കൊവിഡ് മഹാമാരിക്കിടെ ലോക്ഡൗണും നിയന്ത്രണങ്ങളും കാരണം പാവപ്പെട്ടവന് കൂരയില്ലാതാകുമ്പോഴാണ് ഇവിടെ സര്‍ക്കാരിന്റെ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കല്‍. ക്ലിഫ് ഹൗസിന്റെ മുഖം മിനുക്കുന്നുവെന്ന് പറയുമ്പോള്‍ അഞ്ചോ പത്തോ ലക്ഷമാകുമെന്ന് കരുതിയെങ്കില്‍ തെറ്റി. 98 ലക്ഷം രൂപയാണ് ഇതിനു സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിപ്പണി മാമാങ്കത്തിന് രണ്ടാം പിണറായി സര്‍ക്കാരും തുടങ്ങി.
പാവപ്പെട്ട ജനങ്ങള്‍ ലോക്ഡൗണ്‍ കാലത്ത് ജോലിക്ക് പോകാന്‍ പറ്റാതെയും ജോലി നഷ്ടപ്പെട്ടും കഴിയുമ്പോള്‍ സര്‍ക്കാരിനുനേരെ ഉയരുന്ന ചോദ്യം സ്വാഭാവികം. ക്ലിഫ് ഹൗസിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍, ഡ്രൈവര്‍മാര്‍, ഗണ്‍മാന്‍, വീട്ടു ജോലികള്‍ ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കുള്ള വിശ്രമമുറികളാണ് 98 ലക്ഷം രൂപ മുടക്കി നവീകരിക്കുന്നതെന്ന് ഓര്‍ക്കണം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റി തയാറാക്കിയ എസ്റ്റിമേറ്റ് ടൂറിസം വകുപ്പ് പൊതുമരാമത്തു വകുപ്പിനു കൈമാറി കഴിഞ്ഞു. ടെന്‍ഡറില്ലാതെ കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കു കൈമാറാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനവുമെടുത്തു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ പേരില്‍ കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് പാര്‍പ്പിടം നിഷേധിച്ചുവെന്ന സിഎജി റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ പേരില്‍ 195.82 കോടി രൂപയോളമാണ് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട് വന്നത്. ഗുണഭോക്താക്കളെ നീതിപൂര്‍വ്വമായും സുതാര്യമായും കണ്ടെത്തുന്നതിനും സാങ്കേതികവും ഗുണനിലവാരമുള്ള വീടുകള്‍ നിര്‍മ്മിക്കുന്നതിലും സംസ്ഥാനത്തിന് അലംഭാവം ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അര്‍ഹര്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നതിലും ഗുണഭോക്താക്കള്‍ക്ക് വായ്പ്പ നല്‍കുന്നതിലും സംസ്ഥാനം പരാജയപ്പെടുകയാണുണ്ടായത്.
മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലെത്തിയാല്‍ കേന്ദ്രവിരുദ്ധ രാഷ്ട്രീയം ഉയര്‍ത്താനാവില്ലെന്ന് മനസിലാക്കിയാണോ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അട്ടിമറിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലൈഫ് പദ്ധതിയില്‍ അഴിമതി നടത്തി പാവങ്ങളെ പറ്റിച്ച സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പണം പാഴാക്കി ജനങ്ങളെ ദ്രോഹിച്ചുവെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. വീട് നിര്‍മ്മാണത്തിലൂടെ വയോജനങ്ങളെയും ദുര്‍ബലരെയും സഹായിക്കുക, ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി കണ്ടെത്തുക, അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പദ്ധതികളെ സംയോജിപ്പിക്കുക എന്നിവ ഉറപ്പാക്കുന്നതില്‍ ഗ്രാമ പഞ്ചായത്തുകള്‍ പരാജയപ്പെട്ടതായും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അപ്പോള്‍ പിന്നെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ വന്നാലും കെ സുരേന്ദ്രന്‍ വന്നാലും തെറ്റു പറയാന്‍ കഴിയില്ല. അത്തരമൊരു റിപ്പോര്‍ട്ട് നിലനില്‍ക്കെവെയാണ് ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാന്‍ ഇത്രയും പണം ചെലവാക്കുന്നുവെന്ന ആരോപണവും ജനം ചൂണ്ടിക്കാണിക്കുന്നത്.
സര്‍ക്കാര്‍ ഏറ്റവുമധികം വിമര്‍ശനത്തിനു വിധേയമാകുന്നതും ഇത്തരം അറ്റകുറ്റപ്പണികളുടെയും മോടിപിടിപ്പിക്കലിന്റെയും പേരിലാണ്. ക്ലിഫ് ഹൗസില്‍ നീന്തല്‍ക്കുളം നിര്‍മിച്ചതായിരുന്നു മുഖ്യമന്ത്രിയായിരിക്കെ കെ.കരുണാകരനെ വേട്ടയാടിയ മുഖ്യ വിമര്‍ശനങ്ങളില്‍ ഒന്ന്.വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് വന്‍ തുക മുടക്കി മന്ത്രി മന്ദിരങ്ങള്‍ മോടിപിടിപ്പിച്ചതു വിവാദമായതോടെ അന്നു മന്ത്രിമാരായിരുന്ന കോടിയേരി ബാലകൃഷ്ണനും സി.ദിവാകരനും കൂടുതല്‍ ആരോപണങ്ങള്‍ ഒഴിവാക്കാന്‍ ഔദ്യോഗിക വസതി വിട്ട് സ്വന്തം വീടുകളിലേയ്ക്കു മാറിയിരുന്നു. കോടിയേരി 17 ലക്ഷവും ദിവാകരന്‍ 11 ലക്ഷവുമാണ് അന്നു നവീകരണത്തിനായി ചെലവിട്ടത്. നവീകരണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സിനെ നിയോഗിച്ചു. മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫ് നിര്‍ദേശിച്ച പ്രകാരമായിരുന്നു അറ്റകുറ്റപ്പണിയെന്നായിരുന്നു രേഖ സഹിതം പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വിജിലന്‍സിനെ അറിയിച്ചത്. എന്നാല്‍ പറയാത്തതില്‍ കൂടുതല്‍ പണി ചെയ്തു എന്നു ചൂണ്ടിക്കാട്ടി പൊതുമരാമത്ത് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡു ചെയ്യുകയാണുണ്ടായത്.