കൽപ്പറ്റ. മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ അജീഷ് കുമാർ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് മാനന്തവാടിയിൽ റോഡ് ഉപരോധിച്ച നാട്ടുകാർ വയനാട് എസ് പി ടി. നാരായണനെ തടഞ്ഞു വെച്ചു. കടുത്ത പ്രതിഷേധവുമായി നാട്ടുകാർ മാനന്തവാടിയിൽ റോഡ് ഉപരോധിക്കുന്നതിനിടെ വിവരങ്ങൾ അന്വേഷിക്കാനെത്തിയെ എസ്പി ടി. നാരായണനെ നാട്ടുകാർ തടയുകയായിരുന്നു. വാഹനത്തിൽ നിന്നും ഇറങ്ങി മെഡിക്കൽ കോളേജ് വരെ നടന്നു പോകാൻ നാട്ടുകാർ എസ് പി യോട് പറഞ്ഞു.
മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് നടന്നെത്തിയ ജില്ലാ പോലീസ് മോധാവിക്കെതിരെ ഗോ ബാക്ക്മുദ്രാവാക്യങ്ങളുമായി എത്തിയ ജനക്കൂട്ടം നഗര മദ്ധ്യത്തിൽ എസ്പിയെ തടഞ്ഞു വയ്‌ക്കുക യും ഉണ്ടായി. കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി നാട്ടുകാർ തുടർന്ന് റോഡ് ഉപരോധിച്ചു.
രാവിലെയോടെയാണ് വീടിന്റെ മതിൽ പൊളിച്ചെത്തിയ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന അജീഷ് കുമാറിനെ കൊലപ്പെടുത്തുന്നത്. കർണാടക വനംവകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിലേക്ക് വിട്ടയച്ച മോഴയാനയാണിത്. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖല യിലേക്കെത്തിയത്.
എന്നാൽ തുടരെ തുടരെയുള്ള വന്യമൃഗ ആക്രമണത്തിൽ വയനാട്ടിലെ ജനങ്ങൾ വലയുകയാണ്. ഇതിൽ കാര്യമായ നടപടികളൊന്നും അധികൃതർ സ്വീകരിക്കുന്നില്ലെന്നും ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നത്. ജനങ്ങൾ അനുഭവിക്കുന്ന ദുരിതം അധികൃതർ അറിയുന്നില്ല. പ്രശ്‌നത്തിന് പരിഹാരം കാണാതെ ഉപരോധം അവസാനിപ്പി ക്കില്ലെന്നും കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹം റോഡിൽ നിന്നും മാറ്റില്ലെന്നും നാട്ടുകാർ പറഞ്ഞിരിക്കുന്നത്.