തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും മൂലം പാളി. സംയുക്ത സമരസമിതി ഗ്രൗണ്ടിൽ പ്രതിഷേധവുമായി എത്തിയതും അപേക്ഷകർ എത്താതിരുന്നതും മൂലം ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടന്നില്ല.
സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെ ന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ പലയിടത്തും അപേക്ഷകരെത്തിയില്ല. ഇതോടെ ഉദ്യോഗസ്ഥർ കുറച്ച് നേരം കാത്ത് നിന്ന് മടങ്ങി. തൃശ്ശൂർ, തിരുവനന്തപുരം അടക്കം ചിലയിടങ്ങളിലാണ് സംയുക്ത സമരസമിതിയുടെ പ്രതിഷം നടന്നത്.
തൃശ്ശൂർ അത്താണിയിൽ സമരസമിതി പ്രവർത്തകർ കുഴിമാടം തീര്‍ത്ത് പ്രതിഷേധിച്ചു. ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിൽ കുഴിയുണ്ടാക്കി അതിലിറങ്ങി കിടന്നായിരുന്നു പ്രതിഷേധം. തിരുവനന്തപുരം മുട്ടത്തറയിലെ ഡ്രൈവിംഗ് ടെസ്റ്റ് ആറു ദിവസങ്ങളായി നടത്താൻ കഴിഞ്ഞിട്ടില്ല. ഗ്രൗണ്ടിന് മുന്നിൽ പ്രതിഷേധ സമരക്കാർ റോഡിൽ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു.
അപേക്ഷകർ ആരും എത്താതിരുന്നതിനാൽ എറണാകുളത്തും ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. ഉദ്യോഗസ്ഥർ കത്ത് നിന്ന് മടുത്ത് ഒടുവിൽ മടങ്ങുകയായിരുന്നു. തിരുവനന്തപുരത്ത് സ്ളോട്ട് ലഭിച്ച 21 അപേക്ഷകരിൽ ഒരാൾ പോലും എത്തിയില്ല എന്നതാണ് ശ്രദ്ധേയം. റോഡ് ടെസ്റ്റിനായി മാത്രം ചിലർ എത്തി. കോഴിക്കോട് ആറാം ദിവസവും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങിയിരിക്കുകയാണ്. സ്ലോട്ട് നൽകിയെങ്കിലും ആരും സ്വന്തം വാഹനവുമായി ടെസ്റ്റിനായി എത്തിയില്ല. താമരശേരിയിൽ സമരക്കാർ കഞ്ഞി വെച്ച് മന്ത്രിയോടുള്ള പ്രതിഷേധം അറിയിച്ചു.