ഉരുളക്കുപ്പേരി പോലെ അങ്ങോട്ടും ഇങ്ങോട്ടും വാക് പോരുകള്‍.. കേന്ദ്ര സഹമന്ത്രി വി മുരളീധരനും സിപിഎം നേതാവ് പി ജയരാജനും സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനുമാണ് അങ്കത്തട്ടിലുള്ളത്. ഇവരുടെയെല്ലാം വിഷയം ഒന്നാണെന്ന് മാത്രം, പിണറായി വിജയനെന്ന ക്യാപ്റ്റന്‍ തന്നെ. തലങ്ങും വിലങ്ങും പരാമര്‍ശങ്ങളും വിമര്‍ശനങ്ങളും ചീത്തവിളിയും. പിണറായി വിജയനെന്ന ക്യാപ്റ്റന്റെ പേരില്‍ ഇങ്ങനെ തെറിവിളിയും വിമര്‍ശനങ്ങളും ഏറ്റുവാങ്ങാന്‍ സിപിഎം നേതാക്കളുടെ ജീവിതം ഇനിയും ബാക്കി എന്നു പറഞ്ഞുപോകുകയാണ്. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍ ഒരു മുരളീധരനെയും അനുവദിക്കില്ലെന്നാണ് എ വിജയരാഘവന്‍ പറഞ്ഞത്. എന്നാല്‍, വിജയരാഘവന് കണക്കിന് കിട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ.. പാര്‍ട്ടി തന്നെ തള്ളിയ നേതാവാണ് വിജയരാഘവന്‍ എന്നാണ് വി മുരളീധരന്റെ പരിഹാസം.
പിണറായി വിജയനെ കൊവിഡിനിസ്റ്റെന്നാണ് മുരളീധരന്‍ വിളിച്ചത്.കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച മുഖ്യമന്ത്രി ജനങ്ങളുടെ ജീവന്‍ വെച്ചാണ് കളിക്കുന്നത്.മുഖ്യമന്ത്രിയെ താന്‍ വിമര്‍ശിച്ചത് മൃദുവായാണ്. താന്‍ കേരളത്തിന് വേണ്ടി എന്ത് ചെയ്തുവെന്നത് എകെജി സെന്ററില്‍ പോയി ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മുരളീധരന്‍ തുറന്നടിച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ അമ്പത് കൊല്ലത്തിലേറെയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് ജി. സുധാകരന്‍. അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ത്തന്നെ ക്രിമിനലുകള്‍ ഉണ്ട് എന്ന് ഇപ്പോഴെങ്കിലും തുറന്നുപറഞ്ഞത് ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാക്കാന്‍ എളുപ്പമാണ്. ജി സുധാകരനെതിരെ കൊടുത്ത പരാതിയുടെ വിശദാംശങ്ങള്‍ അറിയില്ല. അദ്ദേഹം തന്നെ പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ക്രിമിനലുകളാണ് അതിനുപിന്നില്‍ എന്നാണ്. ഇത് കുറച്ച് കൂടി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉപകരിക്കുമെന്നും മുരളീധരന്‍ വിമര്‍ശിച്ചു.
കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച മുഖ്യമന്ത്രി അപകടകാരിയായ രാഷ്ട്രീയ നേതാവാണെന്ന് കുമ്മനം രാജശേഖരനും പ്രതികരിച്ചു. ജനങ്ങളോട് മുഖ്യമന്ത്രി ക്രൂരതയാണ് ചെയ്തത്. മുഖ്യമന്ത്രി രാജിവെക്കേണ്ട സമയം അതിക്രമിച്ചുവെന്നും കുമ്മനം രാജശേഖരന്‍ ആഞ്ഞടിച്ചു.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ സംസാരിച്ച മുരളീധരനെ വാളെടുത്ത് വീശി പി ജയരാജനും പിന്നാലെയെത്തി. കേരളത്തില്‍ നിന്നുള്ള ഒരു വിലയുമില്ലാത്ത കേന്ദ്ര സഹമന്ത്രിയാണ് മുരളീധരനെന്നും, നാടിനോ നാട്ടുകാര്‍ക്കോ യാതൊരു ഉപകാരവും ചെയ്യാത്ത ഈ മാന്യനോട് മലയാളികള്‍ക്ക് പുച്ഛം മാത്രമേയുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇദ്ദേഹം സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി. മുന്‍പൊരിക്കല്‍ ഈ മാന്യന്‍ കാക്കി ട്രൗസറിട്ട് നടന്ന കാലത്തേ ഒരു സംഭവം ഓര്‍മ്മ വരുന്നു.അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി നായനാര്‍ ആയിരുന്നു.ഡല്‍ഹി കേരള ഹൗസില്‍ അദ്ദേഹമുള്ളപ്പോള്‍ കുറച്ച് ആര്‍എസ്എസ് കാരേയും എബിവിപി കാരേയും കൂട്ടി ഈ വിദ്വാന്‍ നായനാരുടെ മുറിയില്‍ അത്രിക്രമിച്ചു കയറി വാതില്‍ കുറ്റിയിട്ടു. കൈയ്യിലൊരു വെള്ള പേപ്പറുമുണ്ട്.
