കാലത്ത് മകള്‍ ഉണരുന്നതിനുമുന്‍പേ വീട്ടില്‍ നിന്ന് ഇറങ്ങി പോയ സ്വപ്‌ന.. കാനറാ ബാങ്കില്‍ ഒരു മുഴം കയറില്‍ ജീവനൊടുക്കിയ സ്വപ്‌ന. സ്വപ്‌ന എന്ന 38 വയസ്സുകാരി മലയാളികളുടെ മനസ്സില്‍ ഇന്നും തീരാ നോവാകുന്നു. ജീവിതവും ജോലിയും ചോദ്യചിഹ്നമായി വന്നപ്പോള്‍ ഒരു നിമിഷത്തെ ചിന്തയാകാം സ്വപ്‌നയെന്ന യുവതിയെ അല്ലെങ്കില്‍ അമ്മയെ, അല്ലെങ്കില്‍ മകളെ ആ കുടുംബത്തിന് നഷ്ടമാക്കിയത്. തൃശ്ശൂര്‍ മണ്ണൂത്തിയിലെ വീടുപണി നടന്നുകൊണ്ടിരിക്കെയാണ് തന്റെ നല്ല പാതിയായിരുന്ന ഭര്‍ത്താവിനെ സ്വപ്‌നയ്ക്ക് നഷ്ടമാകുന്നത്. പിന്നീട് സ്വപ്‌ന മക്കള്‍ക്ക് വേണ്ടി ജീവിച്ചു.
പിന്നീട് കേട്ടത് എല്ലാം അവസാനിപ്പിച്ച് സ്വപ്‌നയും യാത്രയായെന്ന്. ജോലിയിലെ സമ്മര്‍ദ്ദം താങ്ങാനാകാതെ മക്കളെ പോലും ഓര്‍ക്കാതെ കെഎസ് സ്വപ്‌ന ബാങ്കിനകത്ത് ആത്മഹത്യ ചെയ്തു. കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജറായിരുന്നു കെഎസ് സ്വപ്‌ന. മകന്‍ സാബുവിനെയും മരുമകള്‍ സ്വപ്‌നയെയും നഷ്ടപ്പെട്ട അച്ഛനും അമ്മയുമാണ് ഇപ്പോള്‍ ഇവരുടെ മക്കള്‍ക്ക് ഏക ആശ്രയം. തൊഴില്‍ മേഖലയില്‍ തനിക്കുള്ള സംതൃപ്തി കുറവ് വീട്ടിലെ നോട്ട്ബുക്കിലും ഓഫീസിലെ ഡയറിയിലും സ്വപ്‌ന രേഖപ്പെടുത്തിയിരുന്നു.
സ്വപ്‌ന ബാക്കിവെച്ചത് ആ എഴുത്തുകള്‍ മാത്രമാണ്.. പിന്നെ ആ രണ്ട് പിഞ്ചോമനകളെയും. ആത്മഹത്യയ്ക്ക് തലേന്ന് കൂടെ വീട്ടിലുണ്ടായിരുന്ന മകള്‍ നിവേദിതയോടും സ്വപ്‌ന ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവത്രേ. അച്ഛന്‍ കെടി ശ്രീധരനും അമ്മ രുഗ്മണിക്കും ഒപ്പമാണ് സ്വപ്‌നയുടെ രണ്ടു മക്കളും ഇപ്പോഴുള്ളത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് കഴിഞ്ഞ് ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്നു സാബു. ഇതിനിടയില്‍ പിഎസ്സി പരീക്ഷ എഴുതാന്‍ സാബു നാട്ടിലേക്ക് വരികയുണ്ടായി. പരീക്ഷ എഴുതി കഴിഞ്ഞ് അന്ന് വൈകിട്ട് അച്ഛന്റെയും അമ്മയുടെയും കൈയ്യില്‍ ഒരു വിലാസം കൊടുത്തു. പരീക്ഷ എഴുതാന്‍ എത്തിയ പെണ്‍കുട്ടിയെ സാബുവിന് ഇഷ്ടപ്പെടുകയായിരുന്നു.
അങ്ങനെയാണ് മുതുവറയിലെ സ്വപ്‌ന എന്ന പെണ്‍കുട്ടി സാബുവിന്റെ പെണ്ണായി എത്തുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞ് സ്വപ്‌നയും ഗള്‍ഫിലേക്ക് പോയി. വാഹനങ്ങളോട് പ്രത്യേക ഇഷ്ടമുള്ള സാബുവിന് നാല് വാഹനങ്ങള്‍ ഉണ്ടായിരുന്നു. മക്കളുമൊത്ത് യാത്ര പോകാനാണ് ഏറെ ഇഷ്ടം. പിന്നീടാണ് ജോലി രാജിവെച്ച് സാബു ബിസിനസ് തുടങ്ങുന്നത്. മക്കള്‍ നാടിന്റെ മണ്ണും മണവും അറിഞ്ഞ് വളരട്ടെയെന്നാണ് അന്ന് സാബു പറഞ്ഞത്.
