കൊല്ലം . ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേൽ റെജിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ പുതിയ സിസിടിവി ദൃശ്യങ്ങളും, തട്ടിക്കൊണ്ടു പോയ നാലംഗ സംഘത്തിലെ ഒരാളുടെ കൂടുതൽ വ്യത്യതയുള്ള കളർ ചിത്രവും പോലീസ് പുറത്ത് വിട്ടു. കൊല്ലം വേളമാനൂരിലൂടെ കാർ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വേളമാനൂരിലൂടെ ഒരു വീടിന്റെ സിസിടിവി ക്യാമറയിലാണ് കാറിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്ന് 10 കിലോമീറ്റിൽ അകലെയാണ് ഈ വീട് സ്ഥിതിചെയ്യുന്നത്.
വേളമാനൂരിലെ വീടുകളിലടക്കം ആളൊഴിഞ്ഞ ഇടങ്ങളിൽ പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയതിന് പിറകെയാണ് സി സി ടി വി ദൃശ്യങ്ങൾ ലഭ്യമാവുന്നത്. കാർ കല്ലുവാതുക്കലിലൂടെ കടന്നുപോകുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരിക്കുകയാണ്. അതേസമയം, പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രമാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ പുറത്തുവിട്ടതിനെക്കാൾ കൂടുതൽ വ്യക്തതയുള്ള കളർ ചിത്രമാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്..
ഇതിനിടെ, ആറുവയസ്സുകാരിയെ കാണാതായിട്ട് 20 മണിക്കൂർ പിന്നിടുകയാണ്. സിസിടിവിയും പ്രതിയുടെ ചിത്രവും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടന്നു വരുന്നത്. അതിർത്തി ചെക്ക് പോസ്റ്റുകളിൽ അടക്കം രാത്രിയിൽ തന്നെ പോലീസ് പ്രതികൾക്കായി വല വിരിച്ചിരുന്നു. അത് കൊണ്ട് തന്നെ തട്ടിക്കൊണ്ടു പോയവർ കേരളത്തിന് പുറത്തേക്ക് പോകാനുള്ള സാധ്യകൾ വളരെ കുറവാണ്. പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് രാത്രി തന്നെ പുറത്തുവിട്ടിരുന്നു. അന്വേഷണത്തിന് സഹായകമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഐജി ജി.സ്പർജൻ കുമാർ അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേൽ റെജിയെ സഹോദരനുമൊപ്പം ട്യൂഷന് പോകുമ്പോൾ തട്ടിക്കൊണ്ടുപോകുന്നത്. കുട്ടിയുടെ അമ്മ സിജിയുടെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോൾ എത്തിയെങ്കിലും കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം കിട്ടിയിട്ടില്ല. അമ്മയുടെ ഫോണിലേക്കു വിളിച്ച് അഞ്ചുലക്ഷം രൂപയും തുടർന്ന് തിരിച്ച് വിളിക്കുമ്പോൾ 10 ലക്ഷം രൂപയും തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെടുകയായിരുന്നു.