ഹത്രാസ് കലാപ ശ്രമക്കേസില്‍ പ്രതിയായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് അനുകൂലമായ വിധിയുമായി സുപ്രീംകോടതി. ഡല്‍ഹിയിലേക്ക് മാറ്റാനാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കാപ്പന് മുറിവേറ്റിരുന്നെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായതിനുപിന്നാലെ എയിംസിലേക്കോ ആര്‍എംഎല്‍ ആശുപത്രിയിലേക്കോ മാറ്റാനാണ് സുപ്രീംകോടതി നിര്‍ദേശം. ചികിത്സയ്ക്കുശേഷം ജാമ്യത്തിനായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സിദ്ദിഖ് കാപ്പന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സ നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ വിധി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരിച്ചടി നല്‍കിയിരിക്കുകയാണ്.
കേസില്‍ സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വം മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയെ സ്വാധീനിച്ച് സിദ്ദിഖ് കാപ്പനെ പുറത്തിറക്കാനുള്ള ശ്രമം നടന്നുവെന്നുള്ള വ്യക്തമായ ചിത്രം പുറത്തുവന്നിരുന്നു. മുസ്ലിം ലീഗ് നേതാവ് അബ്ദുള്‍ വഹാബ് എംപിയും ചേര്‍ന്ന് സിദ്ദിഖ് കാപ്പനെ ഇവിടെ കൊണ്ടുവന്ന് മുസ്ലിംലീഗിന്റെ ബിജെപിക്കെതിരെയുള്ള പ്രചരണ ആയുധമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് പുറത്തുവന്ന വിവരം. കാപ്പന്റെ കുടുംബം മുഴുവന്‍ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും മാറി മുസ്ലിലീഗുമായി പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിരുന്നത്. ശ്രീധരന്‍പിള്ളയുമായി ലീഗുകാര്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടത്തി. ശ്രീധരന്‍പിള്ള മുഖേന യോഗി ആദിത്യ നാഥിനെ സമീപിച്ച് സിദ്ദിഖ് കാപ്പനെ മാപ്പു സാക്ഷിയാക്കാനാണ് ശ്രമിച്ചത്.
സിദ്ദിഖ് കാപ്പനെ ചങ്ങലയ്ക്കിട്ടിരുന്നുവെന്ന വാദത്തില്‍ ഭാര്യയും മറ്റ് ബന്ധുക്കളും ഉറച്ചുനിന്നിരുന്നു. എന്നാല്‍ യുപി സര്‍ക്കാര്‍ ഇത് തള്ളുകയായിരുന്നു. അതേസമയം, സിദ്ദിഖ് കാപ്പന്‍ മാപ്പുസാക്ഷിയായി രക്ഷപ്പെടാന്‍ പദ്ധതിയിടുന്നതായി സംശയമുണ്ടെന്നു കൂട്ടുപ്രതികളുടെ കുടുംബാംഗങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തോടു പരാതിപ്പെട്ടു. സിദ്ദിഖ് കാപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുപി പൊലീസ് കസ്റ്റഡിയിലെടുത്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ അഞ്ചല്‍ സ്വദേശി റൗഫ് ഷെറീഫ്, പന്തളം സ്വദേശി അന്‍ഷാദ് ബദറുദ്ദീന്‍, വടകര സ്വദേശി ഫിറോസ് ഖാന്‍ എന്നിവരുടെ കുടുംബാംഗങ്ങളാണ് സിദ്ദിഖ് കാപ്പന്റെ നീക്കങ്ങളില്‍ സംശയം പ്രകടിപ്പിച്ച് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തെ സമീപിച്ചത്.
