കഷ്ടകാലം അല്ലാതെന്തു പറയാന്‍.. ബിനീഷ് കൊടിയേരിക്ക് അടുത്ത കാലത്തൊന്നും പുറത്തിറങ്ങേണ്ടി വരില്ല. ചെയ്തു കൂട്ടിയ പാപങ്ങളൊക്കെ ജയിലിനുള്ളില്‍ കഴുകി തീര്‍ക്കാം. വലിയ സിപിഎം നേതാവിന്റെ മകനെന്ന പരിഗണന എന്തായാലും ജയിലില്‍ കിട്ടാതിരിക്കില്ല. എല്ലാ സുഖസൗകര്യങ്ങളും കൊടിയേരി ബാലകൃഷ്ണനും പിണറായി വിജയന്റെ സില്‍ബന്ധികളും ജയിലില്‍ എത്തിച്ചു കൊടുക്കുന്നതു കൊണ്ട് ജയില്‍ ജീവിതം അത്ര മോശമാകില്ല. ഇനിയിപ്പോള്‍ മോശമായാലും ജയിലില്‍ കുറച്ച് കാലം കിടന്ന് നന്നാകാന്‍ നോക്കൂ.. ബിനീഷേ എന്നു മാത്രമേ പറയാനുള്ളൂ. കള്ളപ്പണം വെളുപ്പിക്കാന്‍ പോകുമ്പോള്‍ ഇതൊന്നും ചിന്തിച്ചില്ലായിരുന്നോ? എല്ലാ കാലവും ജനങ്ങളെയും നിയമത്തെയും പറ്റിക്കാമെന്ന് കരുതിയതു കൊണ്ടാണ് ബിനീഷിന് തെറ്റിയത്.
പിണറായി വിജയനും കൊടിയേരി ബാലകൃഷ്ണനും വിചാരിച്ചാല്‍ ജയിലില്‍ നിന്ന് പുല്ലുപോലെ ഒരു ജാമ്യം വാങ്ങി കൊടുക്കാനേയുള്ളൂ. പക്ഷെ, അങ്ങനെ ചെയ്താല്‍ ആപ്പിലാകുന്നത് പിണറായി സര്‍ക്കാരാണല്ലോ. അതുകൊണ്ടുതന്നെ ഒന്നും മിണ്ടാനും ആകുന്നില്ല, മിണ്ടിയാലാണേല്‍ എട്ടിന്റെ പണിയും കിട്ടും. ഇതാണ് പറഞ്ഞത് മക്കളെ വളര്‍ത്തുമ്പോള്‍ തല്ലി വളര്‍ത്തണമെന്ന്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ മകന്‍ ഇങ്ങനെ കഞ്ചാവ് കൃഷിയുമായി പോകില്ലായിരുന്നല്ലോ.
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി വെച്ചിരിക്കുകയാണ്. ഇതിപ്പോള്‍ എത്രാമത്തെ തവണയാണ് ബിനീഷേ.. കോടതിക്കു തന്നെ മടുത്തു. ജൂണ്‍ 16ലേക്കാണ് ഹര്‍ജി മാറ്റിയത്. ഇഡിയുടെ അഭിഭാഷകന് കൊവിഡ് ബാധിച്ചതിനാലാണ് ഹര്‍ജി മാറ്റിയതെന്നാണ് പറയുന്നത്. ഓരോ തവണയും ഓരോ കാരണങ്ങള്‍ എന്നു പറയാം. അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം വ്യക്തമാക്കാന്‍ കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടിരുന്നു. അതിന്റെ വാദമാണ് ഇന്ന് നടക്കാനിരുന്നത്. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നത്.
നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇ ഡി കുറ്റപത്രം നല്‍കിയിരുന്നു. ഹോട്ടല്‍ ബിസിനസ് മറയാക്കി ലഹരി ഇടപാടിലൂടെയുള്ള പണം വെളുപ്പിക്കലാണ് നടന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ ക്ലാസിക് ഉദാഹരണമാണ് ബിനീഷ് കോടിയേരിയുടേതെന്നാണ് ഇ.ഡി. കുറ്റപത്രത്തില്‍ പറഞ്ഞത്.
മുഹമ്മദ് അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ച് ബിനീഷിന് കൃത്യമായ അറിവുണ്ടായിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുമുണ്ട്. ബിനീഷ് നല്‍കിയ പണമുപയോഗിച്ച് ബെംഗളൂരുവില്‍ തുടങ്ങിയ ഹോട്ടല്‍ കേന്ദ്രീകരിച്ച് നടത്തിയ ലഹരി ഇടപാടുകളിലൂടെ അനൂപ് വലിയ തുക സമ്പാദിച്ചതായാണ് ഇ ഡിയുടെ കണ്ടെത്തല്‍.
ഹോട്ടല്‍ ബിസിനസ് മറയാക്കി ഈ പണം അനൂപ് വെളുപ്പിച്ചെടുത്തു. ബിസിനസിന്റെ ഭാഗമായി അനൂപ് തുടങ്ങിയ ബാങ്ക് അക്കൗണ്ടിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷാണ് സ്ഥിരമായി ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ അനധികൃതമായി പണം സമ്പാദിച്ച് വെളുപ്പിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ ഇതൊരു ക്ലാസിക് ഉദാഹരണമാണെന്നാണ് ഇ.ഡി. കുറ്റപത്രത്തില്‍ പറയുന്നത്.
2012 മുതല്‍ 2019 വരെ 5,17,36,600 രൂപയാണ് ബിനീഷിന്റെ അക്കൗണ്ടിലെത്തിയത്. ഇതില്‍ 1,16,76,276 രൂപയ്ക്ക് മാത്രമേ ബിനീഷ് ഐ.ടി. റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുള്ളൂ. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ രണ്ടാം വകുപ്പനുസരിച്ച് ഏഴ് വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബിനീഷിനെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്.