ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അമിത് ഷാ കേരളത്തില്‍ എത്തിയത് പ്രധാന വാര്‍ത്തയായിരുന്നു എല്ലാ മാധ്യമങ്ങളിലും. കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനോട് എട്ടുചോദ്യങ്ങളാണ് സ്വർണം, ഡോളർക്കടത്തുകേസുകളുമായി ബന്ധപ്പെടുത്തി ശംഖുമുഖത്ത് വന്‍ ജനാവലിയെ സാക്ഷിയാക്കി അമിത് ഷാ ചോദിച്ചത്.
എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കഴിഞ്ഞ ദിവസം നടന്ന ധര്‍മ്മടം പ്രസംഗത്തില്‍ അമിത് ഷാ കേരളത്തെ അപമാനിച്ചെന്ന് തുറന്നടിക്കുകയായിരുന്നു മുഖ്യമന്ത്രി . കേരളമാകെ അഴിമതിയാണെന്ന അമിത് ഷായുടെ ആരോപണത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്. അമിത് ഷാ ശംഖുമുഖത്ത് സംസാരിച്ചത് പദവിക്ക് നിരക്കാത്ത രീതിയിലാണ്. വഹിക്കുന്ന സ്ഥാനം മനസിലാക്കി സംസാരിച്ചാലേ ആദരം തിരിച്ചുകിട്ടൂ എന്ന് പിണറായി വിജയന്‍ തിരിച്ചടിച്ചു. കേരളത്തെ അപമാനിക്കുന്നതിനെതിരെ ഒരക്ഷരം കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞില്ലെന്ന് കോണ്‍ഗ്രസിനെയും ഉന്നമിട്ടുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
അമിത് ഷാ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഷായോട് മറുചോദ്യങ്ങള്‍ മാത്രമാണ് പിണറായി ചോദിച്ചതെന്നും ആശ്ചര്യമാണ്. അമിത് ഷാ ചോദിച്ച ഒരു ചോദ്യത്തിന് പോലും മുഖ്യ മന്ത്രി വ്യക്തമായ ഉത്തരം പറഞ്ഞിട്ടില്ല എന്നതും പ്രസംഗം വീക്ഷിച്ചാല്‍ മനസിലാകും…
അമിത് ഷാ വര്‍ഗീയതയുടെ ആള്‍രൂപമെന്നും പിണറായി ആഞ്ഞടിച്ചു. വര്‍ഗീയത വളര്‍ത്താന്‍ എന്തുംചെയ്യുന്നയാളാണ് അമിത് ഷായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുജറാത്ത് കലാപകാലത്തെ അമിത് ഷായില്‍ നിന്ന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ശംഖുമുഖം പ്രസംഗത്തില്‍ മുസ്‍ലിം എന്ന പദം ഉപയോഗിച്ചത് വല്ലാത്ത കടുപ്പത്തിലാണെന്നും പിണറായി പരിഹസിച്ചു.
അമിത് ഷായുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാതെ തിരിച്ചടി നല്‍കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ആരെയെങ്കിലും തട്ടിക്കൊണ്ടുപോയതിന് ഞാന്‍ ജയിലില്‍ കിടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകം, നിയമവിരുദ്ധമായ പിന്തുടരല്‍ തുടങ്ങിയ കേസുകള്‍ നേരിട്ടതാരെന്ന് ഓര്‍ക്കണം. സൊറാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ ആളുടെ പേര് അമിത് ഷാ എന്നാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായതും ജയിലിലായതും ആരായിരുന്നു? ജഡ്ജി ലോയയുടെ ദുരൂഹമരണത്തില്‍ ആരോപണം നേരിട്ടതാരാണ്? ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചല്ല വര്‍ത്തമാനം എങ്കില്‍ ഞങ്ങള്‍ക്കും പറയേണ്ടിവരുമെന്നും പിണറായി കടുത്ത സ്വരത്തിലാണ് മറുപടി കൊടുത്തത്. നിങ്ങളുടെ സംസ്കാരം വച്ച് മറ്റുള്ളവരെ അളക്കാന്‍ പുറപ്പെടരുതെന്നും അമിത് ഷായോട് മുഖ്യമന്ത്രി പറഞ്ഞു.
നയതന്ത്ര സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്ത പ്രധാനി സംഘപരിവാറുകാരനല്ലേ എന്നും സ്വര്‍ണക്കടത്ത് തടയാനുള്ള പൂര്‍ണചുമതല കസ്റ്റംസിനല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. സ്വര്‍ണം അയച്ചയാളെയും സ്വീകരിച്ചയാളെയും എന്തുകൊണ്ട് ചോദ്യംചെയ്തില്ല? അന്വേഷണ ഏജന്‍സിയെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ പ്രേരിപ്പിച്ചതാര് എന്നും അദ്ദേഹം ചോദിച്ചു.
സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നതില്‍ കേന്ദ്രസഹമന്ത്രിയുടെ പങ്ക് അറിയില്ലേ എന്നും വി.മുരളീധരനെ ലക്ഷ്യം വച്ച്കൊണ്ട് അദ്ദേഹം ചോദിച്ചു. വിരട്ടല്‍ വേണ്ട, ഇത് കേരളമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അന്വേഷണ ഏജന്‍സികള്‍ നേരും നെറിയും വിട്ട് പ്രവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുക്കും തോറും കൂടുതല്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം.
Summary: Pinarayi responds to Amit Shah’s questions