കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യും. അതെ സമയം ക്രമക്കേടുകൾ വിജിലന്‍സ് വിഭാഗം അന്വേഷിക്കേണ്ടന്ന നിലപാടാണ് എം ഡി ബിജു പ്രഭാകർ സ്വീകരിച്ചിരിക്കുന്നത്. പോക്‌സോ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരികെ ജോലിയിൽ പ്രവേശിപ്പിച്ചതിൽ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം. ഷറഫ് മുഹമ്മദിനെതിരെയും നടപടി കൈക്കൊള്ളും. ഇത് സംബന്ധിച്ച് ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസിയിൽ അടിമുടി അഴിച്ചുപണി ആവശ്യമുണ്ടെന്നാണ് സിഎംഡി ബിജു പ്രഭാകര്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചത്. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഏകദേശം 100 കോടി രൂപയുടെ ക്രമക്കേട് കെഎസ്ആര്‍ടിസിയിൽ നടന്നിട്ടുണ്ടെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. ടിക്കറ്റ് മെഷീനില്‍ ഉള്‍പ്പെടെ കൃത്രിമം കാട്ടി വന്‍ തുകയുടെ തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയെന്നും എംഡി പറഞ്ഞിരുന്നു. കൂടുതല്‍ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ വിദഗ്ദ്ധ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. സംഭവത്തെ തുടർന്ന് അഴിമതി ആരോപണം നേരിടുന്ന കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എം. ശ്രീകുമാറിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
Summary:100 crore irregularity in KSRTC;vigilence investigation