സിദ്ദിഖ് കാപ്പനെ മാത്രം നിരപരാധിയായി ചിത്രീകരിച്ചു കേസില്‍ നിന്നൊഴിവാക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ റെയ്ഹാനത്ത് നടത്തുന്ന ശ്രമങ്ങള്‍ കൂട്ടുപ്രതികളെ കുടുക്കുന്ന തരത്തിലാണെന്നു കുടുംബാംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സിദ്ദിഖ് കാപ്പനു വേണ്ടി മാത്രമായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കത്തയച്ചതും കേസിലെ കൂട്ടുപ്രതികളുടെ കുടുംബാംഗങ്ങളെ പ്രകോപിപ്പിച്ചു. ഇതേ തുടര്‍ന്നാണ് കേസിലുള്‍പ്പെട്ട നാലു മലയാളികളെയും രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ ഇളമരം മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയത്. കൂട്ടു പ്രതികളെ കുടുക്കുന്ന തരത്തിലാണു സിദ്ദിഖ് കാപ്പന്‍ നീങ്ങുന്നതെങ്കില്‍ കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പിടിയിലാകുമെന്ന ആശങ്കയും സംഘടനയിലുണ്ട്. സിദ്ദിഖ് കാപ്പന്റെ കുടുംബം മുസ്ലിം ലീഗ് നേതൃത്വവുമായി അടുക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം സംശയത്തോടെയാണു വീക്ഷിക്കുന്നത്. സിദ്ദിഖിന്റെ കുടുംബത്തിനു സാമ്പത്തിക, നിയമ സഹായം വാഗ്ദാനം ചെയ്ത് ലീഗ് നേതാവ് മുനവറലി തങ്ങള്‍ വേങ്ങരയിലെ വീട്ടിലെത്തിയതിനെ കുറിച്ചും പോപ്പുലര്‍ ഫ്രണ്ട് അന്വേഷിക്കുന്നുണ്ട്.
ഹത്രാസില്‍ സിദ്ദിഖ് കാപ്പനൊപ്പം പിടിയിലായ മറ്റു മൂന്നു പേരും ഉത്തരേന്ത്യക്കാരായിരുന്നു. തുടര്‍ന്നു സിദ്ദിഖ് കാപ്പനെ യുപി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മലയാളികളായ റൗഫ് ഷെറീഫ്, അന്‍ഷാദ്, ഫിറോസ് എന്നിവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചു വിവരം ലഭിച്ചത്. അപകടം മണത്ത റൗഫ് ഷെറീഫ് രാജ്യം വിടാന്‍ ശ്രമിക്കവേയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായത്. ഡല്‍ഹിയില്‍ സിദ്ദിഖ് കാപ്പനൊപ്പം താമസിച്ചിരുന്ന അന്‍ഷാദ് ബദറുദ്ദീന്‍ കാപ്പന്റെ അറസ്റ്റിനു പിന്നാലെ കേരളത്തില്‍ നിന്നു ബംഗ്ലാദേശിലേക്കു മുങ്ങി. വടകരക്കാരന്‍ ഫിറോസിനെയും ഒപ്പം കൂട്ടിയിരുന്നു. ഇവര്‍ പിന്നീടു സ്‌ഫോടന പദ്ധതിയുമായി യുപി വഴി ട്രെയിനില്‍ സഞ്ചരിക്കവേയാണ് എന്‍ഐഎയും യുപി ഭീകര വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നു കസ്റ്റഡിയിലെടുത്തത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പല ആക്രമണങ്ങളിലും പങ്കെടുത്തിട്ടുള്ള അന്‍ഷാദിനെയും ഫിറോസിനെയും കുറിച്ചുള്ള വിശദാംശങ്ങള്‍ സിദ്ദിഖ് കാപ്പനിലൂടെയാണു യുപി പൊലീസിനു ലഭിച്ചത്.
വര്‍ഷങ്ങളായി ഒളിവിലായിരുന്ന മുന്‍ സിമി താത്വികാചാര്യനും പോപ്പുലര്‍ ഫ്രണ്ടിന്റെ അധോലോക ഓപ്പറേഷനുകളുടെ ബുദ്ധികേന്ദ്രവുമായ ഡാനിഷ് മുഹമ്മദ് എന്‍ഐഎയുടെ പിടിയിലായതും സിദ്ദിഖില്‍ നിന്നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്. ഡല്‍ഹിയിലെ സരോജിനി നഗറില്‍ വ്യാജപ്പേരുമായി താമസിച്ചിരുന്ന ഡാനിഷ് മുഹമ്മദാണ് സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നത്. ഡല്‍ഹി കലാപത്തില്‍ ഉള്‍പ്പെടെ ഡാനിഷ് മുഹമ്മദ് നടത്തിയ ആസൂത്രണങ്ങളെ കുറിച്ചു സിദ്ദിഖ് കാപ്പന്‍ യുപി പൊലീസിനും എന്‍ഐഎയ്ക്കും മൊഴി നല്‍കിയിട്ടുണ്ട്. കാപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡാനിഷ് മുഹമ്മദിനെ ഹത്രാസ് കലാപ ശ്രമക്കേസിലും പ്രതി ചേര്‍ത്തത്.