ഇഡിക്കെതിരെയും മറ്റും കള്ളവാദങ്ങള്‍ നിരത്തിയപ്പോള്‍ ശക്തമായി തന്നെ തിരിച്ചടി ലഭിക്കുമെന്ന് ബിനീഷ് കോടിയേരി ഓര്‍ത്തില്ല. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ കുരുക്ക് ഒന്നുകൂടി മുറുക്കി എന്‍ഫോഴ്സ്‌മെന്റ്. മകന്‍ ജാമ്യത്തിലിറങ്ങുന്നതും കാത്തിരിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ അടുത്തേക്ക് എത്തിയ അത്ര ശുഭകരമായ വാര്‍ത്തയല്ല. പൊട്ടിക്കരയാന്‍ പാകത്തിനുള്ള വാര്‍ത്ത തന്നെയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടില്‍ വിദേശികളടങ്ങുന്ന വലിയ റാക്കറ്റിന് പങ്കുണ്ടെന്നാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. ഇഡി ഡെബിറ്റ് കാര്‍ഡില്‍ നിര്‍ബന്ധിച്ച് ഒപ്പ് വെച്ചെന്ന് പറഞ്ഞപ്പോള്‍ ഇത്ര വലിയ തിരിച്ചടി ബിനീഷ് പ്രതീക്ഷിച്ചു കാണില്ല. ബിനീഷ് കോടിയേരിയെ ഒരിക്കലും പുറത്തിറക്കാന്‍ പറ്റാത്ത തരത്തിലുള്ള പൂട്ടിട്ട് പൂട്ടാനാണ് ഇഡിയുടെ ശ്രമവും.
മയക്കുമരുന്ന് കേസിനെ മാത്രം ആസ്പദമാക്കിയല്ല തങ്ങള്‍ കേസെടുത്തതെന്നും നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും പൊലീസുമെടുത്ത പതിനാലോളം കേസുകളും തങ്ങളുടെ കേസിന് ആസ്പദമായതായി ഇഡി കോടതിയെ അറിയിച്ചു.ബിനീഷിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ കാലാവധി കഴിഞ്ഞെന്ന വാദം തെറ്റാണെന്നും ഇഡി വ്യക്തമാക്കി.
പ്രതി അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡിനു പിന്‍വശത്ത് കസ്റ്റഡിയിലിരിക്കെ ഇഡി തന്നെക്കൊണ്ടു നിര്‍ബന്ധപൂര്‍വം ഒപ്പുവയ്പിച്ചതാണെന്നാണ് ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. തിരുവനന്തപുരത്തെ തന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ അനൂപിന്റെ കാര്‍ഡ് പിടിച്ചെടുത്തത് ആസൂത്രിത നാടകമാണെന്ന ബിനീഷിന്റെ വാദമാണ് ഇഡി ഇപ്പോള്‍ പൊളിച്ചടിച്ചത്.
നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മയക്കുമരുന്ന് കേസില്‍ പ്രതിചേര്‍ക്കാത്തതിനാല്‍ ആ കേസിനെ ആധാരമാക്കി ഇഡി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്നും ഇതുവരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാനായില്ലെന്നുമാണ് ബിനീഷിന്റെ അഭിഭാഷകന്‍ കഴിഞ്ഞദിവസം വാദിച്ചിരുന്നത്. ബിനീഷിനെതിരെ കേരളത്തിലും ദുബായിലും നിരവധി കേസുകളുണ്ടെന്ന് വരെ നേരത്തെ കോടതിയെ അറിയിച്ച അന്വേഷണസംഘം പിന്നെ ഇതേക്കുറിച്ച് മിണ്ടിയിട്ടില്ലെന്നും രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
കേസ് പതിനാലാം തവണയാണ് ഹൈക്കോടതിക്ക് മുന്നിലെത്തുന്നത്. ബിനീഷ് അറസ്റ്റിലായിട്ട് ഒന്‍പത് മാസം പിന്നിടുകയാണ്.