തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ് നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ് കേസന്വേഷണത്തിനിടെ ഐജി പി.വിജയനെ അകാരണമായി തെറ്റായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് പി വിജയൻ പിന്നീട് സർവീസിൽ തിരികെയെത്തുന്നത്.
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകി എന്നാരോപിച്ചാണ് പി.വിജയനെ സസ്പെൻഡ് ചെയ്യുന്നത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തി ലായിരുന്നു ഈ നടപടി ഉണ്ടാവുന്നത്.
2023 മേയ് 18ന് ആണ് സസ്പെൻഡ് ചെയ്തത്. രണ്ടുമാസത്തിനുശേഷം ചീഫ് സെക്രട്ടറി കെ.വേണുവിന്റെ അധ്യക്ഷതയിലുള്ള സമിതി ഐജിയെ തിരിച്ചെടുക്കണമെന്നും വകുപ്പുതല അന്വേഷണം തുടരാമെന്നും ശുപാർശ ചെയ്തെങ്കിലും അനുകൂല നടപടി എടുക്കുകയുണ്ടായില്ല. രണ്ടാം തവണയും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി പി.വിജയന് അനുകൂലമായി റിപ്പോർട്ട് നൽകിയതോടെ അഞ്ചു മാസത്തെ സസ്പെൻഷനുശേഷം പി.വിജയനെ സർവീസിൽ തിരിച്ചെടുക്കുകയാണ് ഉണ്ടായത്.