പിന്നീടാണ് ബാങ്ക് ജോലിക്കായി സ്വപ്‌ന ശ്രമിക്കുന്നതും. പരീക്ഷ എഴുതി സിന്‍ഡിക്കേറ്റ് ബാങ്കില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. പാലക്കാട് ഒരുവര്‍ഷം ജോലി ചെയ്തു. പിന്നീട് തൃശൂരിലേക്ക് മാറ്റം കിട്ടി. ഇതിനിടയില്‍ സാബു ബിസിനസ് ആവശ്യത്തിന് ബെംഗളൂരുവിലേക്ക് പോയി. ഈ സമയത്താണ് വീടുപണി തുടങ്ങിയത്. രണ്ടാം നിലയുടെ പണി നടക്കുമ്പോഴാണ് സാബു നാട്ടിലെത്തുന്നത്. രാവിലെ നടക്കാന്‍ പോയ സാബുവിന് പെട്ടെന്നൊരു നെഞ്ചുവേദന. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകന്റെ വിയോഗത്തില്‍ നിന്ന് കരകയറാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നുവെന്നാണ് ആ അമ്മ പറയുന്നത്. ഇതിനിടയില്‍ സ്വപ്‌നയ്ക്ക് നാട്ടിലേക്ക് മാറ്റം കിട്ടി. തുടര്‍ന്ന് 2020 ഓഗസ്ത് 30ന് പുതിയ വീട്ടിലേക്ക് ഇവര്‍ താമസം മാറി. അതിനുശേഷമാണ് കണ്ണൂരിലേക്ക് പ്രെമോഷനായി ട്രാന്‍സ്ഫര്‍ ആകുന്നത്. കണ്ണൂരില്‍ ജോലിയില്‍ പ്രവേശിച്ചതു മുതല്‍ സ്വപ്‌ന അസ്യസ്ഥയായിരുന്നു. ജോലിയിലെ ടെന്‍ഷന്‍ ആണെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. ബാങ്ക് ലയനത്തെ തുടര്‍ന്ന് കനറാ ബാങ്കിന്റെ കീഴിലേക്ക് മാറേണ്ടിവന്നിരുന്നു. പുതിയ സോഫ്റ്റ് വെയര്‍ ജോലിഭാരം കൂട്ടിയിരുന്നുവെന്നാണ് കേള്‍ക്കുന്നത്.
മക്കളെ നോക്കാന്‍ വേണ്ടിയും നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം കൊണ്ടും മാറ്റം ആവശ്യപ്പെട്ട് സ്വപ്‌ന ബാങ്കില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല. 38 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സ്വപ്‌ന എന്തിനാണ് മരിച്ചതെന്ന് ആ മരണ വാര്‍ത്ത കേട്ട പലരും ചോദിച്ചു. യന്ത്രങ്ങളെ പോലെ പണിയെടുക്കേണ്ടി വരുന്ന ബാങ്ക് ജീവനക്കാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദമാണ് സ്വപ്‌നയുടെ യഥാര്‍ത്ഥ വില്ലനായത്.
കേരളത്തിലെ ഐവി ലീഗ് എഞ്ചിനീയറിങ് കോളേജുകളില്‍ ഒന്നായ തൃശൂര്‍ ജിഇസിയില്‍ നിന്നാണ് സ്വപ്‌ന പഠിച്ചിറങ്ങിയത്. എവിടെയും ജോലി കിട്ടാവുന്ന അക്കാദമിക്ക് ബാക്ക്ഗ്രൗണ്ട് ഉണ്ടായിട്ടും ബാങ്കിങ് ജോലി സ്വപ്‌ന തെരഞ്ഞെടുത്തത് മെച്ചപ്പെട്ട തൊഴില്‍ പരിസരവും ജോബ് സെക്യൂരിറ്റിയും പ്രതീക്ഷിച്ചാകണം. ഭര്‍ത്താവ് നഷ്ടപ്പെട്ടപ്പോള്‍ തളരാതെ മക്കളെയും ചേര്‍ത്തുപിടിച്ച് സ്വാശ്രയായ സിംഗിള്‍ മദര്‍ എന്ന നിലയില്‍ അഭിമാനത്തോടെ അവര്‍ അതിജീവിച്ച് വരികയായിരുന്നു. എന്നാല്‍, ആ അതിജീവനം ചെന്ന് തട്ടി നിന്നത് താണുകൊണ്ടിരിക്കുന്ന ഒരു കപ്പലിന്റെ അപകടം നിറഞ്ഞ അറ്റത്തായിരുന്നു. സ്വപ്‌നയുടെ ജീവനെടുത്ത മുങ്ങാന്‍ പോകുന്ന ആ കപ്പന്‍ ഇന്ത്യന്‍ പൊതുമേകളാ ബാങ്കിങ് ആണെന്ന് പറയാം. ഇതൊരൊറ്റപ്പെട്ട കഥയല്ല.. കേരളത്തില്‍ ഇതുപോലെ കുറേയെറെ സ്വപ്‌നമാരുണ്ട്.