സംസ്ഥാനത്തെ വീണ്ടും കൊറോണ എന്ന മഹാമാരി വിഴുങ്ങാന്‍ പോകുന്നു. ആശ്വസിച്ച് വീട്ടിലിരിക്കുന്നവര്‍ ശ്രദ്ധിക്കുക, നിങ്ങളുടെ വീട്ടില്‍ കൊറോണ കൊണ്ടുതരാന്‍ പാകത്തിനുള്ള ആളുകള്‍ പുറത്തിറങ്ങി ഒരു സുരക്ഷയുമില്ലാതെ നടപ്പുണ്ട്. അതിന് സൗകര്യം ഏര്‍പ്പെടുത്താന്‍ പിണറായി സര്‍ക്കാരുമുണ്ട്. ഇടയ്‌ക്കൊരു ജാഗ്രത മാത്രം മതി. അല്ലെങ്കില്‍ ഒരു പരിശോധന. അന്യസംസ്ഥാനങ്ങള്‍ കേരളത്തിനെതിരെ നടപടിയെടുത്തു തുടങ്ങുമ്പോള്‍ സര്‍ക്കാര്‍ ഉറങ്ങുകയാണോ എന്നു ചോദിച്ചു പോകുകയാണ്. ആളുകളുടെ യാത്രകള്‍ വീണ്ടും മുടങ്ങുന്നു, ജോലികള്‍ വീണ്ടും അവതാളത്തിലാകാന്‍ പോകുന്നു.. ഇതാണ് കഴിഞ്ഞ ഒരു വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്നത്, നടക്കാന്‍ പോകുന്നതും.
തിരുവനന്തപുരം-കന്യാകുമാരി അതിര്‍ത്തി റോഡുകള്‍ അടച്ചുവെന്ന വാര്‍ത്തയാണ് രാവിലെയോടെ പുറത്തുവന്നത്. കര്‍ശന പരിശോധനയാണ് അതിര്‍ത്തിയില്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കടകള്‍ രാത്രി ഒന്‍പത് മണിവരെയേ പ്രവര്‍ത്തിപ്പിക്കാവൂ എന്ന നിബന്ധനകള്‍ ചില സ്ഥലങ്ങളില്‍ അങ്ങ് പുറപ്പെടുവിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോഴും ചെയ്യുന്നത്.
എന്നാല്‍, പരിശോധനകള്‍ നടത്തിയിട്ടും കടകള്‍ അടപ്പിച്ചിട്ടും ഇനിയെന്തു കാര്യം. ജാഗ്രത പാലിക്കേണ്ടവരെല്ലാം തൃശൂര്‍ പൂര പറമ്പിലും കൊച്ചി ലുലുമാളിലുമാണ്.
ഇതൊന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാണുന്നില്ലേ…ഇതിനിടെ എന്ത് കര്‍ശന പരിശോധന നടത്തിയിട്ടും കാര്യമില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണോ പരിശോധനയുടെ പേരും പറഞ്ഞു എന്തൊക്കെയോ കാട്ടികൂട്ടുന്നതെന്ന് തോന്നിപ്പോകാം. നിങ്ങള്‍ ആദ്യം ഒഴിവാക്കേണ്ടത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന തൃശൂര്‍ പൂരമല്ലേ? എല്ലാത്തിനും അനുമതി കൊടുത്തിട്ട് ജനങ്ങളുടെ ജീവന്‍ വെച്ച് പരീക്ഷണം നടത്തുന്നു. ഒരു കൂട്ട ആത്മഹത്യയിലേക്ക് പോകുന്ന കാഴ്ചയാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതും.
കൊറോണ രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ നടത്തുന്നതിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തുവരുന്നുണ്ട്. കൊറോണയെ സംബന്ധിച്ചിടത്തോളം ഏത് മതമായാലും ഏത് രാഷ്ട്രീയമായാലും ഏത് ജാതിയായാലും ഏത് നിറമായാലും ഒരുപോലെയാണെന്ന് നടന്‍ ഹരീഷ് പേരടി പറയുന്നു.കുംഭമേളയും തൃശ്ശൂര്‍ പൂരവും തിരഞ്ഞെടുപ്പ് പ്രചരണവും ഏല്ലാം എനിക്ക് ഒരു പോലെയാണന്നാണ് കൊറോണ പറയുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഏത് മതമായാലും ഏത് രാഷ്ട്രീയമായാലും ഏത് ജാതിയായാലും ഏത് നിറമായാലും നിങ്ങളൊക്കെ വെറും മനുഷ്യ കീടങ്ങള്‍ .അത്രയേയുള്ളു.സൂക്ഷിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത് ..എന്ന് വീണ്ടും കൊറോണ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് ഹരീഷ് പേരടി വിമര്‍ശിച്ചത്.
