം പുറത്തറിയുന്നത്. ലിജു എന്ന വ്യക്തിയാണ് അത്മഹത്യ ചെയ്തത്. സുഹൃത്തിന്റെ വീട്ടിലാണ് ലിജുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അനന്യയുടെ മരണം ഉണ്ടാക്കിയ മാനസികാഘാതമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം.
കഴിഞ്ഞ ദിവസമാണ് ട്രാൻജൻഡർ ആക്ടിവിസ്റ് അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്തത്. അനന്യ അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയിൽ നിന്ന് മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.
ട്രാൻസ് ആക്ടിവിസ്റ്റ് അനന്യയുടെ മരണത്തിൽ സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകി. അനന്യയുടെ മരണത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഉണ്ടായ പിഴവ് പരിശോധിക്കണമെന്ന് സുഹൃത്തുക്കൾ പരാതിയിൽ ആവശ്യപ്പെട്ടു. അനന്യയുടെ സുഹൃത്തുക്കൾ മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. അനന്യയുടെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
2020 ജൂൺ മാസത്തിലായിരുന്നു അനന്യാ കുമാരി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയായത്. എന്നാൽ ഒരു വർഷത്തിലധികം പിന്നിട്ടിട്ടും അനന്യ കടുത്ത ശാരീരീരിക പ്രശ്നമാണ് അനുഭവിച്ചിരുന്നതായി നേരത്തെ തന്നെ വിവാദമുയർന്നിരുന്നു.
സാധാരണ ഗതിയിൽ ഇങ്ങനെ സർജറി കഴിയുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന പ്രശ്നങ്ങളേക്കാൾ ഗുരുതരമായ അവസ്ഥയിലൂടെയാണ് അനന്യ ആ സമയങ്ങളിൽ കടന്നുപോയത് എന്നാണ് ഓപറേഷൻ സമയത്ത് അനന്യയുടെ ഒപ്പമുണ്ടായിരുന്ന ബന്ധു പറഞ്ഞത് . ഛർദി, മലബന്ധം, വേദനകൾ, ഗ്യാസ് പ്രശ്നം തുടങ്ങി നിരവധി പ്രശ്നങ്ങൾ അലട്ടിയിരുന്നു. കുറേനാൾ ബുദ്ധിമുട്ടുകൾ നീണ്ട് നിന്നപ്പോൾ ഡോക്ടർ തന്നെ റീ സർജറി വേണമെന്ന് പറഞ്ഞിരുന്നു. സർജറി കഴിഞ്ഞാൽ സാധാരണ നിലയിൽ ഏഴ് ദിവസം കഴിഞ്ഞാൽ ഡിസ്ചാർജായി വീട്ടിൽ പോകാം. എന്നാൽ അനന്യയ്ക്ക് ഒന്നര മാസത്തിലേറെനാൾ ആശുപത്രിയിൽ കഴിയേണ്ടി വന്നുവെന്നും ബന്ധു ആരോപിക്കുന്നു.
എന്നാൽ അനന്യയുടെ ശസ്ത്രക്രിയയിൽ അവർ ആരോപിക്കുന്ന തരത്തിൽ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതരും രംഗത്തെത്തിയിരുന്നു.