കൊല്ലം . ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരി അബിഗെലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കാറിനു വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ചു നൽകിയ ആളെ ഉൾപ്പടെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി വിവരം. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വെള്ള കാറിനു വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ചു നൽകിയെന്നു സംശയിക്കുന്ന ചാത്തന്നൂർ ചിറക്കര സ്വദേശി ഉൾപ്പെടെ ചിലരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.
നഴ്സുമാരുടെ റിക്രൂട്മെന്റും നഴ്സിങ് പ്രവേശനവുമായും ബന്ധപ്പെട്ട കുട്ടിയുടെ പിതാവിന്റെ സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന് മറ്റൊരു വശത്തും പോലീസ് അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.കുട്ടിയുടെ പിതാവ് പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി നോക്കുകയാണ്.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻവൈരാഗ്യമുള്ളവർ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയോ എന്നും പൊലീസ് അന്വേഷിക്കുന്നു. 3 പേരുടെ രേഖാചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. കുട്ടിയെ വിട്ടുകിട്ടാൻ 10 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതിനു പിന്നാലെ ഗൾഫിൽ നിന്നു തുക ട്രാൻസ്ഫർ ചെയ്തുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.