ഇതിനിടെ തബ്‌ലീഗ് ജമാഅത്തിനെയും കുംഭമേളയെയും താരതമ്യം ചെയ്യുകയുമുണ്ടായി. കൊവിഡ് ഒന്നാം വ്യാപനത്തിനിടെ തബ്ലീഗ് ജമാഅത്തിനെതിരെ വിമര്‍ശനം നടത്തിയവര്‍ കോവിഡ് രണ്ടാം തരംഗ സമയത്ത് കുംഭമേള സംഘടിപ്പിച്ചപ്പോള്‍ മൗനം പാലിക്കുകയാണെന്ന് നടി പാര്‍വതി പ്രതികരിക്കുകയുണ്ടായി. കുംഭ മേളയെയും തബ്ലീഗ് ജമാഅത്തിനെ കുറിച്ചും പറയുന്ന കമന്ററി കാണുക. ആരും ഒന്നും പറയുന്നില്ല, എങ്ങും നിശ്ശബ്ദം. കുംഭമേളയുടെ ദൃശ്യങ്ങള്‍ക്കൊപ്പം അര്‍ണബ് ഗോസ്വാമി തബ്ലീഗ് ജമാഅത്തിനെതിരെ സംസാരിക്കുന്ന ശബ്ദം കൂട്ടിച്ചേര്‍ത്തുള്ള വീഡിയോയും പാര്‍വതി പങ്കുവെച്ചിരുന്നു.
ആയിരക്കണക്കിന് ആളുകള്‍ മാസ്‌ക് പോലും ധരിക്കാതെ ഒത്തുകൂടുന്ന കുംഭമേളയെ എന്തുകൊണ്ടാണ് ഒരു മുഖ്യധാര മാധ്യമങ്ങളും വിമര്‍ശിക്കാത്തത്. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നു. ആവശ്യത്തിന് വാക്സിനുകളും ബെഡും പോലും ലഭ്യമല്ല അവിടെ. എന്നിട്ടും ഇതെങ്ങനെ അനുവദിക്കാന്‍ കഴിയുന്നു’ എന്നായിരുന്നു
കുംഭമേളയ്ക്കെതിരെ പ്രമുഖമാധ്യമപ്രവര്‍ത്തകന്‍ ആന്‍ഡ്ര ബോജസ് പറഞ്ഞത്.കുംഭമേളയും നിസാമുദ്ദിന്‍ മര്‍ക്കസ് സമ്മേളനവും തമ്മില്‍ താരതമ്യം ചെയ്യരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിംഗ് റാവത്ത് കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു.കോവിഡിന്റെ ആദ്യ തരംഗം വന്ന സമയത്ത് നടന്ന നിസാമുദ്ദീന്‍ സമ്മേളനം രോഗവ്യാപനത്തിന് കാരണമായെന്ന രീതിയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. രണ്ട് മതച്ചടങ്ങുകളും രോഗവ്യാപനത്തിന് കാരണമായില്ലേയെന്നും പിന്നീട് എന്തുകൊണ്ടാണ് രണ്ടും വ്യത്യസ്തമായി കാണുന്നതെന്നുമുള്ള ചോദ്യം ഉയര്‍ന്നിരുന്നു.
അതേസമയം, കുംഭമേളയ്ക്ക് പിന്നാലെ ആന്ധ്രാ പ്രദേശില്‍ ഉഗാഡെ എന്ന ആഘോഷവും എത്തിയിരിക്കുന്നു. ഇന്ത്യ കൂട്ട ആത്മഹത്യക്ക് ഒരുങ്ങുകയാണെന്നാണ് എനിക്ക് തോന്നുന്നതെന്നാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ പ്രതികരിച്ചത്. ആന്ധ്ര പ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലാണ് കൊവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ച് ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയത്. പരസ്പരം ഉണങ്ങിയ ചാണകത്തിന്റെ കഷ്ണങ്ങള്‍ എറിയുക എന്നതാണ് ഇവരുടെ ആഘോഷം. കഴിഞ്ഞ ഒരാഴ്ച്ചയായി ആന്ധ്ര പ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുകയാണ്. കുംഭമേള വെട്ടിച്ചുരുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യ ചടങ്ങുകളില്‍ തന്നെ ആയിരക്കണക്കിന് പേര്‍ക്ക് കൊവിഡ് ബാധിച്ചുകഴിഞ്ഞു.മൂന്ന് ദിവസത്തിനിടെ ഹരിദ്വാറില്‍ മാത്രം 3000ത്തോളം പേര്‍ക്ക് കൊവിഡ് ബാധിക്കുകയും കുംഭമേളയുടെ സംഘാടകരിലൊരാളായ മുഖ്യപുരോഹിതന്‍ മരിക്കുകയും ചെയ്തിരുന്നു. കുംഭമേളയില്‍ 80പുരോഹിതര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. ഏപ്രില്‍ 30 വരെയാണ് കുംഭമേള നടക്കുന്നത്. കുംഭമേളയില്‍ പങ്കെടുത്ത 203 സന്യാസിമാരുടെ പരിശോധനാ റിപ്പോര്‍ട്ട് ഇനിയും പുറത്തുവരാനുമുണ്ട്. അതുകൊണ്ടുതന്നെ കൊവിഡ് കണക്കുകള്‍ ഇനിയും ഉയരാം.