കൊല്ലം . ഓയൂരിൽനിന്ന് ആറു വയസ്സുകാരി അബിഗേലിനെ തട്ടിക്കൊണ്ടു പോയതിൽ പിന്നെ മയങ്ങാൻ മരുന്നു നൽകിയെന്ന സംശയത്തെ തുടർന്ന് കുട്ടിയുടെ രക്തവും മൂത്രവും പൊലീസ് രാസപരിശോധനയ്ക്ക് അയച്ചു. തിങ്കളാഴ്ച വൈകിട്ട് കുട്ടിയെ ബലമായി വാഹനത്തിൽ പിടിച്ചുകയറ്റിയ സംഘം നേരെ പോയത് വർക്കല കല്ലുവാതുക്കൽ ഭാഗത്തേക്കാണെന്ന് പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. അന്നു രാത്രി ഒറ്റ നിലയുള്ള വലിയ വീട്ടിലാണ് കഴിഞ്ഞതെന്ന് അബിഗേൽ പൊലീസിനു മൊഴി നൽകി.
അബിഗേലിനെ തട്ടിക്കൊണ്ടു പോയ കൊല്ലം ജില്ലക്കാർ തന്നെയെന്ന സംശയത്തിൽ തന്നെയാണ് പൊലീസ്. സംശയനിഴലിലുള്ള മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ പൊലീസ് അബിഗേലിനെ കാണിച്ചു നോക്കിയെങ്കിലും സ്ത്രീയെ തിരിച്ചറിയാനായില്ല. അബിഗേൽ നൽകുന്ന വിവരങ്ങൾ അനുസരിച്ച് രേഖാചിത്രം തയാറാക്കുകയാണ് പൊലീസ്. ഇപ്പോൾ കൊല്ലം വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അബിഗേലിനെ വൈകിട്ടോടെ വീട്ടിലേക്ക് അയക്കുമെന്നാണ് വിവരം. കുട്ടിയുടെ പിതാവും മാതാവും ആശുപത്രിയിൽ ഒപ്പമുണ്ട്.