കേരളത്തില്‍ അറസ്റ്റിലായ ഒരു എബിവിപി പ്രവര്‍ത്തകനെ വിട്ടയക്കുമെന്ന് മുഖ്യമന്ത്രി ഈ പേപ്പറില്‍ എഴുതി ഒപ്പിട്ടു നല്‍കണമെന്നായിരുന്നു ആവശ്യം.ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്നായിരുന്നു ഈ ആര്‍എസ്എസ് കാരുടെ വിചാരം.ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ട നായനാര്‍ കുലുങ്ങിയില്ല.പോയി പണി നോക്കാന്‍ പറഞ്ഞു.ആര്‍എസ്എസുകാര്‍ പോലീസ് പിടിയിലുമായി. അന്ന് കാണിച്ച ആ കാക്കി ട്രൗസര്‍ കാരന്റെ അതെ മനോഭാവമാണ് ഈ മാന്യന് ഇപ്പോളും. നായനാരെ പോലെ കരുത്തനായ കമ്മ്യുണിസ്റ്റായ പിണറായിക്ക് ഒരു ചുക്കും സംഭവിക്കാനില്ല.കേന്ദ്ര മന്ത്രിയായിട്ട് നാടിനോ നാട്ടുകാര്‍ക്കോ യാതൊരു ഉപകാരവും ചെയ്യാത്ത ഈ മാന്യനോട് മലയാളികള്‍ക്ക് പുച്ഛം മാത്രമേ ഉള്ളു.ആകെ ഉപകാരം കിട്ടിയത് കുറച്ച് സ്വന്തക്കാര്‍ക്കാണ്.വിദേശ യാത്രകളില്‍ കൂടെ കൂട്ടാനും ഔദ്യോഗിക വേദികളില്‍ ഇരിപ്പിടമൊരുക്കാനും നന്നായി ശ്രമിച്ചിട്ടുണ്ട്. ഈ കേന്ദ്ര സഹമന്ത്രിക്ക് അര്‍ഹമായ വിശേഷണം ഈ സന്ദര്‍ഭത്തില്‍ തന്നെ ജനങ്ങള്‍ കല്പിച്ച് നല്‍കിയിട്ടുണ്ടെന്നും പി ജയരാജന്‍ വിമര്‍ശിച്ചു.
കേരളത്തിനുവേണ്ടി ഇതുവരെ ഒരു കാര്യവും ചെയ്യാത്ത വി മുരളീധരന്‍ എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് ആദ്യം വിജയരാഘവന്‍ എത്തിയിരുന്നത്. ബന്ധുനിയമനത്തില്‍ കെടി ജലീല്‍ രാജിവെച്ച സംഭവത്തെക്കുറിച്ചും മുരളീധരന്‍ ആഞ്ഞടിച്ചിരുന്നു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും വേണ്ട നിയമനടപടിക്ക് ബിജെപി ഒരുങ്ങുകയാണെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. അഴിമതിക്ക് കൂട്ടുനിന്നിട്ട് മൗനം പാലിക്കുന്ന സിപിഎമ്മിന്റെ അഴിമതി വിരുദ്ധതയെന്ന കാപട്യം ഇനിയെങ്കിലും ജനം തിരിച്ചറിയണം.