ജി സുധാകരനെതിരായ പരാതികളും വിവാദവും ആലപ്പുഴയില്‍ പൊട്ടിത്തെറിക്ക് വഴിവെക്കുന്നു. സംഭവം കൈവിട്ടുപോകുമെന്ന് മനസ്സിലാക്കിയ സിപിഎം പ്രശ്‌നം തീര്‍ക്കാന്‍ അനുനയ ചര്‍ച്ചകള്‍ നടത്തുകയാണ്.ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസില്‍ യോഗം വിളിച്ചു ചേര്‍ത്തു. പരാതിക്കാരിയുടെ ഭര്‍ത്താവും യോഗത്തില്‍ പങ്കെടുത്തുവെന്നാണ് അറിയാന്‍ കഴിയുന്നത്. പ്രശ്‌നങ്ങളും വിവാദവും എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയത്.
നേരത്തെ പുറക്കാട് ലോക്കല്‍ കമ്മിറ്റി ചേര്‍ന്ന് പരാതി നല്‍കിയ ലോക്കല്‍ കമ്മിറ്റി അംഗവും മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ യുവതിയുടെ ഭര്‍ത്താവില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. വിശദീകരണം നല്‍കണമെങ്കില്‍ തന്റെ ഭാര്യ നല്‍കിയ പരാതിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്നാണ് യുവാവ് പറഞ്ഞത്.
ലോക്കല്‍ കമ്മിറ്റി അംഗം സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ പരാതി നല്‍കുന്നത് സിപിഎമ്മില്‍ അസാധാരണമായ നടപടിയാണ്. സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയതാണ് ജി സുധാകരനും സിപിഎമ്മിനും പുലിവാലായത്. സിപിഎമ്മിനിപ്പോള്‍ കണ്ടക ശനിയാണെന്ന് പറഞ്ഞു ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ. എന്നാല്‍ ഇവിടെ ജി സുധാകരന്റെ പ്രശ്‌നം ഇത്ര വിവാദമാകാന്‍ കാരണം പിണറായി വിജയനാണെന്ന് പറയാതിരിക്കാനാകില്ല. ജി സുധാകരനെ നേരത്തെ തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ പിണറായി വിജയന്‍ നടത്തിയിരുന്നു. മുഖ്യമന്ത്രി നിരയിലേക്ക് സുധാകരന്റെ പേരു വന്നതു മുതലാണ് പിണറായിക്ക് ഇത്ര വിരോധമുണ്ടാകാന്‍ കാരണമെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാം. ജി സുധാകരന്‍ ക്രിമിനലാണ്, മോശക്കാരനാണെന്നുമൊക്കെ വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ നടത്തിയിരുന്നു. ഇപ്പോള്‍ ഉയര്‍ന്ന പ്രശ്‌നവും അതിനു സമാനമായതാണ്. ഒരിക്കലും ലോക്കല്‍ കമ്മിറ്റി അംഗം സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ പരാതി കൊടുക്കാനിടയില്ല. അങ്ങനെ കൊടുത്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള ശക്തമായ പിന്തുണ കൊണ്ടുതന്നെയാണെന്ന് അനുമാനിക്കാം.
സുധാകരന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ കറകളഞ്ഞ രാഷ്ട്രീയക്കാരനാണെന്ന് എല്ലാവര്‍ക്കുമറിയാം. പിണറായിയെ പോലെ അഴിമതി നടത്താനൊന്നും ജി സുധാകരന്‍ ഈ വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ സുധാകരന് ഭ്രാന്താണെന്നും മാനസിക രോഗമാണെന്നും വരെ പറഞ്ഞുപരത്തിയിട്ടുണ്ട്. അഴിമതി നടത്തുമ്പോള്‍ കൂട്ടുനില്‍ക്കുന്ന നേതാക്കളെയാണല്ലോ പിണറായിക്ക് എന്നും പ്രിയം. ജി സുധാകരന്‍ മുഖ്യമന്ത്രി നിരയിലേക്ക് വരുമെന്ന് മനസ്സില്‍ കണക്കു കൂട്ടിയതു കൊണ്ടുതന്നെയാണ് ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കാതെ ഒതുക്കിയതും. പിണറായിക്ക് ശക്തനായ ഒരു എതിരാളി ആകുമെന്ന് കണക്കുക്കൂട്ടിയിരുന്നു. ആലപ്പുഴയിലെ ജി സുധാകരന്റെ അസാനിധ്യം ഇത്തവണത്തെ തെരഞ്ഞെടുപ്പ് വിധിയില്‍ വലിയ തോതില്‍ സിപിഎമ്മിന് കോട്ടം തട്ടിക്കുമെന്നുറപ്പാണ്.
എന്നാല്‍, ഇതിനിടയില്‍ മന്ത്രി ജി സുധാകരന് വേണ്ടി മൃത്യൂഞ്ജയ ഹോമം നടത്തിയ ബിജെപി നേതാവ് എല്‍ പി ജയചന്ദ്രനാണ് താരമായത്. മന്ത്രിയുടെ ആയുരാരോഗ്യത്തിന് വേണ്ടിയാണ് ബിജെപി നേതാവിന്റെ ഈ വഴിപാട്. റസീപ്റ്റ് അടക്കം പുറത്തുവന്നിട്ടുണ്ട്.
നൂറു രൂപ മുടക്കി തുരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കളര്‍ക്കോട് മഹാദേവ ക്ഷേത്രത്തിലാണ് ജയചന്ദ്രല്‍ ഹോമം നടത്തിയത്. വഴിപാടിന്റെ റസീപ്റ്റ് അടക്കം പ്രചരിച്ചതോടെ എല്ലാവരും ഒന്നു ഞെട്ടി. ജി സുധാകരന് ഒരാപത്തും വരാതിരിക്കാനല്ലേ ഈ വഴിപാട് നടത്തിയതെന്ന് വിചാരിച്ചാല്‍ മതി. വഴിപാട് നടത്തിയ ജയചന്ദ്രന്‍ കഴിഞ്ഞ തവണ അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു.
തനിക്കെതിരെ പൊളിറ്റിക്കല്‍ മൂവ്‌മെന്റ് നടത്തുന്നുണ്ടെന്ന് സുധാകരന്‍ തന്നെ പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ തന്നെ പൊളിറ്റിക്കല്‍ ക്രിമിനലുകളുണ്ടെന്നുള്ള തരത്തിലായിരുന്നു സുധാകരന്റെ പരാമര്‍ശം. എന്തായാലും ജി സുധാകരന്‍ താങ്കള്‍ ഒന്നുകൊണ്ടും പേടിക്കേണ്ടതില്ല. താങ്കള്‍ക്ക് വേണ്ടി ബിജെപി നേതാക്കള്‍ വരെ വഴിപാടുകള്‍ നടത്തിയിട്ടുണ്ട്. ഇതില്‍പരം എന്തുവേണം…